ദുഃഖ വെള്ളിയാഴ്ചയില്‍ നടന്ന ന്യായാധിപ യോഗവും അതിനെ വിവാദമാക്കിയ ജസ്റ്റിസ് കുര്യന് ജോസഫിന്റെ പരാമര്‍ശവും ചര്ച്ചാവിഷയമാവുകയുണ്ടായല്ലോ.
ന്യായാധിപ ജോലി ദൈവതുല്യമാണ്.കളങ്കവും തെറ്റും ഇല്ലാതെ നിഷ്പക്ഷമായ നീതിനല്കുന്നതാണ് കോടതിയെന്ന സങ്കല്‍പ്പമാണ് ആ മഹനീയ സ്ഥാനത്തെ ആദരണീയമാക്കുന്നത്. എന്നാല്‍ ഉന്നത ന്യായാധിപന് താന്‍ ഏതെങ്കിലും ഒരാശയത്തിന്റെയും മതത്തിന്റെയും ആളാണെന്ന് പറഞ്ഞ് താദാത്മ്യം പ്രാപിക്കുന്നത് ഒരിക്കലും അഭിലഷണീയമല്ല. മാത്രമല്ല, അത് കോടതികളെ നിഷ്പക്ഷമായി കാണുന്ന സാധാരണ ജനങ്ങളില്‍ സംശയം ഉണ്ടാകും. അദ്ദേഹത്തിന്റെ മതത്തിലോ ജാതിയിലോ വിശ്വാസത്തിലോ പെടാത്ത ഒരു വ്യക്തിക്ക് നിഷ്പക്ഷ നീതി കിട്ടുമോ എന്ന സംശയത്തിന് ഇടവരുത്തുകയും ചെയ്യും. അതുകൊണ്ടുതന്നെ ജസ്റ്റിസ് കുര്യന് ജോസഫിന്റെ പരാമര്‍ശം പൊതുജനത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമാണ്.
മറ്റൊരു ആരോപണം, ദുഃഖ വെള്ളിയാഴ്ചത്തെ സമ്മേളനം ന്യൂനപക്ഷാവകാശത്തെ ധ്വംസിക്കുമെന്നാണ്. എന്നാല്‍ മതവിശ്വാസം വ്യക്തിപരമായ കാര്യമാണെന്നുള്ളത് നിസ്തര്‍ക്കമാണ്. ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്.
അതേപോലെ വ്യക്തി സ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കേണ്ടതാണ്. വ്യക്തി സ്വാതന്ത്ര്യം എന്നു പറയുന്നത് ഒരു വ്യക്തിക്ക് തന്റെ ഇച്ഛക്കും വിശ്വാസത്തിനും അനുസരിച്ച് ജീവിക്കുവാനുള്ള അവകാശമാണ്. എന്നാല്‍ മേപ്പടി വിശ്വാസം ഏതെങ്കിലും ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുവാനുള്ള അവകാശമല്ല. എത്രയോ മുസ്ലീം ചെറുപ്പക്കാര്‍ മതം നിഷേധിക്കുന്ന പലിശവാങ്ങുന്ന ബാങ്കുകളില്‍ ജോലി ചെയ്യുന്നു. അങ്ങനെയുള്ള ബാങ്ക് മാനേജര്‍ക്ക് ബാങ്കില്‍നിന്ന് ശമ്പളവും പറ്റി എന്റെ മതം പലിശവാങ്ങുന്നതിന് എതിരാണെന്ന് പറഞ്ഞ് കടക്കാരില്‍ നിന്ന് പലിശ വാങ്ങുന്നതില്‍നിന്ന് വിട്ടുനല്ക്കുവാന് സാധിക്കുകയില്ല. എന്നാല്‍ ഇത്തരത്തില്‍ പലിശ വാങ്ങുന്ന സ്ഥാപനങ്ങളില്‍ ജോലി വേണ്ട എന്ന് പറഞ്ഞ വിട്ടുനില്‍ക്കുവാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. ഇപ്പോള്‍ കേരള അസംബ്ലിയിലെ എംഎല്‍എ ആയ പി.ടി.എ. റഹീമിന് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ബാങ്കില്‍ ഓഫീസറായി ജോലി ലഭിച്ചിരുന്നു.
എന്നാല്‍ പലിശ വാങ്ങുന്ന ബാങ്ക് ജോലി വേണ്ടെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. ഭാരതംപോലെ നൂറുകണക്കിന് മത-ജാതി-ഭാഷ-വംശീയ വിഭാഗങ്ങളും വിശ്വാസങ്ങളുമുള്ള ഒരു രാജ്യത്ത് ഒരു മീറ്റിംഗ് വിളിക്കുമ്പോള്‍ ഏതെങ്കിലും മതവിഭാഗക്കാരുടെ പ്രാധാന്യമുള്ള ദിവസം ഏതെന്ന് നോക്കിയാല്‍ യോഗം വിളിക്കുക പ്രയാസമായിരിക്കും. ദിവസത്തില്‍ 5 നേരം പ്രാര്‍ത്ഥിക്കുന്ന മുസ്ലീമിനെ 8 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഒരു യോഗത്തില്‍ ഇരുത്താന്‍ സാധിക്കുമോ? അനേക പ്രാര്ത്ഥാനാദിനങ്ങളും വ്രതങ്ങളുമുള്ള മറ്റു ജനവിഭാഗങ്ങളുടെ ആരാധനാ ദിവസം കണക്കിലെടുക്കേണ്ടതില്ല. ദുഃഖ വെള്ളിയാഴ്ച എല്ലാ പ്രവൃത്തികളില്‍നിന്നും മാറിനില്‍ക്കാനുള്ള ദിവസമല്ല. പീഢനത്തിന്റെയും സഹനത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ഓര്‍മ്മ പുതുക്കാനുള്ള ദിവസമാണ്. ആ ദിവസം ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്നു പറയുന്നത് ഉചിതമല്ല. അതിര്‍ത്തിയില്‍ ഒരു യുദ്ധമുണ്ടായാല്‍ ഒരു പട്ടാളക്കാരന് ഇന്നു ദുഃഖവെള്ളിയാഴ്ചയാണ്, വിഷുവാണ്, പെരുന്നാളാണ് എനിക്ക് ആയുധം എടുക്കാന്‍ കഴിയില്ല എന്നു പറയാന്‍ സാധിക്കുമോ? മതപരമായ വിശ്വാസങ്ങള്‍ എപ്പോഴും വ്യക്തിപരമായി സൂക്ഷിക്കേണ്ടതുമാത്രമാണ്. ആരിലും അടിച്ചേല്‍പ്പിക്കാന്‍ പാടില്ലാത്തതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: