സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കൂടുതല്‍ പ്ലസ്ടു സീറ്റുകള്‍ മലപ്പുറം ജില്ലയ്ക്കനുവദിച്ചത് വന്‍ വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. പ്ലസ്ടു കോഴ്സ് വ്യാപിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ പറയുന്നത്.
മൂന്നുവര്‍ഷമായി പ്ലസ് വണ്‍ പ്രവേശനം തേടുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ സീറ്റ് അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കം. കൂടുതല്‍ സീറ്റുകള്‍ കൂടുതല്‍ അധ്യാപകരെ നിയമിക്കാന്‍ എയ്ഡഡ് മേഖലയ്ക്ക് സൗകര്യമൊരുക്കുകയും അതുവഴി കോഴയുടെ വഴി വെട്ടിത്തുറക്കാന്‍ സഹായിക്കുകയുമാണോ മുഖ്യമന്ത്രിയുടെ ലക്ഷ്യം എന്ന സംശയം സ്വാഭാവികമായി ഉയര്‍ത്തുന്നു.
നഴ്സ് നിയമനത്തിലെ കോഴയുടെ അപഖ്യാതി കെട്ടടങ്ങുന്നതിന് മുന്‍പാണ് ഈ നീക്കം. നിലവിലുള്ള പ്ലസ്ടു കോഴ്സിനെ ബാധിക്കാത്ത പ്ലസ് ടു വികസനമാണത്രെ സര്‍ക്കാര്‍ ലക്ഷ്യം. പക്ഷേ 2012 ല്‍ 3.58 ലക്ഷം കുട്ടികള്‍ പ്ലസ് വണ്ണിന് ചേര്‍ന്നെങ്കില്‍ 2013 ല്‍ ഇത് 3.56 ആയും 2014 ല്‍ 3.33 ലക്ഷവുമായും കുറയുകയാണ്. കുട്ടികള്‍ കുറയുമ്പോള്‍ ആര്‍ക്കുവേണ്ടിയാണ് മുഖ്യമന്ത്രി പുതിയ കോഴ്സ് അനുവദിക്കുന്നത്? കഴിഞ്ഞവര്‍ഷവും ഈ പരീക്ഷണം സര്‍ക്കാര്‍ നടത്തിയിരുന്നു.
4,19,404 പ്ലസ് വണ്‍ സീറ്റുകളില്‍ 3,33,417 കുട്ടികള്‍ മാത്രം പ്രവേശനം നേടിയപ്പോള്‍ 85,987 സീറ്റുകള്‍ ഒഴിഞ്ഞുകിടന്നു. അതിനുശേഷവും 205 സ്കൂളിലെ 217 പുതിയ ബാച്ചുകള്‍ അനുവദിച്ച് 10,000 സീറ്റുകള്‍ പുതുതായി സൃഷ്ടിച്ചിരിക്കുന്നു. ഒരു കുട്ടിപോലും പ്രവേശനം നേടാത്ത എട്ട് ബാച്ചുകളുണ്ട്. 38 ബാച്ചുകളില്‍ 25 ല്‍ താഴെ കുട്ടികള്‍. അഞ്ച് സ്കൂളുകളില്‍ പ്രവേശനം നടന്നതുമില്ല. മെറിറ്റ് സീറ്റുകള്‍പോലും ഒഴിഞ്ഞുകിടക്കുന്നു. മാനേജ്മെന്റ് സീറ്റുകളും വ്യത്യസ്തമല്ല.
ഈ പ്രഖ്യാപനം സംശയം ജനിപ്പിക്കുന്നത് കേരള മന്ത്രിസഭയിലെ ഒരംഗത്തിന്റെ പേരില്‍ കൊഴുക്കുന്ന കോഴ വിവാദമാണ്. ഇതില്‍ മറ്റുമന്ത്രിമാരുടെ പേരും ഉള്‍പ്പെടുന്നുണ്ട്. ഇത്രയും കളങ്കിതമായ ഒരു മന്ത്രിസഭ കേരളീയര്‍ കണ്ടിട്ടുണ്ടാവില്ല. ഇത്രയും വിവാദങ്ങളും അപവാദങ്ങളും കേട്ടിട്ടുണ്ടാകില്ല. ഈ വര്‍ഷം 4.68 ലക്ഷം കുട്ടികള്‍ പത്താം ക്ലാസ് പാസായി. കഴിഞ്ഞവര്‍ഷം 95 ശതമാനത്തിലേറെ കുട്ടികള്‍ വിജയം കൈവരിച്ചെങ്കിലും ഉപരിപഠനത്തിന് യോഗ്യത നേടിയത് അതിലും കുറവായിരുന്നു.
പുതിയ സ്കൂളും ബാച്ചും അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന ഉത്സാഹം സംശയാസ്പദമാണ്. അതിനു കാരണം ഇപ്പോള്‍ തന്നെ വിഎച്ച്എസ്ഇ, ഐടിഐ, ഓപ്പണ്‍ സ്കൂള്‍ തുടങ്ങിയ വയില്‍ ആവശ്യത്തിലധികം സീറ്റുകള്‍ ലഭ്യമാണെന്നതാണ്. ഇതിന് മുന്‍പ് പി.ജെ.ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴും അബ്ദു റബ്ബ്
വിദ്യാഭ്യാസമന്ത്രിയായിരിക്കുമ്പോഴും പ്ലസ് വണ്‍ അഡ്മിഷനിലും നിയമനത്തിലും അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. അന്ന് അധ്യാപകരെ നിയമിക്കുന്നതിനായിരുന്നു അഴിമതി നടത്തിയിരുന്നത്.
പക്ഷേ പുതിയ ബാച്ചുകളും സ്കൂളുകളും അനുവദിക്കുമ്പോഴും നിലവിലുള്ള സ്കൂളുകളിലെ പഠനസൗകര്യം മെച്ചപ്പെടുത്താനോ കൂടുതല്‍ അദ്ധ്യാപകരെ നിയമിക്കാനോ ഉള്ള സ്കൂളുകളിലെ സൗകര്യവും പഠനനിലവാരവും മെച്ചപ്പെടുത്താനോ സര്‍ക്കാര്‍ താല്‍പ്പര്യം കാണിക്കുന്നില്ല. കേരളത്തിലെ പഠനനിലവാര തകര്‍ച്ച ഇവിടുത്തെ കുട്ടികളെ മറുനാട്ടില്‍ അഡ്മിഷന് വാങ്ങാന്‍ പ്രേരിപ്പിക്കുന്നു. തമിഴ്നാട്ടിലും കര്‍ണാടകയിലും മലയാളിക്കുട്ടികള്‍ ചേക്കേറുന്നത് ഇതുമൂലമാണ്.
2011 ല്‍ ആരംഭിച്ച 368 പുതിയ ബാച്ചുകളില്‍ 324 അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചിട്ടില്ല, അധ്യാപകരെയും നിയമിച്ചിട്ടില്ല. ഉള്ള സ്കൂളുകളില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിനോ ഗുണനിലവാരം മെച്ചപ്പെടുത്താനോ ശ്രമം നടക്കാതിരിക്കുമ്പോള്‍ കുട്ടികള്‍ പട്ടിക്കൂട്ടില്‍ അടയ്ക്കപ്പെടുന്ന കഥകള്‍ പുറത്തുവരുന്നു. പഠിക്കുന്ന കുട്ടികളുടെ മാനസികാവസ്ഥ സുഖപ്രദമല്ലെങ്കില്‍ അത് അവരുടെ ഭാവിയെ ബാധിക്കും.
അധ്യാപകര്‍ക്ക് ഉദ്യോഗക്കയറ്റം നല്‍കാത്തത് തസ്തിക നിര്‍ണയം പൂര്ത്തിയാക്കാനാകത്തതുകൊണ്ടാണത്രെ. വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയും ലക്ഷ്യബോധമില്ലായ്മയും ആണ് ഇപ്പോള്‍ പ്രകടമാകുന്നത്. ലക്ഷ്യബോധമില്ലാത്ത ഒരു തലമുറയെ സൃഷ്ടിച്ച് രാജ്യത്തിന്റെ ഭാവിയെ നാശോന്മുഖമാക്കാതെ, അനാവശ്യബാച്ചുകള് അനുവദിക്കുന്നതിനുപകരം കുട്ടികളുടെ ഭാവി ശോഭനമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: