ഭാരതത്തില്‍ നാട്ടുരാജ്യങ്ങളുടെയും ഗോത്രങ്ങളുടെയും കുലങ്ങളുടെയും തറവാടുകളുടെയുമെല്ലാം ആസ്തി കണക്കാക്കിയിരുന്നത് കൃഷിഭൂമിയുടെ വിസ്തീര്‍ണ്ണവും ഗോക്കളുടെ എണ്ണവും മാനദണ്ഡമാക്കിയായിരുന്നു.
ഇരുനാട്ടുരാജ്യങ്ങള്‍ തമ്മിലുള്ള ക്രയവിക്രയങ്ങള്‍ ഗോദാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടന്നിരുന്നത്. ഗോപാലകൃഷ്ണന് എന്നാണ് ശ്രീകൃഷ്ണന്റെ അപരനാമം. ഗോക്കളെ പരിപാലിക്കുന്നത് പവിത്രമായ അവതാരധര്‍മ്മമായി ഭഗവാന് നമുക്ക് കാണിച്ചുതന്നു. അവതാരദൗത്യം ധര്മ്മസംരക്ഷണമാണല്ലോ.
ഗോസംരക്ഷണം ധര്‍മ്മസംരക്ഷണം തന്നെയാണെന്നും ഗോമാതാവ് ധര്‍മ്മത്തിന്റെ മൂര്‍ത്തിമദ്ഭാവമാണെന്നും ഭഗവാന് നമ്മെ പഠിപ്പിച്ചു. അതുകൊണ്ട് ധര്‍മ്മം സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഗോമാതാവിനെ സംരക്ഷിക്കുകയും അധര്‍മ്മവാദികള്‍ ഗോഹത്യ നടത്തുകയും ചെയ്യുന്നു.
ശ്രീകൃഷ്ണഭഗവാന്റെ ഇഷ്ടഭോജനം നറുവെണ്ണയായിരുന്നു. ആയുര്‍വേദവിധിപ്രകാരം ഭക്ഷണക്രമത്തില്‍ ഏറ്റവും ശ്രേഷ്ഠമായ സ്ഥാനമാണ് നെയ്യിന് നല്‍കിയിരുന്നത്. ഈ ശ്രേഷ്ഠമായ സമീകൃതാഹാരം നമുക്ക് പ്രദാനംചെയ്യുന്നത് ഗോമാതാക്കളാണ്. നെയ്യിന്റെ സേവനത്തിലൂടെ ശരീരപുഷ്ടിയും ശരീരസൗന്ദര്യവും ആയുരാരോഗ്യവും നിര്‍മ്മലമായ മനസ്സും സൃഷ്ടിക്കപ്പെടുന്നു. ഈ നറുനെയ് നമുക്ക് നല്കുന്ന ഗോമാതാവിനെ സംരക്ഷിക്കുന്നതാണ് മറിച്ച് കശാപ്പുചെയ്യുന്നതല്ല സംസ്ക്കാരസമ്പന്നരായ മാനവസമൂഹം ചെയ്യേണ്ടത്.
ഇന്നലെ കഴിച്ച ആഹാരം ഇന്ന് മനസ്സിന്റെ ചിന്തയെ സ്വാധീനിക്കുന്നു. ഇന്നത്തെ ചിന്തകള്‍ നാളത്തെ പ്രവര്‍ത്തനമായി തീരുന്നു. പ്രവര്‍ത്തനങ്ങള്‍ കാലാന്തരത്തില്‍ നമ്മുടെ സംസ്ക്കാരമായി പരിണമിക്കുന്നു എന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. അതുകൊണ്ട് ഒരു സമൂഹത്തിന്റെ ഭക്ഷ്യസംസ്ക്കാരത്തില്‍ പരിവര്‍ത്തനം വരുത്തിയാല്‍ ആ സമാജത്തിന്റെ സംസ്ക്കാരത്തെ നശിപ്പിക്കാനും സംരക്ഷിക്കുവാനും സാധിക്കും. അതിനാല്‍ നമ്മുടെ ഭക്ഷണശൈലി വളരെ പ്രധാനപ്പെട്ടതാണ്.
ഏതുവസ്തുവിനേയും പ്രകൃതിയേയും സസ്യജാലങ്ങളേയും ജന്തുക്കളേയും ഉപഭോഗ തൃഷ്ണയുടെ കണ്ണുകളിലൂടെ നോക്കിക്കാണുന്നതുകൊണ്ടാണ് എന്നും ഗോവര്ഗ്ഗ സംരക്ഷണനിയമങ്ങളെ ഒരുവിഭാഗം അന്യമായി എതിര്‍ക്കുന്നത്. ഗോവിന്റെ ഗുണനിലവാരം ആയുര്‍വേദവിധിപ്രകാരം വളരെ പ്രകീര്‍ത്തിക്കപ്പെടുന്നു. പഞ്ചഗവ്യത്തിന്റെ ഔഷധവീര്യം അത്യുത്തമമായി ഗണിക്കപ്പെടുന്നു. ഗോവുമായി ബന്ധപ്പെട്ട എല്ലാ ഉത്പന്നങ്ങളും വളരെ ശ്രേഷ്ഠമാണ്. ഗോ ആധാരിത ചികിത്സാ സമ്പ്രദായം സമൂഹത്തില്‍ വ്യാപകമായിരിക്കുന്നു. ഒരു നാടന്‍ പശുവുള്ള വീട്ടില്‍ ആളുകള്‍ക്ക് ഒരിക്കലും അസുഖം പിടിപെടില്ലാ എന്നത് അനുഭവസത്യമാണ്.
പതിനാറാം നൂറ്റാണ്ടില്‍ ഭാരതത്തില്‍ ഒരു വ്യക്തിക്ക് എട്ട് പശുക്കള്‍ എന്ന കണക്കിലുണ്ടായിരുന്നെങ്കില് പതിനേഴാം നൂറ്റാണ്ടായപ്പോള്‍ ഇത് ഒരാള്‍ക്ക് നാല് എന്നായി കുറഞ്ഞു. പതിനെട്ടാം നൂറ്റാണ്ടില്‍ വീണ്ടും പകുതിയായി ചുരുങ്ങി. പത്തൊമ്പതാം നൂറ്റാണ്ടില്‍ പകുതി പിന്നിട്ടപ്പോള്‍ ഒരാള്‍ക്ക് അര പശു എന്ന നിലയിലായി. ഇന്ന് നൂറ്റിഇരുപത്തിയൊന്നുകോടി ജനങ്ങള്‍ക്ക് ഇരുപതുകോടി പശു എന്നാണ് കണക്ക്. പ്രതിവര്‍ഷം ഭക്ഷ്യ ആവശ്യത്തിനായി ഭാരതത്തില്‍ ഒരുകോടിയില്‍പരം കാലികളെ കൊന്നൊടുക്കുന്നു.
ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ നാലുപതിറ്റാണ്ടിനകം ഭാരതം ഗോരഹിത രാജ്യമായിത്തീരും. നമ്മുടെ സംസ്ക്കാരിക മൃഗമായ ഗോവംശനാശം ആര്‍ഷസംസ്ക്കാരത്തിന്റെ പതനത്തിനും കാരണമാകും. ആര്‍ഷസംസ്ക്കാരത്തിന്റെ തകര്‍ച്ച കാംക്ഷിക്കുന്നവരാണ് ഗോമാംസം വെച്ചുവിളമ്പി ഗോസംരക്ഷണ നിയമനിര്‍മ്മാണത്തിനെതിരെ ആഘോഷസമരം നടത്തുന്നത്. എല്ലാ ജീവജാലങ്ങളെയും പ്രകൃതിവിഭവങ്ങളെയും സംരക്ഷിക്കുക എന്ന ഭാരതീയ വീക്ഷണത്തിന്റെ പ്രായോഗിക കര്‍മ്മപദ്ധതി വളരെ സുചിന്തിതമാണ്.
പര്‍വ്വതങ്ങളുടെ പ്രതീകമായി ഹിമവാനേയും നദികളുടെ പ്രതീകമായി ഗംഗാദേവിയേയും മരങ്ങളുടെ പ്രതീകമായി അരയാലിനേയും മന്ത്രങ്ങളുടെ മാതാവായി ഗായത്രീമന്ത്രത്തേയും ഗ്രന്ഥങ്ങളുടെ അടിസ്ഥാനമായി ഭഗവദ്ഗീതയേയും മൃഗങ്ങളുടെ പ്രതിനിധിയായി ഗോമാതാവിനെയും നമ്മുടെ പൂര്‍വ്വികര്‍ നിശ്ചയിച്ചു. ഓരോ പ്രതീകത്തേയും സംരക്ഷിക്കുകയെന്നാല്‍ ആ വര്‍ഗ്ഗത്തില്‍പ്പെട്ട മുഴുവന്‍ ഇനത്തേയും സംരക്ഷിക്കുക എന്നാണര്‍ത്ഥം. ഇത്തരത്തില്‍ ചിന്തിച്ചാല്‍ പ്രകൃതി സംരക്ഷണത്തിനുള്ള ഒരു മാര്‍ഗ്ഗമാണ് ഗോവധനിയന്ത്രണനിയമം. അല്ലാതെ ഏതെങ്കിലും ജനവിഭാഗത്തിന്റെ അന്നംമുടക്കുവാനുള്ള നടപടിയല്ല.
വേദങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലുമെല്ലാം മാംസാഹാരം ഭക്ഷിച്ചതിന്റെ തെളിവുകളും സാക്ഷ്യങ്ങളും അവതരിപ്പിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. രാജ്യഭരണകാലത്ത് യുദ്ധരഹിതമായ കാലഘട്ടങ്ങളില്‍ രാജാക്കന്മാരുടെ ക്ഷാത്രവീര്യം നിലനിര്‍ത്താന്‍വേണ്ടി വര്‍ഷത്തിലൊരിക്കല്‍ നായാട്ടുനടത്തുമായിരുന്നു. പല ഗോത്രവര്‍ഗങ്ങളിലും ആണ്ടില്‍ ഒന്നോരണ്ടോ തവണ മൃഗബലികര്മ്മങ്ങള് നടക്കുന്ന പതിവുണ്ടായിരുന്നു.
ഇത്തരത്തില്‍ കൊല്ലപ്പെടുന്ന ജീവികളെ പാകംചെയ്ത് ഭക്ഷിക്കുന്ന സമ്പ്രദായവും ഉണ്ടായിരുന്നു. കൊന്നപാപം തിന്നാല്‍ തീരും എന്നതാണ് ഇതിന്റെ അടിസ്ഥാനം. ഈ പ്രവര്‍ത്തനംകൊണ്ട് ഒരു ജീവവര്ഗ്ഗത്തിന്റേയും നിലനില്‍പ്പ് അപകടത്തിലായിട്ടില്ല. ഇസ്ലാംമതത്തില്പോലും നബിയുടെ പുത്രനെ ബലിയര്‍പ്പിക്കാന്‍ തയ്യാറായപ്പോള്‍ ദൈവം പ്രത്യക്ഷപ്പെട്ട് മകനുപകരം ആടിനെ ബലിയര്‍പ്പിക്കാന്‍ കല്പ്പിക്കുന്നു.
ഈ ബലിയുടെ സ്മരണാര്‍ത്ഥം നടത്തപ്പെടുന്നതാണ് ബലിപെരുന്നാള്‍. ഈ ബലിമൃഗത്തെ ഭക്ഷിക്കാനാണ് ഇസ്ലാംമതം സമൂഹത്തോടു പറയുന്നത്. എന്നാലിന്ന് ദിവസവും മൂന്നുനേരം മാംസാഹാരം വേണമെന്ന് ശഠിക്കുന്നത് ഭോഗശൈലിയുടെ അധിനിവേശംകൊണ്ടാണ്. ഈ ജീവിതശൈലികൊണ്ട് പല പ്രകൃതിവിഭവങ്ങളും ജീവജാലങ്ങളും ഭൂമുഖത്തുനിന്ന് എന്നന്നേക്കുമായി അപ്രത്യക്ഷമാകുമെന്ന ഭീഷണി നേരിടുകയാണ്. ഈ വിപത്തിനെ തടയേണ്ടത് ഓരോ പ്രകൃതിസ്നേഹിയുടേയും കടമയാണ് കര്‍ത്തവ്യമാണ്.
ഗോമാതാവ് പ്രകൃതിയുടെ പ്രതീകമാണ്. മുപ്പത്തിമുക്കോടി ദേവതകളുടെ ഇരിപ്പിടമാണ് എന്നാണ് നമ്മുടെ സങ്കല്‍പ്പം. പാലും പാലുത്പന്നങ്ങളും ഉള്ളിടത്ത് കൃഷ്ണചൈതന്യം നടമാടുകയും മാംസാഹാരമുള്ളിടത്ത് രാക്ഷസീയഭാവം ഉടലെടുക്കുകയും ചെയ്യും. ഈ വിശ്വാസപ്രമാണത്തെ ശക്തിപ്പെടുത്തുന്നതാണ് ഇന്ന് നമ്മുടെ സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ദുഷ്പ്രവണതകള്‍. ഭാരതത്തിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഗോവധനിയന്ത്രണനിയമം നടപ്പാക്കിയപ്പോള്‍, കേന്ദ്രസര്‍ക്കാര്‍ ഗോസംരക്ഷണനിയമം നടപ്പാക്കുന്നതിനെക്കുറിച്ച് അഭിപ്രായം ആരാഞ്ഞപ്പോള്‍ കേരളാ ഭരണകൂടം അതിനെ എതിര്‍ക്കുകയും പ്രതിപക്ഷം ഗോമാംസമേള നടത്തി.
പ്രതിഷേധം ആഘോഷിക്കുകയും ചെയ്തു. കേരളത്തിന്റെ സാംസ്ക്കാരിക പൈതൃകത്തിന് വലിയ ആഘാതമാണ് ഈ നടപടികളേല്പ്പിച്ചത്. മാധ്യമവിചാരണയും നിരുത്തരവാദപരമായിരുന്നു. ഒരു ജീവിയെ സംരക്ഷിക്കണം എന്നുപറയുന്ന വാദത്തെ എതിര്‍ക്കുകയും പകരം മനുഷ്യന്റെ കഴുത്തറുക്കുന്ന ദൃശ്യം കണ്ടാനന്ദിക്കുന്നവര്ക്കുവേണ്ടിയും ശബ്ദമുയര്‍ത്തുവാനും ഇക്കൂട്ടര്‍ തയ്യാറായി. മാധ്യമധര്‍മ്മത്തെ കശാപ്പുചെയ്യുന്ന ഈ നിലപാടുകളും കേരളത്തിന്റെ സാംസ്ക്കാരിക പൈതൃകത്തിനും ഭീഷണിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: