ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി അവര്‍കളുടെ അടിയന്തര ശ്രദ്ധക്കായി… ഓരോ വീട്ടിലും ഓരോ ക്യാന്‍സര്‍ രോഗി… കൊടിയ വിഷത്തില്‍ മുക്കിയ പച്ചക്കറികള്‍ അന്യസംസ്ഥാനത്തു നിന്ന് കൊണ്ടുവന്ന് ഇവിടെ വില്‍ക്കുന്നുണ്ട് എന്നത് രഹസ്യമല്ല. സ്വന്തം ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് ഇത്തരം പച്ചക്കറികള്‍ വിപണിയില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ കര്‍ശനനിയമം നടപ്പാക്കാന്‍ എന്താണ് തടസ്സം?
കേരളത്തില്‍ വിഷം നിറച്ച പച്ചക്കറി വില്ക്കാന് പറ്റില്ലെന്ന് മനസ്സിലായാല്‍ തമിഴ്നാട്ടില്‍ നിന്നത് വരില്ല . അമേരിക്കയിലേക്ക് കൊച്ചിയില്‍നിന്നും തോന്നുംപോലെ ചെമ്മീന്‍ കയറ്റി അയക്കാന്‍ പറ്റുമോ? ഉല്‍പ്പന്നത്തിന് വിപണി കിട്ടില്ലെന്ന് തിരിച്ചറിഞ്ഞാല്‍ ആരും ഏതു കര്‍ശനനിയമവും പാലിക്കാന്‍ തയ്യാറാകും . ഇവിടെ ക്യാന്സര്ചികിത്സക്ക് ഫണ്ടുകണ്ടെത്താനും ആശുപത്രി സ്ഥാപിക്കാനും മുന്‍കൈയെടുക്കുന്ന താങ്കള്‍ കേരളീയരില്‍ ക്യാന്‍സറുണ്ടാക്കുന്ന വിഷം ശരീരത്തില്‍ ചെല്ലാതിരിക്കാനും മുന്‍കരുതല്‍ സ്വീകരിക്കേണ്ടതല്ലേ?
എന്തുകൊണ്ട് അതു ചെയ്യുന്നില്ല . ഓരോ വീട്ടിലും ഒരു സംരംഭകന് എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനമെന്ന് താങ്കള്‍ പറയുമ്പോള്‍ വിഷമുള്ള പച്ചക്കറിമൂലം ഓരോ വീട്ടിലും ഓരോ ക്യാന്‍സര്‍ രോഗിയല്ലേ ജനിക്കുന്നത്? വിഷമുള്ള പച്ചക്കറി അതിര്‍ത്തിയില്‍ തടഞ്ഞാല്‍ ജനം ഇവിടെ കലാപമൊന്നും ഉണ്ടാക്കില്ല. മറിച്ച് താങ്കള്‍ക്ക് ജയ് വിളിക്കും. ബാറുകള്‍ അടച്ചപ്പോള്‍ സന്തോഷം അറിയിച്ച വീട്ടമ്മമാരേക്കാള്‍ കൂടുതല്‍ പേര് ഇക്കാരണംകൊണ്ടു താങ്കളെ ഹീറോയാക്കും.
ഇനിയും കണ്ണു തുറന്നില്ലെങ്കില്‍ നൂറ്റാണ്ടിന്റെ മഹാരോഗമായ ക്യാന്‍സര്‍ കേരളത്തെ കീഴടക്കും. സ്നേഹമുണ്ടങ്കില്‍ അങ്ങയുടെ സഹപ്രവര്‍ത്തകനും കേരള ജനതക്ക് പ്രിയങ്കരനുമായ മുന്‍ സ്പീക്കര്‍ ജി.കാര്ത്തികേയന് സാറിന്റെ രോഗം വല്ലപ്പോഴും ഓര്‍ത്താല്‍ മതി. അതുകൊണ്ട് ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കുവാന്‍ ഞങ്ങള്‍ ഒന്നടങ്കം ഇതിനാല്‍ ആവശ്യപ്പെടുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: