ഭാരതീയ അഭിഭാഷക പരിഷത്ത് കേരളത്തില്‍ അഭിഭാഷകരുടെ ഇടയില്‍ അംഗീകാരം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുള്ള ഒരു അഭിഭാഷക സംഘടനയാണ്. കക്ഷി രാഷ്ട്രീയത്തിനതീതമായി രാഷ്ട്രപുനര്‍നിര്‍മാണ പ്രവര്‍ത്തനത്തില്‍ അഭിഭാഷകരെ ഭാഗഭാഗാക്കുകയും അഭിഭാഷകരെ സാമൂഹ്യപ്രതിബദ്ധതയുള്ളവരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഭാരതീയ അഭിഭാഷക പരിഷത്ത് പ്രവര്‍ത്തിച്ചുവരുന്നത്. 1995ല്‍ രൂപീകൃതമായ അഭിഭാഷക പരിഷത്തിന് ഇന്ന് കേരളത്തിലെ മുഴുവന്‍ ബാര്‍ അസോസിയേഷനുകളിലും അതിന്റെ പ്രവര്‍ത്തനം എത്തിക്കാനായിട്ടുണ്ട്. ഏറ്റെടുക്കുന്ന പരിപാടികളുടേയും പ്രവര്‍ത്തനത്തിന്റെ സജീവതയുടേയും അടിസ്ഥാനത്തില്‍ കേരളത്തിലെ ഒന്നാമത്തെ അഭിഭാഷക സംഘടനയും അഭിഭാഷക പരിഷത്ത് തന്നെയാണ്. ഭാരതത്തിലെ ഏറ്റവും വലിയ അഭിഭാഷക സംഘടനയായ അഖിലഭാരതീയ അധിവക്ത പരിഷത്തിന്റെ കേരള ഘടകമായാണ് ഭാരതീയ അഭിഭാഷക പരിഷത്ത് പ്രവര്‍ത്തിച്ചുവരുന്നത്.
സാമൂഹ്യപ്രതിബദ്ധതയും രാഷ്ട്രബോധവുമുള്ള അഭിഭാഷക സംഘടന എന്ന നിലയില്‍ അഭിഭാഷക പരിഷത്ത് നിരവധി പരിപാടികള്‍ ഏറ്റെടുത്ത് നടപ്പിലാക്കിയിട്ടുണ്ട്. വിവരാവകാശ നിയമം നിലവില്‍ വന്നപ്പോള്‍ പ്രസ്തുത നിയമത്തെക്കുറിച്ച് ജനങ്ങളെ ബോധവല്ക്കരിക്കുന്നതിനുവേണ്ടി കേരളത്തിലാകമാനം വിവിധ സന്നദ്ധസംഘടനകളുമായി ചേര്‍ന്ന് പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ്സുകള്‍ വളരെയധികം പ്രശംസ പിടിച്ചുപറ്റിയതാണ്. അട്ടപ്പാടിയിലെ വനവാസികളുടെ ഭൂമി സ്വകാര്യവ്യക്തികള്‍ വനവാസികളെ തെറ്റിദ്ധരിപ്പിച്ച് കൈവശപ്പെടുത്തുകയും ബലമായി കയ്യേറുകയും ചെയ്തപ്പോള്‍ അവര്‍ക്കാവശ്യമായ നിയമസഹായം നല്‍കാനും കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ സത്വര ഇടപെടലുകള്‍ക്ക് വഴിയൊരുക്കാനും അഭിഭാഷക പരിഷത്ത് ഉണ്ടായിരുന്നു. ഇന്നും അട്ടപ്പാടിയില്‍ അഭിഭാഷക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ നിയമസഹായ കേന്ദ്രം നടന്നുവരുന്നു.
ദേശീയബോധമുള്ള അഭിഭാഷക സംഘടന എന്ന നിലയില്‍ അഭിഭാഷക പരിഷത്താണ് കേരളത്തില്‍ ദേശീയ നിയമദിനാഘോഷങ്ങള്ക്ക് തുടക്കംകുറിച്ചത്. ഭാരതത്തിന്റെ ഭരണഘടനാ നിര്‍മ്മാണസഭ ഔദ്യോഗികമായി അംഗീകരിച്ച നവംബര്‍ 26 ദേശീയ നിയമദിനമെന്നപേരില് ബാര്‍ അസോസിയേഷനുകളും ജില്ലാകേന്ദ്രങ്ങളും കേന്ദ്രീകരിച്ച് ആഘോഷിച്ച് തുടങ്ങിയതോടെയാണ് നവംബര്‍ 26ന്റെ പ്രസക്തി നിയമ നീതിന്യായ സമൂഹത്തിന് ബോദ്ധ്യപ്പെട്ടതും ഏവരും ഏറ്റെടുത്ത് ആഘോഷിക്കുവാന്‍ തുടങ്ങിയതും.
ഒരു അഭിഭാഷക സംഘടന എന്ന നിലയില്‍ അഭിഭാഷകര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ നേരിട്ട് ഇടപെടുന്നതിനും അഭിഭാഷകരുടെ തൊഴില്‍പരമായ വൈദഗ്ധ്യവികസനത്തിനാവശ്യമായ കര്‍മ്മപരിപാടികള്‍ ആവിഷ്ക്കരിക്കുന്നതിനും അഭിഭാഷക പരിഷത്തിന് കഴിഞ്ഞിട്ടുണ്ട്. സമൂഹത്തില്‍ വളരെ ഉന്നതസ്ഥാനമാണ് എന്നുപറയുമ്പോഴും അഭിഭാഷകവൃത്തി ഒരു തൊഴില്‍ എന്ന നിലയില്‍ ഇന്ന് ഒട്ടും ആകര്‍ഷകമല്ലാതായിരിക്കുന്നു. ഈ തൊഴിലിലൂടെ വന്‍ നേട്ടമുണ്ടാക്കിയ ഒരു ചെറിയവിഭാഗത്തെ ചൂണ്ടിക്കാണിക്കാമെങ്കിലും വലിയൊരു വിഭാഗം നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തിലാണ്. പ്രത്യേകിച്ചും യുവ അഭിഭാഷകര്‍. ഈ സാഹചര്യത്തിലാണ് അഭിഭാഷക ക്ഷേമനിധിയുടെ പ്രസക്തിയും പ്രാധാന്യവും വര്‍ദ്ധിക്കുന്നത്.
നിലവിലുള്ള അഭിഭാഷക ക്ഷേമനിധിയിലെ പോരായ്മയും അപര്യാപ്തതയും ചൂണ്ടിക്കാണിച്ച് അഭിഭാഷക പരിഷത്ത് നടത്തിയ പ്രചാരണങ്ങളും പ്രക്ഷോഭങ്ങളും ഗുണപരമായ അഭിഭാഷകക്ഷേമനിധി നിയമത്തിന്റെ ആവശ്യകതയെക്കുറിച്ച് അഭിഭാഷകരരെ ബോധവല്ക്കരിക്കുവാന് കഴിഞ്ഞു. അഭിഭാഷക ക്ഷേമനിധി നിയമത്തില്‍ കഴിഞ്ഞ ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി നിയമത്തിന്റെ ആമുഖത്തില്‍ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിവരിക്കുന്നിടത്ത് ഭാരതീയ അഭിഭാഷക പരിഷത്തിന്റെ പേരെടുത്ത് പറയാനിടയായത് ആ വിഷയത്തില്‍ അഭിഭാഷക പരിഷത്ത് നടത്തിയ പ്രക്ഷോഭ-പ്രചാരണ പരിപാടികള്‍ക്കുള്ള അംഗീകാരം കൂടിയാണ്. ജൂനിയര്‍ അഭിഭാഷകര്‍ക്ക് സ്റ്റൈപന്റ് എന്ന അഭിഭാഷക പരിഷത്തിന്റെ ദീര്‍ഘനാളത്തെ ആവശ്യം ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ ഇന്ന് സജീവമായി പരിഗണിക്കുന്നു എന്നുള്ളതും അതിനുവേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ വച്ചുകഴിഞ്ഞു എന്നതും അഭിഭാഷക പരിഷത്തിനെ സംബന്ധിച്ചിടത്തോളം അഭിമാനാര്‍ഹമാണ്.
അഭിഭാഷകരുടെ തൊഴില്‍പരമായ വൈദഗ്ധ്യ വികസനത്തിനാവശ്യമായ കര്‍മപരിപാടികള്‍ സംഘടിപ്പിക്കുന്നതിലും അഭിഭാഷക പരിഷത്ത് മറ്റ് അഭിഭാഷക സംഘടനകളേക്കാള്‍ വളരെ മുന്നിലാണ്. വര്‍ഷംതോറും സംസ്ഥാനതലത്തില്‍ എറണാകുളത്ത് നടത്തിവരുന്ന ദ്വിദിന നിയമശില്പശാലയും മേഖലാടിസ്ഥാനത്തില്‍ കേരളത്തില്‍ നാലു ഭാഗങ്ങളിലായി നടത്തുന്ന ഏകദിന ശില്പശാലയും ഇതിന്റെ ഭാഗമാണ്. ഇതിനുപുറമേ ജില്ലാതലത്തിലും യൂണിറ്റ്തലത്തിലും സ്ഥിരമായി നടന്നുവരുന്ന സ്റ്റഡിസര്‍ക്കിളുകളും ചര്‍ച്ചാക്ലാസ്സുകളും നിരവധി അഭിഭാഷകരെ ആകര്‍ഷിക്കുന്നുണ്ട്.
ഇത്തരത്തില്‍ സാന്നിദ്ധ്യമറിയിച്ചും സ്ഥാനമുറപ്പിച്ചും മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് ഭാരതീയ അഭിഭാഷക പരിഷത്തിന്റെ ഒമ്പതാം സംസ്ഥാന സമ്മേളനം ഏപ്രില്‍ 1, 2 തീയതികളില്‍ തൃശ്ശൂരില്‍ നടക്കുന്നത്. “-S-tr-en-g-th-en-in-g- Ju-sti-c-e- D-e-l-iv-ery- Sy-stem-”- എന്നതാണ് ഈ സമ്മേളനത്തിലെ ചര്‍ച്ചാവിഷയം. ഭാരതത്തിലെ ജനസമൂഹം മറ്റെല്ലാവരിലും പ്രതീക്ഷ നശിക്കുമ്പോഴും ആശയോടെ ഉറ്റുനോക്കുന്നത് ഇന്‍ഡ്യയിലെ നീതിന്യായകോടതികളിലേക്കാണ്. വൈകിയെത്തുന്ന നീതി, നീതിനിഷേധിക്കലാണ് എന്ന് കാലാകാലങ്ങളായി നാം പറയുന്നുണ്ടെങ്കിലും ആ സമസ്യയ്ക്ക് ശരിയായ പരിഹാരമുണ്ടാക്കാന്‍ നമുക്കിനിയും കഴിഞ്ഞിട്ടില്ല.
ഒരു കേസില്‍ അന്തിമവിധിയുണ്ടാക്കുവാന് പരമോന്നത നീതിപീഠം വരെ പോയിവരുമ്പോഴേക്കും ഒരു മനുഷ്യന്റെ ആയുസ്സിന്റെ നാലിലൊന്നിലധികംവര്ഷം എടുക്കുന്നു എന്നത് ഇന്നും സത്യമായിതന്നെ അവശേഷിക്കുന്നു. 2014 മേയ് മാസം വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 31.3 ദശലക്ഷമാണ്. സുപ്രീം കോടതിയില്‍ മാത്രം 63843 കേസുകള്‍ എന്നാണ് കണക്ക്. ഇതിനുള്ള പ്രധാന പരിഹാരം കൂടുതല്‍ കോടതികള്‍ ആരംഭിക്കുകയെന്നത് തന്നെയാണ്. സര്‍ക്കാര്‍ ഖജനാവിലേക്ക് വര്‍ഷംതോറും കോടികള്‍ എത്തിക്കുന്ന നീതിന്യായ സംവിധാനത്തോട് സര്‍ക്കാര്‍ തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. ഈ മേഖലയുടെ പ്രവര്‍ത്തനത്തിനുവേണ്ടി സര്‍ക്കാര്‍ നീക്കിവയ്ക്കുന്ന തുക പരിമിതമാണ്. ശരിയായ പഠനം നടത്തി ആവശ്യമായ കോടതികള്‍ അനുവദിക്കുക, കോടതകളുടെ നിലവാരവും അടിസ്ഥാനസൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുക, ആധുനികസാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കേസുകള്‍ പരമാവധി വേഗത്തില്‍ തീര്‍പ്പാക്കുക, പൊതുജനങ്ങള്‍ക്ക് കോടതി നടപടികളില്‍ വിശ്വാസവും ബഹുമാനവും നഷ്ടപ്പെടാത്ത വിധം നടപടിക്രമങ്ങള്‍ നടത്തുക, ന്യായാധിപന്മാരുടെ പ്രവര്‍ത്തനം ശരിയാംവണ്ണം വിലയിരുത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക, ക്രിമിനല്‍ കേസുകളുടെ അന്വേഷണ വിഭാഗത്തെ ക്രമസമാധാനപാലന ചുമതലയില്‍ നിന്നും ഒഴിവാക്കുക തുടങ്ങിയ നടപടികളിലൂടെയേ നീതിനിര്‍വ്വഹണം സുതാര്യവും വേഗത്തിലുമാക്കാന്‍ കഴിയുകയുള്ളൂ.
നിയമനിര്‍മ്മാണ സഭകളിലെ സാമാജികരുടെ ക്രമരഹിതമായ പെരുമാറ്റം ജനാധിപത്യവിശ്വാസികളിലാകെ ആശങ്കയുളവാക്കുന്നതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കേരള, ജമ്മുകാശ്മീര്‍ നിയമസഭകളില്‍ ഉണ്ടായ കയ്യാങ്കളികളും അക്രമങ്ങളും എല്ലാവരും കണ്ടതാണ്. രാഷ്ട്രീയപാര്‍ട്ടികളൊക്കെ പരസ്പരം പഴിചാരി ഉത്തരവാദിത്വത്തില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതല്ലാതെ നടന്നുപോയ സംഭവങ്ങളില്‍ ഖേദംപോലും പ്രകടിപ്പിക്കുന്നില്ലായെന്നത് ആക്ഷേപകരമാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലുകളെ തെരുവുചന്തയുടെ നിലവാരത്തിലേക്ക് താഴ്ത്തുന്നത് ജനാധിപത്യഭാരതത്തിന് അപമാനമാണ്. സഭയ്ക്കുള്ളില്‍ ലഭിക്കുന്ന പ്രത്യേക സംരക്ഷണത്തിന്റെ മറവിലാണ് സാമാജികരുടെ ഈ ഉറഞ്ഞുതുള്ളലുകളും കിടമത്സരങ്ങളും. എല്ലാംകഴിഞ്ഞ് പരസ്പര ധാരണയോടുകൂടിയുള്ള ഒരു സസ്പെന്ഷന് നാടകവും.
നിയമനിര്‍മ്മാണ സഭകള്‍ക്കുള്ളില്‍ അംഗങ്ങളുടെ പ്രവര്‍ത്തനം അര്‍ഹിക്കുന്ന ഗൗരവത്തോടെയുള്ളതാവണം. സഭയ്ക്കുള്ളില്‍ മര്യാദരഹിതമായും ക്രമരഹിതമായും പെരുമാറുന്ന അംഗങ്ങളുടെ അംഗത്വം റദ്ദുചെയ്യുന്നതിനുള്ള വകുപ്പുകള്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഉള്‍പ്പെടുത്തിയെങ്കില്‍ മാത്രമേ ഇതിനൊരു പരിഹാരമുണ്ടാകുകയുള്ളൂ എന്നതിനാല്‍ ഇതിനെക്കുറിച്ച് വ്യാപകചര്‍ച്ചകള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു.
കേരളത്തിലെ കീഴ്ക്കോടതികളിലെ ന്യായാധിപന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍തന്നെ കേസ് വന്നിരിക്കുന്നു. മുന്‍പ് ജില്ലാ ജഡ്ജി നിയമനത്തില്‍ അപാകത കണ്ടതിനെ തുടര്‍ന്ന് ഹൈക്കോടതി നടപടി എടുത്തിരുന്നു. ന്യായാധിപ നിയമനത്തില്‍ ഇത്തരത്തിലുണ്ടാകുന്ന പരാതികള്‍ ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടാനിടയാക്കും. കീഴ്ക്കോടതികളിലെ ന്യായാധിപ നിയമനത്തിന് പരാതികള്‍ക്കിടയില്ലാത്തവിധം സുതാര്യവും സ്ഥിരവുമായ സംവിധാനം ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: