മലയാളി നഴ്സുമാര്‍ ആഗോളതലത്തില്‍ സേവനമനുഷ്ഠിക്കുന്നവരാണ്. സമ്പന്നമല്ലാത്ത പശ്ചാത്തലത്തില്‍നിന്നും വരുന്ന ഇവര്‍ നഴ്സിംഗ് കോഴ്സ് കഴിഞ്ഞ് വിദേശജോലിക്ക് പോകുന്നതുതന്നെ പഠിക്കാനായി കടംവാങ്ങിയ ലക്ഷങ്ങള്‍ തിരിച്ചടയ്ക്കുന്നതിനാണ്. കേരളത്തില്‍ തുച്ഛമായ ശമ്പളമേ ലഭിക്കുന്നുള്ളൂ എന്ന കാരണത്തിലാണിവര് വിദേശജോലിയില്‍ തല്പ്പരരാവുന്നത്. ഇങ്ങനെയുള്ള നിരാധാരരായ പെണ്‍കുട്ടികളെയും കുടുംബങ്ങളെയും വഞ്ചിച്ചതിനാണ് ഉതുപ്പ് വര്‍ഗീസ് അറസ്റ്റിലായത്.
വിദേശത്തേക്കുള്ള റിക്രൂട്ട്മെന്റ് ഔദ്യോഗിക ഏജന്‍സികള്‍ വഴിയാകണമെന്നാണ് നിയമം. കേരളത്തില്‍ അഞ്ച് സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകളും 167 പ്രൈവറ്റ് കോളേജുകളിലുമായി 8000 നഴ്സുമാരാണ് പാസ്സായി വരുന്നത്. അള് സറാഫ എന്ന ഉതുപ്പ് വര്‍ഗീസിന്റെ റിക്രൂട്ടിംഗ് ഏജന്‍സിയാണ് കുവൈറ്റിലേയ്ക്ക് അയയ്ക്കാന്‍ 435 നഴ്സുമാരെ റിക്രൂട്ട് ചെയ്തത്. സര്‍ക്കാര്‍ നിബന്ധനപ്രകാരം ഇവര്‍ 19500 രൂപ അടയ്ക്കണം. എന്നാല്‍ രക്ഷകന് എന്ന സ്ഥാനപ്പേരുള്ള ഉതുപ്പ് വര്‍ഗീസ് ഇവരില്‍നിന്നും ശേഖരിച്ചിരുന്നത് 20 ലക്ഷം രൂപാവീതമാണ്. നഴ്സുമാരില്‍ നിന്ന് 19500 രുപയേ കൊടുത്തുള്ളൂ എന്ന് എഴുതി വാങ്ങുകയും ചെയ്യുമായിരുന്നു.
അല്‍ സറാഫയോട് 1200 നഴ്സുമാരെ റിക്രൂട്ട് ചെയ്യാനാണ് കുവൈറ്റ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. സിബിഐ നടത്തിയ റെയ്ഡില്‍ അല്‍ സറാഫയില്നിന്ന് 110 കോടി രൂപ പിടിച്ചെടുത്തു. ഇപ്പോള്‍ കോടതി ഉതുപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരിക്കുകയാണ്. വിദേശ തൊഴിലന്വേഷകരെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികള്‍ തട്ടിപ്പ് നടത്തുത്തുന്നുണ്ടോ എന്നന്വേഷിക്കേണ്ട പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രേന്റ്സ് ആണ് ഉതുപ്പിന്റെ തട്ടിപ്പിന് സംരക്ഷണം നല്‍കിയത് എന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരമായി കോടതിപോലും പറഞ്ഞത്.
കുവൈത്തിലേക്ക് രക്ഷപ്പെട്ട ഉതുപ്പ് വര്‍ഗീസ് അവിടെയും പണപ്പിരിവ് നടത്തുന്നതായി ഇപ്പോള്‍ സിബിഐ കണ്ടെത്തിയിരിക്കുകയാണ്. ഉതുപ്പ് വര്‍ഗീസിനെ നാട്ടിലെത്തിക്കാന്‍ സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറങ്ങിയിട്ടുണ്ട്. പക്ഷേ ഉതുപ്പ് വര്‍ഗീസ് ഇതിനോട് പ്രതികരിച്ചിട്ടില്ല. ഉതുപ്പ് വര്‍ഗീസിനെ കുവൈറ്റ് പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇന്ത്യന്‍ എംബസി കേസിന്റെ വിശദാംശങ്ങള്‍ കൈമാറാത്തതിനാല്‍ വെറുതെ വിടേണ്ടിവന്നു.
അല്‍സറാഫ ഏജന്‍സിയെ സഹായിച്ച സംഭവത്തില്‍ പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്റ്സ് അഡോള്‍ഫസ് ലോറന്‍സിനേയും സിബിഐ ചോദ്യം ചെയ്തു. കുവൈറ്റില്‍ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയത്തിലെത്തി ഉതുപ്പിന്റെ അഭിമുഖം എടുക്കാന്‍ ശ്രമിച്ച മാധ്യമപ്രതിനിധികളെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പൂട്ടിയിട്ടതായും പരാതിയുണ്ട്. നഴ്സുമാരെ കബളിപ്പിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയിട്ടും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാത്തത് സംസ്ഥാനത്തെ ഭരണകക്ഷിയിലെ ഉന്നതരുമായി ബന്ധമുള്ളതുകൊണ്ടാണെന്ന ബന്ധുക്കളുടെ ആരോപണം അവിശ്വസനീയമല്ല.
കാരണം ഇന്ന് കേരളം ഭരിക്കുന്നതുതന്നെ കോഴ മന്ത്രിസഭയാണല്ലോ. കോഴയാരോപണ വിധേയരായ അംഗങ്ങളാണ് ഈ മന്ത്രിസഭയിലുള്ളത്. എങ്കിലും ലജ്ജാരഹിതമായി അവര്‍ പൊതുജനങ്ങളോടിടപഴകുന്നു. ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുവൈറ്റ് സര്‍ക്കാര്‍ ഉതുപ്പിനെ അറസ്റ്റ് ചെയ്തത്. പക്ഷേ ഉതുപ്പ് വര്‍ഗീസ് തട്ടിപ്പ് നടത്തിയത് ഇന്ത്യയിലാണ് എന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ വെറുതെ വിട്ടത്. 1200 നഴ്സുമാരെയാണ് ഉതുപ്പ് വര്‍ഗീസ് കുവൈറ്റില്‍ എത്തിച്ചത്.
ഇന്ത്യന്‍ നഴ്സുമാര്‍ വിദേശത്ത് എന്നും ദുരിതത്തില്‍ കഴിയുന്നവരാണ്. പ്രത്യേകിച്ച് ആഭ്യന്തരകലാപമോ യുദ്ധമോ പൊട്ടിപ്പുറപ്പെട്ടാല്‍. ഇപ്പോള്‍ യമനില്‍നിന്നും തിരിച്ചെത്തിയവരില്‍ നിരവധി മലയാളി നഴ്സുമാരും ഉണ്ടായിരുന്നല്ലോ. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ നഴ്സുമാരുടെ റിക്രൂട്ട്മെന്റ് സൗജന്യമാക്കുമെന്നും അവര്‍ക്ക് വിദേശ ജോലി ഉറപ്പാക്കാന്‍ പരീശീലനം നല്‍കുമെന്നുമുള്ള പ്രസ്താവനയിറക്കിയത് സ്വാഗതാര്‍ഹമാണ്. തൊഴില്‍രഹിതര്‍ ധാരാളമുള്ള കേരളത്തില്‍ ഈവിധം ചൂഷണം ഉണ്ടായാല്‍ തടയപ്പെടേണ്ടതുതന്നെയാണ്.
നഴ്സുമാര്‍ക്ക് വിദേശത്ത് ജോലി ഉറപ്പാക്കാനാണ് നഴ്സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ ഗൈഡന്‍സ് സ്ഥാപിക്കാന്‍ പോകുന്നത്. നഴ്സുമാരുടെ കൈയില്‍നിന്നും ഒരുരൂപപോലും ഈടാക്കാതെ റിക്രൂട്ട്മെന്റ് നടത്താനുള്ള സാഹചര്യം ഒരുക്കുന്നതിനാണിത്. റിക്രൂട്ട്മെന്റ് ഫീസ് തൊഴില്‍ദാതാക്കള്‍ നല്‍കണം. നൈസ് എന്ന ഏജന്‍സിയ്ക്കാണ് ഇതിന്റെ ചുമതല. 78,000 രൂപകൊടുത്ത് പരിശീലനം നേടി വിവിധരാജ്യങ്ങള്‍ അംഗീകാരം നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കാം. ഇങ്ങനെ ഈ വിഷയത്തിലെങ്കിലും കോഴ പഴങ്കഥയാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: