ഭാരതത്തിലുള്ള മത്സ്യപ്രവര്ത്തകരെയാകെ ദുരിതത്തിലാഴ്ത്തുന്ന റിപ്പോര്‍ട്ടാണ് ഡോ. മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ട്. മത്സ്യത്തൊഴിലാളികളുടെ താല്പര്യങ്ങള് സംരക്ഷിച്ച പി. മുരാരി കമ്മീഷന് റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കൊണ്ടാണ് 2013 ആഗസ്റ്റ് 1 ന് മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ഡോ. മീനാകുമാരി കമ്മറ്റിയെ നിയമിച്ചത്. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിലെ പ്രമുഖരുടെ കടല്ക്കൊള്ളക്കും ‘ബിനാമി’ ഇടപാടുകള്‍ക്കും പൂര്‍ണമായും ഒത്താശ ചെയ്യുന്ന റിപ്പോര്‍ട്ടാണ് ഡോ. മീനാകുമാരി സമര്‍പ്പിച്ചത്. ഏതാനും മാസങ്ങള്‍ മുമ്പ് മാത്രം അധികാരത്തില്‍ വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ബിജെപി സര്‍ക്കാരിന്റെ നയമിതല്ല.
2004 ല്‍ ഇടതുപാര്‍ട്ടികളുടെ പിന്തുണയോടെ ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആഴക്കടല്‍ മത്സ്യമന്ധന നയത്തിന്റെ തുടര്‍ച്ചയാണ് ഡോ. മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ട്.
അന്നത്തെ ഗവണ്മെന്റിന്റെ നയമനുസരിച്ചാണ് 270 വന്‍കിട വിദേശട്രോളറുകള്‍ക്ക് മത്സ്യബന്ധനത്തിന് ഭാരതസമുദ്രത്തില്‍ അവസരം നല്‍കിയത്. മീനാകുമാരി കമ്മീഷന് 892 വന്‍കിട വിദേശട്രോളറുകള്ക്കുകൂടി അനുമതി നല്‍കണമെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ നയം രാഷ്ട്രതാല്പര്യങ്ങള്ക്ക് വിരുദ്ധമാണ് ‘ഈസ്റ്റ് ഇന്ത്യാ കമ്പനി മോഡല്‍’ കടല്‍ക്കൊള്ളയാണ്.
ഡോ. മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ ചാകര എന്ന അത്യപൂര്‍വ പ്രതിഭാസംമൂലമുള്ള മത്സ്യവും കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് കിട്ടാക്കനിയാവും. സ്രാവ് പോലുള്ള മത്സ്യങ്ങളുടെ ഔഷധഗുണമുള്ള ചിറകുകള് അരിഞ്ഞെടുത്തിട്ട് ബാക്കിഭാഗം കടലില്‍ തള്ളുകയാണ് വിദേശട്രോളറുകളുടെ രീതി.
ചെറുമത്സ്യങ്ങളെയും തിരണ്ടി, കടല്ബ്രാല്, ചാള, അയില തുടങ്ങിയ മത്സ്യങ്ങളെയും കടലില്‍ തിരികെ ഡംപ് ചെയ്യുന്ന വിദേശട്രോളറുകളുടെ രീതി കടലമ്മയോടുള്ള നെറികേടാണ്. ഇത് അനുവദിക്കാന്‍ പാടില്ല.
1997 ല്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച 45 അംഗ പി. മുരാരി കമ്മീഷന് റിപ്പോര്‍ട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ഒരനുഗ്രഹമായിരുന്നു. പി. മുരാരി കമ്മീഷന് റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1. വിദേശ-സംയുക്ത സംരംഭങ്ങള്‍ക്ക് അനുവദിച്ച പെര്‍മിറ്റുകള്‍ റദ്ദുചെയ്യുക.
2. പുതിയ ലൈസന്‍സ് അനുവദിക്കരുത്.
3. ലൈസന്‍സ് പുതുക്കിനല്‍കരുത്.
4. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രാപ്തരാക്കാന്‍ സാമ്പത്തികസഹായവും സാങ്കേതിക പരിശീലനവും നല്‍കുക.
5. പരമ്പരാഗത വിഭാഗങ്ങള്‍ക്കും ചെറുകിട ബോട്ടുകള്‍ക്കും ഉയര്‍ന്ന സബ്സിഡിയോടെ മണ്ണെണ്ണയും ഡീസലും നല്‍കുക. 6. തീരദേശങ്ങളിലെ അനധികൃത റിസോര്‍ട്ട് നിര്‍മാണം തടയുക. 7. തീരദേശ മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രം തീരദേശത്ത് വീടുനിര്‍മിക്കാനുള്ള അവകാശം നല്‍കുക.
യഥാര്‍ത്ഥത്തില്‍ പി. മുരാരി കമ്മീഷന് റിപ്പോര്‍ട്ടാണ് ഭാരതത്തിലെ മത്സ്യപ്രവര്‍ത്തകരുടെ താല്പര്യം സംരക്ഷിക്കുന്നത്.
മത്സ്യത്തൊഴിലാളികള്‍ ഭാരതത്തിന്റെ അഭിമാനമാണ്. കോസ്റ്റ്ഗാര്ഡിനൊപ്പവും ഇന്ത്യന്‍ നേവിക്കൊപ്പവും രാജ്യസുരക്ഷക്കുവേണ്ടി ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളവരാണ് ഭാരതത്തിലെ പരമ്പരാഗത മത്സ്യപ്രവര്‍ത്തകര്‍.
വിദേശട്രോളറുകളുടെ കടല്‍ക്കൊള്ള തടഞ്ഞ് പരമ്പരാഗത മത്സ്യപ്രവര്‍ത്തകരുടെ ജീവിതം സമ്പന്നമാക്കുക. ഏറ്റവും ചെലവ് കുറഞ്ഞ ചരക്കുനീക്കത്തിനുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ കടല്‍വഴിയും നദികള്‍ വഴിയുമുള്ള ചരക്കുനീക്കം പ്രോത്സാഹിപ്പിക്കുക.
മത്സ്യപ്രവര്‍ത്തകരുടെ മിടുക്കരും കഠിനാധ്വാനികളുമായ മക്കള്‍ക്ക് ആവശ്യമായ വിദഗ്ധ പരിശീലനം നല്കി സമുദ്രസംരക്ഷണത്തിനായുള്ള പ്രത്യേക സേന രൂപവല്‍ക്കരിച്ച് നല്ല വേതനം നല്കി നിയമിക്കേണ്ടതുണ്ട്.
കേന്ദ്രമന്ത്രി രാധാമോഹന്‍സിങ്ങ് തീരുമാനമെടുക്കാത്ത ഒരു വിഷയത്തിന്റെ പേരില്‍ സമരവുമായി ചാടിപുറപ്പെടുകയല്ല, മറിച്ച്, ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘത്തിന്റെ കീഴില്‍ അണിനിരന്ന് തൊഴിലാളിവഞ്ചനക്കെതിരെ പ്രതികരിച്ച് ആനുകൂല്യങ്ങള്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് നേടിയെടുക്കുകയാണ് വേണ്ടത്.
അതോടൊപ്പംതന്നെ കോടതികള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട അനധികൃത കെട്ടിടങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ പൊളിച്ചുനീക്കുകതന്നെ വേണം. തീരദേശ മേഖലയിലെ എംഎല്‍എമാര്‍ രണ്ടു വഞ്ചിയില്‍ കാല്‍വയ്ക്കുന്ന നയം പുനഃപരിശോധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: