പെരുമ്പടവത്തിന്റെ ഗീതാവിമര്‍ശനം വായിച്ചു. പണ്ടായിരുന്നെങ്കില്‍ വിലപ്പോയേനെ. ഇന്ന് വ്യാപകമായി വായിക്കപ്പെടുന്നതുകൊണ്ട് ഗീതയെക്കുറിച്ച് ഏകദേശ ധാരണ ഒരുവിധപ്പെട്ടവര്‍ക്കൊക്കെയുണ്ട്. ഇനിയും ഇത്തരം കള്ളങ്ങള്‍ നടാമെന്നല്ലാതെ കുരുക്കണമെന്നില്ല.
മലയാളനാടു വാരികയിലൂടെ പുറത്തുവന്ന അഷ്ടപദിയിലൂടെയാണ് ഞാന്‍ പെരുമ്പടവത്തെ അറിയുന്നത്. നായകനെക്കൊണ്ട് അയാളുടെ ആരാധനോപകരണമായ ശംഖ് എറിഞ്ഞുടപ്പിക്കുന്നെന്നാണോര്‍മ്മ. പെരുമ്പടവം യുക്തിവാദിയാണെന്നായിരുന്നു അന്നു ധരിച്ചത്. പിന്നീട് ചില പ്രസിദ്ധീകരണങ്ങളിലും സുവിശേഷ ചാനലുകളിലും അഭിമുഖങ്ങള്‍ കണ്ടപ്പോഴാണ് ക്രിസ്തുവിലേക്കാകര്‍ഷിക്കപ്പെട്ട വ്യക്തിയാണെന്ന് മനസ്സിലായത്. ക്രൈസ്തവ സുവിശേഷകര്‍ ഗീതയെ കുറ്റംപറഞ്ഞിരുന്നത് ഇപ്പോള്‍ പെരുമ്പടവമാവര്‍ത്തിക്കുന്ന ഇതേ യുദ്ധവാദമുയര്‍ത്തിയായിരുന്നു എന്നതു യാദൃശ്ചികമല്ല.
ക്രിസ്ത്യാനിയെ സംബന്ധിച്ച് ക്രിസ്തു മാത്രമാണ് ശരി, ഏകരക്ഷകന്‍. മാറുന്ന അറിവുകള്‍ക്കനുസരിച്ച് (ഈയിടെ ബൈബിളിലെ പ്രപഞ്ചോല്പ്പത്തിയെ ഫ്രാന്‍സിസ് പാപ്പ തള്ളിപ്പറഞ്ഞതോര്‍ക്കുക) തള്ളലുകളും തിരുത്തലുകളും നടത്തിക്കൊണ്ടിരിക്കുമ്പോഴും വിശുദ്ധ ബൈബിളിന് സത്യവേദപുസ്തകം എന്നാണ് മലയാളീകരണം.
മറ്റൊരുത്തനിലും രക്ഷയില്ല എന്നുപറയുമ്പോള്‍ സ്വന്തം നിലനില്‍പ്പിനുവേണ്ടി സ്വയം സ്ഥാപിക്കുക മാത്രമല്ല, മറ്റുള്ളവരെ ആക്രമിക്കുക കൂടിയാണ്. ഇതല്ലേ യുദ്ധം? മറ്റെല്ലാം പിശാചാണെന്ന സന്ദേശം അനുസരിച്ചാല്‍ ഗീത പിശാചിന്റെ സന്ദേശമാണ്! കൃഷ്ണനേയും ശിവനേയും പോലുള്ള പിശാചുക്കളില്‍ നിന്ന് അയല്‍ക്കാരനെ രക്ഷിച്ചെടുക്കാനുള്ള മഹാധര്‍മമാണ് മതപരിവര്‍ത്തനവും ”നിങ്ങളെ ഇല്ലാതാക്കും” എന്നര്‍ത്ഥം വരുന്ന സമ്പൂര്‍ണ ക്രൈസ്തവീകരണാഹ്വാനവുമൊക്കെ. സ്നേഹത്തെക്കുറിച്ച് എത്രയൊക്കെ വാചാലമാണെങ്കിലും അടിസ്ഥാനപരമായി ബൈബിള്‍ നല്കുന്ന ഈ സന്ദേശം എത്രമാത്രം ഹിംസാത്മകമാണെന്ന് ആലോചിച്ചുനോക്കൂ.
യുദ്ധാഹ്വാനമെന്ന് പണ്ട് സുവിശേഷകരും ഇപ്പോള്‍ പെരുമ്പടവും ആരോപിക്കുന്ന ”യഥേഛസി തഥാ കുരു” എന്നവസാനിക്കുന്ന ഗീതയില്‍ വിശ്വസിക്കുന്നവര്‍ ഗാന്ധിജിയെപ്പോലെ അഹിംസയുടെ മഹാപ്രതിഭകളെ സൃഷ്ടിച്ച് ലോകത്തിന് വഴികാട്ടി ചരിത്രമെഴുതിയതല്ലാതെ, ഒരൊറ്റയുദ്ധത്തിനും പോയിട്ടില്ല എന്നതല്ലേ വസ്തുത? മറിച്ച് ക്രൈസ്താവധിപത്യം സ്ഥാപിക്കാന്‍വേണ്ടി എത്രയോ ക്രൂരതകള്‍! വിത്ത് തേന്മാവിന്റെതെങ്കില്‍, കിളുര്‍ക്കേണ്ടതു കാഞ്ഞിരമാണോ?
ഗീത പിറന്നതു സംഘര്‍ഷമുഖത്താണെങ്കിലും അതില്‍ ചര്‍ച്ചചെയ്യുന്നതു സനാതനമായ ധര്‍മ്മമാണ്. സ്പോണ്സര് ചെയ്യാന്‍ അബ്രഹാമിയന് മതങ്ങളുടേതുപോലുള്ള സംവിധാനങ്ങളൊന്നുമില്ലാതിരുന്നിട്ടും ആയിരം വര്‍ഷത്തെ അടിമത്തത്തിനുശേഷവും അത് ഇന്നു നിലനില്ക്കുന്നതും വ്യാപിക്കുന്നതും ഈ പ്രത്യേകതകൊണ്ടാണ്. ക്ഷീരമുള്ള അകിട്ടില്‍നിന്ന് പാല്‍നുകരുന്ന പൈക്കിടാവാകുന്നതും ചോരകുടിക്കുന്ന കൊതുകാവുന്നതും വ്യക്തിയുടെ അഭിരുചിക്കനുസരിച്ചാണ്. എന്നാല്‍ എല്ലാ മതക്കാര്‍ക്കും ഒരുപോലെ അവകാശപ്പെട്ട ഒരിടത്ത് പാരിതോഷികമായി കയറിയിരുന്ന് ഒരു മതസമൂഹത്തെ വേദനിപ്പിക്കുന്ന വിധത്തില്‍ അവരുടെ മതഗ്രന്ഥത്തെ അപമതിച്ചു സംസാരിച്ച് അജണ്ടകള്‍ നടപ്പാക്കുന്നത് വൃത്തികെട്ട പണിയാണ്.
ഭാരതത്തെപ്പോലൊരു ബഹുസ്വര സമൂഹമെന്ന് ആരെയെങ്കിലും വിമര്‍ശിക്കാന്‍ വേണ്ടി നാഴികക്കു നാല്‍പ്പതുവട്ടം പറഞ്ഞാല്‍ മാത്രം പോരാ, അതനുസരിച്ച് പെരുമാറുകയും വേണം.
അബ്രഹാമിയന് മതരാജ്യങ്ങളില്‍ ഒരുഭാഗത്ത് വെടിയും പുകയും ജീവന് രക്ഷിക്കാന്‍ പലായനം ചെയ്യുന്ന മനുഷ്യരും. മറുവശത്ത് വിശ്വാസവും നേതൃത്വവും അടിച്ചേല്‍പ്പിക്കലുമൊക്കെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഇന്നലെവരെ സത്യമെന്നു വിശ്വസിപ്പിച്ചതിനെയൊക്കെ തള്ളിയും തിരുത്തിയും അതിജീവനത്തിനായുള്ള യുദ്ധം.
യുദ്ധമുഖത്തു തുടങ്ങിയ ഗീതയിലെ ”യഥേഛസി തഥാ കുരു:” എന്ന അവസാന സാരോപദേശം വരെ സാര്‍ത്ഥകമാകുന്നത് ഇവിടെയാണ്-യുദ്ധത്തിന്റെയോ അടിച്ചേല്‍പ്പിക്കലിന്റെയോ പിരിമുറുക്കമല്ല, മറിച്ച് സ്വാതന്ത്ര്യത്തിന്റെ അനന്താനന്ദം പ്രദാനം ചെയ്തുകൊണ്ടാണ് കൃഷ്ണന് ഉപസംഹരിക്കുന്നത്. കുറ്റം ഗീതയുടേതല്ല, കണ്ണടയുടേതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: