നരേന്ദ്ര മോദി സര്‍ക്കാര്‍ വികസനാവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കല്‍ നിയമം ഭേദഗതി ചെയ്യാന്‍ നിയമനടപടികള്‍ സ്വീകരിച്ചതിന്റെ പേരില്‍ ഇന്നിപ്പോള്‍ കോണ്‍ഗ്രസ്സും മറ്റെല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിച്ചിരിക്കുന്നു. മോദി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്ക് തുരങ്കം വെക്കാന്‍ എന്തുവേണം എന്നാലോചിച്ചു കഴിഞ്ഞിരുന്ന പ്രതിപക്ഷം കണ്ടെത്തിയ ഏറ്റവും നല്ല നീക്കം ആണിത്. എന്നാല്‍ അതിനെതിരെ രാജ്യവ്യാപകമായ പ്രചാരണ പരിപാടിക്ക് ബിജെപി രൂപം നല്‍കിയിരിക്കുകയാണ്.
പ്രതിപക്ഷത്തിന്റെ, പ്രത്യേകിച്ച് കോണ്‍ഗ്രസ്, ഇടതു കക്ഷികളുടെ തട്ടിപ്പ് തുറന്നുകാട്ടാന്‍ ഈ ബഹുജന സമ്പര്‍ക്ക പരിപാടിയിലൂടെ ബിജെപിക്ക് കഴിയും. യഥാര്‍ത്ഥത്തില്‍ ഭാരത വികസന സ്വപ്നങ്ങള്‍ക്ക് അനുസൃതമായാണ് ബിജെപി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനു ഭേദഗതിക്ക് തയ്യാറായത്. അതാവട്ടെ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും മികച്ച നഷ്ടപരിഹാരം എത്രയും വേഗത്തില്‍ ലഭ്യമാക്കാനുള്ള കൃത്യമായ വ്യവസ്ഥകളോടെ. അതിനെ എതിര്‍ക്കുന്ന പ്രതിപക്ഷം അക്ഷരാര്‍ത്ഥത്തില്‍ രാജ്യത്ത് വികസനം ഉണ്ടാവുന്നതിനെ തടയാനാണ് ശ്രമിക്കുന്നത്. ഇതാണ് ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കേണ്ട വസ്തുത.
ഭാരതത്തിലെ ഭൂമി ഏറ്റെടുക്കല്‍ നിയമം 1894 ല്‍ രൂപം കൊണ്ടതാണ;് ബ്രിട്ടീഷ്കാലത്ത്. അതില്‍ ആദ്യമായി ഒരു വലിയ ഭേദഗതി കൊണ്ടുവന്നത് 2013 ലും. മന്മോഹന് സിങ് സര്‍ക്കാര്‍ ആണ് ഈ ഭേദഗതി കൊണ്ടുവന്നത്. യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച നിയമം ഉപയോഗിച്ചാണ് ഇന്നാട്ടില് ഇതുവരെ, ഏതാണ്ട് 125 കൊല്ലം, ഭൂമി ഏറ്റെടുത്തിരുന്നത്. 1894 ലെ നിയമം ഇന്ന് എത്രത്തോളം പ്രാവര്ത്തിക്കമെന്ന് ചിന്തിക്കാവുന്നതെയുള്ളൂ.
ഇതു കണക്കിലെടുത്താണ് 2013 ലെ നിയമ ഭേദഗതിക്ക് യു പി എ സര്‍ക്കാര്‍ തയ്യാറായത്. അന്ന് ആ നിയമഭേദഗതിയെ ബിജെപി അനുകൂലിച്ചിരുന്നു. ബിജെപിയുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് മന്മോഹന് സര്‍ക്കാര്‍ ഈ ഭേദഗതി പാസ്സാക്കിയെടുത്തത്. എന്നാല്‍ അതില്‍ അനവധി പോരായ്മകള്‍ ഉണ്ടായിരുന്നു. അരുണ്‍ ജെയ്റ്റ്ലി ചൂണ്ടിക്കാണിച്ചത്, ചുരുങ്ങിയത് 50 പോരായ്മകള്‍ എങ്കിലും മന്മോഹന് സര്‍ക്കാര്‍ പാസാക്കിയ നിയമത്തിലുണ്ട് എന്നാണ്. അതില്‍ തിരുത്തല്‍ വരുത്തി ജനോപകാരപ്രദം ആക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചത്.
അനവധി പോരായ്മകള്‍ മുന്‍ നിയമത്തിലുണ്ട് എന്ന വസ്തുത കേന്ദ്ര സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന സംസ്ഥാന സര്‍ക്കാറുകളും പോലും അവതരിപ്പിച്ചു. അങ്ങനെ അഭിപ്രായപ്പെട്ടവരില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പെടും. ഭൂമി ഏറ്റെടുക്കുമ്പോള്‍ നല്കുന്ന നഷ്ടപരിഹാരത്തുക മന്മോഹന്റെ ഭേദഗതി വന്നിട്ടും അപര്യാപ്തമെന്നാണ് പൊതുവെയുയര്‍ന്ന അഭിപ്രായം. 1894 ലെ നിയമം ഈ നൂറ്റാണ്ടില്‍ ഭേദഗതി ചെയ്യുമ്പോള്‍ ഇക്കാലത്തിന് അനുസൃതമായ വ്യവസ്ഥകള്‍ വേണമല്ലോ ഉള്‍പ്പെടുത്താന്‍. യുപിഎയുടെ കാലത്ത് അതുണ്ടായില്ല എന്നതാണ് വസ്തുത. ഇതെല്ലാം മോദി സര്‍ക്കാര്‍ കണക്കിലെടുത്തു.
സര്‍ക്കാരിന് വിവിധ വികസന ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കേണ്ടി വരും. അത് ആര് ഭരിക്കുന്നു എന്നത് നോക്കിയല്ല, ഏതു പാര്‍ട്ടി ഭരിച്ചാലും, അതുവേണ്ടിവരും. സ്വാതന്ത്ര്യം കിട്ടി ഇതുവരെ എത്രയോ ദശാബ്ദങ്ങള്‍ ഇവിടെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണം കയ്യാളിയത് കോണ്‍ഗ്രസാണ്. അവര്‍ രാജ്യമെമ്പാടും പതിനായിരക്കണക്കിനു ഏക്കര്‍ ഭൂമി ഏറ്റെടുത്തു. ലക്ഷക്കണക്കിന് കര്‍ഷകരെയും പാവപ്പെട്ടവരെയും അവര്‍ തെരുവിലേക്ക് ഇറക്കിവിട്ടു.
അന്നൊന്നുമില്ലാത്ത വേദനയും വിഷമവുമൊക്കെയാണ് ഇന്നിപ്പോള്‍ കോണ്‍ഗ്രസ് കാണിക്കുന്നത്. ബിജെപി എന്തൊക്കെയോ പാതകം ചെയ്യാന്‍ പോകുന്നു എന്നവര്‍ കുപ്രചാരണം നടത്തുന്നു. ബഹുരാഷ്ട്ര കുത്തകകള്‍ക്കുവേണ്ടിയാണ് ബിജെപി ഇതെല്ലാം ചെയ്യുന്നത് എന്നൊക്കെ അവര്‍ ആക്ഷേപിക്കുന്നു. യഥാര്‍ത്ഥത്തില്‍ അവര്‍ ആടിനെ പട്ടിയാക്കുകയാണ്; ജനങ്ങളെ വഞ്ചിക്കുകയാണ്. കോണ്‍ഗ്രസ് കൊണ്ടുവന്ന ഭേദഗതി കര്‍ഷകര്‍ക്കും മറ്റും ഉണ്ടാക്കിയ വിഷമങ്ങള്‍ പരിഹരിക്കാന്‍ കൂടിയാണ് മോദിയുടെ ശ്രമം.
മന്മോഹന് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം അനുസരിച്ച് ഭൂമി ഏറ്റെടുക്കണമെങ്കില്‍ ആ ഭൂമികളുടെ ഉടമകളില്‍ 80 ശതമാനത്തിന്റെ എന്‍ഓസി (സമ്മതപത്രം) വേണം. അതായതു അവരില്‍ എണ്പതു ശതമാനം സമ്മതിച്ചാലേ ഭൂമി ഏറ്റെടുക്കാന്‍ കഴിയൂ. മറ്റൊന്ന് സോഷ്യല്‍ ഓഡിറ്റ് വേണം എന്നതാണ്. ഇതൊക്കെക്കൊണ്ട് രാജ്യത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ പദ്ധതികള്‍ക്ക് പോലും ഭൂമി ഏറ്റെടുക്കാന്‍ കഴിയാതെ വരുന്നു എന്ന പരാതി നമ്മുടെ സൈന്യത്തിന്റെ പക്ഷത്തുനിന്നുപോലും ഉയര്‍ന്നു. സൈനികാവശ്യങ്ങള്‍ക്കു പോലും ഭൂമി കിട്ടാത്ത അവസ്ഥ വന്നുചേരുന്നത് ഏതെങ്കിലും രാജ്യത്തിന് ഗുണകരമാണോ?
കൈവശഭൂമി നഷ്ടപ്പെടുന്നത് ആര്‍ക്കും വിഷമം ഉണ്ടാക്കും. എന്നാല്‍ ഒരു ഭരണകൂടത്തിന് രാജ്യതാല്പര്യം കണക്കിലെടുക്കാതിരിക്കാന്‍ കഴിയില്ല. വ്യക്തിയുടെ താല്പര്യത്തിനു മുകളിലാണത്. രാജ്യത്തിന് ആവശ്യം വന്നാല്‍ ഭൂമിയല്ല എന്തും നല്കാന് ഏതൊരു ജനതയും തയാറാവുകയും ചെയ്യും. അതാണ് നമ്മുടെ സംസ്കാരം, സങ്കല്പം. പക്ഷെ അങ്ങനെ ഭൂമി കൈമാറുമ്പോള്‍ അതിന്റ ഉടമക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം.
എന്നാല്‍ മന്മോഹന് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതി കൊണ്ട് അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ക്കുപോലും ഭൂമി ഏറ്റെടുക്കാന്‍ കഴിയാത്ത സ്ഥിതി വന്നാലോ? അത് രാജ്യത്തിന്റെ വികസനസങ്കല്പ്പങ്ങള്ക്ക് തുരങ്കം വെച്ചാലോ? അതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. അതുകൊണ്ടാണ് ചില ഭേദഗതികള്‍ കൊണ്ടുവരാന്‍ മോദി ഭരണകൂടം ആഗ്രഹിച്ചത്. അത് തികച്ചും രാജ്യ താല്പര്യം കണക്കിലെടുത്താണ്, വികസനം മുരടിക്കാതിരിക്കാനാണ്.
1. ഭാരതത്തിന്റെ രാജ്യസുരക്ഷാവശ്യങ്ങള്ക്ക് ഭൂമി ഏറ്റെടുക്കുന്നതിലും മന്മോഹന് നിയമം തടസ്സം നില്ക്കുന്നു. പ്രതിരോധം, രാജ്യരക്ഷ തുടങ്ങിയ കാര്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിലുള്ള തടസ്സം നീക്കാന്‍ ശ്രമിച്ചത് തെറ്റാവുമോ?
2. ഗ്രാമീണ ഭാരതത്തിന്റെ വികസനം നടക്കണമെങ്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിക്കണം. അതിനാവശ്യമായ പദ്ധതികള്‍ വരണമെങ്കില്‍ ഭൂമി വേണ്ടേ? റോഡ്, റെയില്‍വേ പാളങ്ങള്‍, പാലം, വ്യവസായ സ്ഥാപനങ്ങള്‍, വൈദ്യുതി ലൈന്‍ വലിക്കല് എന്നിവക്കെല്ലാം സ്ഥലം ഏറ്റെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലെ നിയമം. ഗ്രാമീണ റോഡുകള്‍ക്കു പോലും സ്ഥലം ഏറ്റെടുക്കാന്‍ കഴിയാത്ത സ്ഥിതി. ആ പ്രശ്നത്തിന് പരിഹാരം കാണാനാണ് ശ്രമിച്ചത്. അത് ഗ്രാമീണ മേഖലയുടെ കുതിച്ചുചാട്ടത്തിനു സഹായിക്കും.
3. വീടില്ലാത്ത എല്ലാവര്ക്കും വീടുവച്ച് കൊടുക്കുമെന്ന മോദിയുടെ പ്രഖ്യാപനം ഓര്‍ക്കുക. ഗ്രാമീണ മേഖലയിലും നഗരങ്ങളിലും വീട് നിര്‍മ്മിക്കാന്‍ സ്ഥലം വേണ്ടേ? അതിനു സ്ഥലം ഏറ്റെടുക്കാന്‍ കഴിയാത്തവിധമാണ് മന്മോഹന്റെ നിയമഭേദഗതി. അത് മാറണ്ടേ എന്നാണു മോദി ചിന്തിച്ചത്.
4. ദേശീയ വ്യാവസായിക ഇടനാഴി എന്നൊരു സര്‍ക്കാര്‍ പദ്ധതിയുണ്ട്. ഇപ്പോള്‍ത്തന്നെ അത് ദല്‍ഹി-മുംബൈ ദേശീയ പാതയുടെ ഭാഗമായി നിലവിലുണ്ട്. ഗ്രാമങ്ങളെ വ്യവസായവല്ക്കരിക്കലാണ് അതിന്റെ ഉദ്ദേശ്യം. അതിനായി ഭൂമി ഏറ്റെടുക്കുന്നതിനും തടസമായാലോ ?. അതും മോദി സര്‍ക്കാര്‍ കണക്കിലെടുത്തു.
5. സ്വകാര്യ ആവശ്യങ്ങള്‍ക്കല്ല ഈ ഭൂമി ഏറ്റെടുക്കല്‍ എന്നു വ്യക്തം. എന്നാല്‍ സര്‍ക്കാരും സ്വകാര്യമേഖലയും ചേര്‍ന്നുള്ള പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. അപ്പോഴും ഭൂമി സര്‍ക്കാരിന്റെ അധീനതയില്‍ നിലനിര്‍ത്തുന്ന പദ്ധതികള്‍ക്ക് മാത്രമേ പുതിയ നിയമം ബാധകമാവൂ.
മേല്‍സൂചിപ്പിച്ച എല്ലാ പദ്ധതികളും ഗ്രാമീണ മേഖലയുടെ പ്രയോജനത്തിനു വേണ്ടിയാണ്. രാജ്യത്തിന് വേണ്ടിയാണ്. മന്മോഹന്റെ നിയമം അനുസരിച്ച് നമ്മുടെ മെട്രോ പദ്ധതിക്ക് പോലും ഭൂമി ഏറ്റെടുക്കാന്‍ പറ്റുന്നില്ല. അതൊക്കെ കോണ്‍ഗ്രസുകാര്‍ക്ക് അറിയാത്തതല്ല. ഇത്തരം പ്രശ്നങ്ങള്‍ രാജ്യവ്യാപകമാണ്. അതെല്ലാം മോദി സര്‍ക്കാര്‍ കണക്കിലെടുത്തു.
മറ്റൊന്ന് ചില പദ്ധതികള്‍ക്കായി ഏറ്റെടുക്കുന്ന ഭൂമി അതേ ആവശ്യത്തിനായി അഞ്ചു വര്‍ഷമായും ഉപയോഗിച്ചില്ലെങ്കില്‍ അത് തിരികെ നല്‍കണം എന്നതാണ് മന്മോഹന്റെ നിയമഭേദഗതി.
എന്നാല്‍ ചില പദ്ധതികള്‍ അഞ്ചു വര്‍ഷം കൊണ്ട് തീര്‍ന്നില്ല എന്നായാലോ? ചില പദ്ധതികര്ക്ക് ആ പ്രശ്നം വരാം. ഉദാഹരണത്തിന് തുറമുഖ നിര്‍മാണം, റോഡ് പദ്ധതികള്‍, റെയില്‍വേ ലൈനുകള്‍, ആര്‍മിയുടെ കണ്ടോന്മേന്റ്നിര്മ്മാണം, ആണവ പദ്ധതികള്‍, ടൗണ്‍ ഷിപ്പുകള്‍, അണക്കെട്ടുകള്‍ തുടങ്ങിയവ അഞ്ചു വര്‍ഷം കൊണ്ട് തീരണമെന്നില്ല. അതുകൊണ്ട് അത്തരം പദ്ധതികള്‍ തീര്‍ന്നില്ലെങ്കില്‍ സ്ഥലം തരികെ കൊടുക്കണം എന്ന വ്യവസ്ഥ പ്രായോഗികമല്ല എന്ന് മോദി സര്‍ക്കാര്‍ കണ്ടെത്തി. അത് തിരുത്താന്‍ ശ്രമിച്ചു.
ഏറെ ശ്രദ്ധേയമായ കാര്യം ഏറ്റെടുക്കുന്ന സ്ഥലത്തിനു കമ്പോളവില അല്ലെങ്കില്‍ ഏറ്റവും മെച്ചപ്പെട്ട വില, ലഭ്യമാക്കാന്‍ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുവെന്നതാണ്. അതിനൊപ്പം സ്ഥലം നല്കുന്നവരില് ഒരാള്‍ക്ക് ആ സ്ഥാപനത്തില്‍ ജോലി നല്‍കാനുള്ള വ്യവസ്ഥയും പുനരധിവാസവും പുതിയ നിയമത്തിലുണ്ട്. അതെങ്ങിനെ കര്‍ഷകര്‍ക്ക് ദ്രോഹമാകും?
മോദിയുടെ നിലപാടുകളും സര്‍ക്കാരിന്റെ നയവും കര്‍ഷക ദ്രോഹമാണെന്നു വിലപിക്കുകയും മോദിനയങ്ങള്ക്കെതിരേ കര്‍ഷകരെ ഇളക്കി ആളെക്കൂട്ടാന്‍ വെയിലുകൊള്ളുകയും ചെയ്യുന്നവര്‍ക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്.
അവരുടെ കുബുദ്ധിയും മോദി സര്‍ക്കാരിന്റെ കര്‍ഷക ക്ഷേമത്തിന്റെ സുബുദ്ധിയും തിരിച്ചറിയാന്‍ രാജ്യത്തെ കര്‍ഷകര്‍ പഠിച്ചുകഴിഞ്ഞു. അവര്‍ക്ക് സര്‍ക്കാരുകളെ താരതമ്യം ചെയ്യാനുതകുന്നതാണ് മോദിസര്‍ക്കാരിന്റെ കഴിഞ്ഞ ദിവസത്തെ വിജ്ഞാപനം- പ്രകൃതി ദുരന്തത്തില്‍ കാര്‍ഷിക നാശം ഉണ്ടാകുന്നവര്‍ക്ക് പ്രധാനമന്ത്രിയുടെ കര്‍ഷകാശ്വാസ നിധിയില്‍നിന്നു കിട്ടുന്ന സഹായം നിലവിലുള്ളതിന്റെ ഇരട്ടിയാക്കി. പക്ഷേ, ഭൂനിയമ ബില്ലിനെതിരെ ഇല്ലാത്ത വാര്‍ത്തകളും പടയ്ക്കുന്ന പല മാധ്യമങ്ങള്‍ക്കും അതു വാര്‍ത്തയായില്ല.
ഇതുപ്രകാരം പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് കറവപ്പശുവിനെ നഷ്ടമാകുന്ന കര്ഷകന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 30,000 രൂപ നഷ്ടപരിഹാരം ലഭിക്കും. ഇതുവരെ ഇത് 16,500 രൂപയായിരുന്നു.
കൃഷിയിടങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ ഹെക്ടറിന് നല്‍കിയിരുന്ന 8100 രൂപ 12,200 ആക്കി. മണ്ണിടിച്ചില്‍ മൂലമോ മറ്റോ കൃഷിയിടം നശിച്ചാല്‍ ഹെക്ടറിന് കാല്‍ലക്ഷം രൂപ നല്‍കിയിരുന്നത് 37,000 രൂപയാക്കി.
കറവപ്പശു, എരുമ എന്നിവയുടെ നഷ്ടത്തിന് 30,000 രൂപയും ആടിന്റെ നഷ്ടം നികത്താന്‍ 3,000 രൂപയും കിട്ടും. നിലവില്‍ ഇത് 1,650 ആണ്. ഭാരം ചുമക്കുന്ന മൃഗങ്ങളുടെ നഷ്ടപരിഹാരത്തുക 15,000 രൂപയില്‍ നിന്ന് കാല്‍ലക്ഷമാക്കി. കിടാരികളുടെ നഷ്ടത്തിന് പരിഹാരത്തുക 10000-ല്‍നിന്ന് 16,000 ആക്കി.യു പിയില്‍ കര്‍ഷക പ്രേമികളെന്നു പറയുന്നവരുടെ സര്‍ക്കാര്‍ 64 രൂപയും 100 രൂപയും ചെക്കായി നല്കി കര്‍ഷകരെ കളിയാക്കുമ്പോഴാണിതെന്ന് ഓര്‍ക്കണം.
കാര്‍ഷിക വിളകള്‍ക്കും തോട്ടവിളകള്‍ക്കും ഹോര്‍ട്ടി കള്‍ച്ചര്‍ വിളകള്‍ക്കും സബ്സിഡി തുക ഹെക്ടറിന് 4500 രൂപയായിരുന്നത് 6800 ആക്കി. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിലെ നഷ്ട വിളകള്‍ക്ക് സബ്സിഡി തുക 9000 രൂപയില്‍നിന്ന് 13500 ആക്കി.
നാശം വരാത്ത വിളകള്‍ക്കുള്ള സബ്സിഡി തുക ഹെക്ടറിന് 12000 ആയിരുന്നത് 18,000 രൂപയാക്കി. സെറി കള്‍ച്ചര്‍ കര്‍ഷകര്‍ക്ക് നഷ്ടമുണ്ടായാല്‍ സബ്സിഡി തുക നിലവിലുള്ള 3200-ല്‍നിന്ന് 4000 രൂപയും 4800 രൂപ കിട്ടിയിരുന്നവര്‍ക്ക് 6000 രൂപയും കിട്ടും.
ഇത്രയൊക്കെയായിട്ടും മോദി സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിക്കുന്നവരാണെന്നു പറഞ്ഞ് റാലി നടത്താന്‍ കോണ്‍ഗ്രസിനേ ധൈര്യം വരൂ. റാലിയില്‍ കൂലികൊടുത്താലും ആളെ കിട്ടില്ലെന്നകാര്യം അവര്‍ക്കും അറിയാം. പക്ഷേ, തോറ്റുപോയെങ്കിലും ഞങ്ങള്‍ ചത്തുപോയിട്ടില്ലെന്നു കാണിക്കാനുള്ള പുളച്ചിലോ ഇഴച്ചിലോ മാത്രമാണിത്. അതിനു ജനപിന്തുണ കിട്ടില്ല. അതേ സമയം, വരും നാളുകളില്‍ ബിജെപിയും സഹ സംഘടനകളും കര്‍ഷകര്‍ക്കു വേണ്ടി സര്‍ക്കാര്‍ ചെയ്ത സേവനങ്ങള്‍ പ്രചരിപ്പിക്കാനിറങ്ങും. അപ്പോള്‍ കാണാം, എന്താണു ബഹുജന സമ്പര്‍ക്കം എന്നതിന്റെ അര്‍ത്ഥം.
(ഭാരതീയ കര്‍ഷക മോര്‍ച്ച സംസ്ഥാന
സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: