കേരളം എല്‍ഡിഎഫ്, യുഡിഎഫ് കക്ഷികള്‍ ഭരിച്ചുമുടിച്ചു എന്ന് കരുതാത്തവര്‍ വിരളമായിരിക്കും. ഇരുമുന്നണികള്‍ക്കും സംസ്ഥാന ഭരണം കാര്യക്ഷമമായി കൊണ്ടുപോകുവാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? രണ്ടുമുന്നണികളുടേയും വികസന കാഴ്ചപ്പാട് ഒന്നുതന്നെയാണെന്നതാണ് ഇതിന് പ്രധാന കാരണം. ഭരണതലത്തില്‍ അഴിമതിയ്ക്ക് ഇരുകൂട്ടരും പ്രാമുഖ്യം നല്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഭരിക്കുന്നത് പാര്‍ട്ടിയ്ക്കും ഭരിക്കുന്നവര്‍ക്കും രാഷ്ട്രീയ മേലാളന്മാര്ക്കും പണമുണ്ടാക്കുവാനുള്ള കുറുക്കുവഴിയായി കാണുന്ന തരക്കാരാണധികവും മുന്നണികളിലുള്ളത്. അതുകൊണ്ട് ഭരണം എപ്പോഴും പണമുള്ളവനുവേണ്ടിയായി മാറുന്നു. സാധാരണക്കാര്‍ അവഗണിക്കപ്പെടുന്നു. കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുക, റോഡ് നിര്‍മാണം, സര്‍ക്കാര്‍ ഭൂമി വില്പന, നദീതീരം, കായലോരം, കടല്‍ത്തീരം, മിച്ചഭൂമി, വനഭൂമി, റവന്യൂ ലാന്‍ഡ്, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പൊതുവിടങ്ങള്‍ എന്നിവയെല്ലാം പട്ടയത്തിനോ തീറോ നല്‍കുക അല്ലെങ്കില്‍ ഇഷ്ടക്കാര്‍ക്കു പതിച്ചു നല്‍കുക എന്നീ കാര്യങ്ങളിലൊതുങ്ങുന്നു ഭരണം.
ഓരോ മുന്നണി ഭരണകാലത്തേയും രാഷ്ട്രീയ കൊലപാതകങ്ങള്‍ അടിപിടി കേസുകള്‍, തട്ടിപ്പുക്കേസുകള്‍, കള്ളക്കടത്തുക്കേസുകള്, പെണ്‍വാണിഭക്കേസുകള്‍, നികുതിവെട്ടിപ്പുക്കേസുകള്, പൊതുസ്ഥല കയ്യേറ്റക്കേസുകള്‍, വനംകൈയേറ്റക്കേസുകള്, വനം കൊള്ളക്കേസുകള്, ഭൂമി തട്ടിപ്പു കേസുകള്‍, വഞ്ചനാ കുറ്റങ്ങള്‍ എന്നിവ ഒതുക്കിത്തീര്‍ക്കല്‍ അല്ലെങ്കില്‍ മരവിപ്പിക്കല്‍ എന്നിവയൊക്കെയാണ് മുന്നണി ഭരണം കേരളീയ സമൂഹത്തില്‍ വരുത്തിയ കാതലായ മാറ്റങ്ങള്‍. സാധാരണക്കാര്‍, വനവാസികള്‍, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍, വിധവകള്‍ എന്നിവര്‍ക്കായി കൊണ്ടുവരുന്ന ഒട്ടുമിക്ക പദ്ധതികളുടേയും ഉന്നം തന്നെ അഴിമതിയെന്നതായിരിക്കുന്നു.
ബജറ്റെന്ന പേരില്‍ അവതരിപ്പിക്കുന്നത് വെറും കച്ചവട താല്പര്യത്തിനുള്ള കാര്യങ്ങളാണ്. ആത്മാര്‍ത്ഥതയില്ലാത്തതും കാപട്യവും ജന നന്മ ലക്ഷ്യം വയ്ക്കാത്തതുമായ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ കൃത്യമായി കേരള ഖജനാവ് കൊള്ളയടിക്കുവാന് കൂട്ടുനില്‍ക്കുന്നതിന് സമാനമാണ്. ബജറ്റ് നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തിയാല്‍ ധനമന്ത്രി പല കാര്യങ്ങളിലും ബജറ്റ് വിറ്റ് പണമാക്കുവാന്‍ ഉപയോഗിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ അക്ഷരംപ്രതി ശരിവയ്ക്കുന്നതായി തോന്നിപ്പോകും. ബ്രാന്റഡ് ഐറ്റംസിനുള്ള നികുതിയുടെ കാര്യം ഒരു ഉദാഹരണം മാത്രം. സാധാരണ റവ, മൈദ, ഗോതമ്പുപൊടി, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കായി നികുതിയിളവ് നല്കുമ്പോള് സ്വകാര്യ കമ്പനികളുടെ ബ്രാന്റഡ് ഐറ്റംസിന് ഇളവ് ബാധകമാകില്ലായിരുന്നു. അതുകൊണ്ട് ഇത്തവണ ബോധപൂര്‍വം ബ്രാന്റഡ് ഉള്‍പ്പടെ ഗാര്‍ഹിക ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കുകയും വീട്ടമ്മമാര്‍ക്ക് അത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും എന്ന് തീര്ച്ചയുളളതിനാല് ഇത് ചര്‍ച്ചയാകുമെന്ന് തീര്‍ച്ചയായിരുന്നു. ചര്‍ച്ചയിലൂടെ, കൂട്ടിയ നികുതി ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ സ്വകാര്യ ഉല്‍പ്പന്നങ്ങള്‍ക്ക് ഉള്‍പ്പടെ പിന്‍വലിക്കുന്ന അവസ്ഥയുണ്ടാക്കി. ഇത് വന്‍കിടക്കാരെ പ്രീതിപ്പെടുത്താന്‍ നടത്തിയ നാടകമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. ഇത്തരത്തില്‍ ധനമന്ത്രി ബജറ്റില്‍ നടത്തിയ കളി മനസ്സിലാകണമെങ്കില്‍ ഓരോരോ ഇനം തിരിച്ചുള്ള സൂക്ഷ്മപരിശോധന നടത്തേണ്ടിവരും. നിരന്തരം ധനകാര്യവകുപ്പ് കൈകളിലിരിക്കുമ്പോള്‍ തിരിമറികള്‍ ചെയ്യുവാനുള്ള പഴുതുകള്‍ മനസ്സിലാക്കുവാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. കൂടെ ഭരിക്കുന്നവരൊക്കെ പങ്കുപറ്റുന്നവരാണെങ്കില് എല്ലാറ്റിനും സൗകര്യമായി. കഴിഞ്ഞ പല വര്‍ഷങ്ങളിലെയും ബജറ്റും ചെലവഴിച്ച തുകയും ഇനങ്ങളും സ്രോതസ്സുകളും നോക്കുമ്പോള്‍ ബജറ്റെന്നത് ഒരു പ്രഹസനമാണെന്ന് മനസ്സിലാകും.
ഒരുവര്‍ഷംകൊണ്ട് ആസൂത്രണം ചെയ്ത് നടപ്പാക്കേണ്ട പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാത്തതിനാല്‍ കഴിഞ്ഞ ബജറ്റിലെ പണം ചെലവഴിക്കുവാന്‍ ഒരുവര്‍ഷം കൂടി സമയം അനുവദിച്ചിരിക്കുകയാണ്. ഒരുവര്‍ഷത്തെ ബജറ്റിന് രണ്ട് വര്‍ഷം കാലാവധി! സംസ്ഥാനത്തെ പദ്ധതി നടത്തിപ്പിന് ഒരു പ്ലാനിംഗും ഇല്ലെന്നുള്ളതിന് ഇതുതന്നെ ഒരു ഉദാഹരണമാണ്. ഒരു പ്രദേശത്തെ റോഡ് തന്നെ ഒരു വര്‍ഷത്തില്‍ എത്രതവണ കുത്തിപ്പൊളിക്കുന്നുവെന്നത് മറ്റൊരു വെട്ടിപ്പിന്റെ കഥയാണ്. പബ്ലിക് വര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റിന്റെ റോഡുകളും പാലങ്ങളും വിഭാഗം ടാര്‍ ചെയ്യുന്ന റോഡ് നാളുകള്‍ക്കുള്ളില്‍ പുതിയ പൈപ്പ് കണക്ഷന് വേണ്ടി ജല അതോറിറ്റി കുഴിക്കും. ഫൈബര്‍ ഓപ്ടിക് കേബിളിടാന്‍ ടെലഫോണ്‍ വകുപ്പും പുതിയ വൈദ്യുതി ലൈനിനായി കേബിള്‍ ഇടുവാന്‍ വൈദ്യുതിവകുപ്പും. സ്വകാര്യ കേബിള്‍, ചാനല്‍ സംരംഭകര്‍ക്കായി മറ്റൊരു കുത്തിപ്പൊളി, ഓരോന്നു കഴിയുമ്പോഴും തകൃതിയായ റോഡുനിര്‍മാണം. ഇതൊക്കെ കഴിയുമ്പോള്‍ കാനനിര്മാണത്തിനായുള്ള കുത്തിപ്പൊളി. ഭരണപരാജയത്തിന്റെ മറ്റൊരു ഉദാഹരണമാണിത്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം, ഭൂവിനിയോഗ നിയമം എന്നിവ അട്ടിമറിക്കണമെങ്കില്‍ വ്യവസായം തുടങ്ങുവാന്‍ വ്യവസായ വകുപ്പിനെ കണ്ടാല്‍ മതി. എല്ലാം ഏകജാലകവിദ്യയിലൂടെ നടപ്പാക്കിത്തരും. കുട്ടികള്‍ പഠിക്കുവാനില്ലെങ്കിലും പ്ലസ്ടു അനുവദിച്ച് കിട്ടും. ജാതി നോക്കി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എഞ്ചിനീയറിംഗ്, മെഡിക്കല്‍ സ്വാശ്രയ സ്ഥാപനങ്ങള്‍, മറ്റ് സ്വകാര്യ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം ഈ സര്‍ക്കാരില്‍ നിന്നും പരമാവധി ഗുണം ലഭിക്കുമെന്ന അവസ്ഥയാണ്. അതോടെ പൊളിഞ്ഞ് ഇല്ലാതാകുന്നത് എല്ലാവര്ക്കും സൗജന്യവിദ്യാഭ്യാസമെന്ന കേരള സംസ്ഥാനത്തിന്റെ മാതൃകാ വിദ്യാഭ്യാസ പരിഷ്കാരമാണ്. പണമുള്ളവന് മാത്രം പഠിക്കുക, അല്ലാത്തവര്‍ സാമൂഹ്യവിരുദ്ധരാകുകയെന്ന ഒരു നയമാണ് കേരള സര്‍ക്കാരിനുള്ളതെന്ന് തോന്നിപ്പോകും.
പൊതു ടാപ്പുകളുടെ എണ്ണം മറയ്ക്കുവാന്‍ ഐഡിബി ആജ്ഞാപിച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ ആ നയം നടപ്പാക്കിയപ്പോള്‍ വേനലില്‍ ചുണ്ട് നനയ്ക്കുവാന് ജലമില്ലാതെ കഷ്ടപ്പെടുന്നത് സാധാരണക്കാരായ ലക്ഷങ്ങളാണ്. റെയില്‍വേ മേല്‍പ്പാലം, റോഡ് നിര്‍മാണം, റെയില്‍ നിര്‍മാണം, വിമാനത്താവളം, വ്യവസായം എന്നിവയ്ക്കായി കുടിയൊഴിപ്പിക്കപ്പെടുന്നവന് മാര്‍ക്കറ്റ് നിരക്കില്‍ സ്ഥലവിലയും വീട് വിലയും നല്‍കാതെ ഇറക്കിവിടുന്ന സര്‍ക്കാര്‍ നയത്തിന് ഒരു മാറ്റവുമില്ലെന്നതാണ് എറണാകുളത്തെ പച്ചാളം കുടിയൊഴിപ്പിക്കലില്‍ കണ്ടത്. അശാസ്ത്രീയമായി, സ്ഥാപിതാല്പ്പര്യക്കാരുടെ ഇംഗിതത്തിന് വഴങ്ങി, പണിയുന്ന റെയില്‍വേ മേല്‍പ്പാലത്തിനായി ഒരു പാക്കേജും നല്‍കാതെ കുടിയൊഴിപ്പിച്ചത് അനേകം കുടുംബങ്ങളെയാണ്. മൂലമ്പിള്ളിയില്‍ കണ്ടെയ്നര്‍ ടെര്‍മിനലിന്റെ റെയിലിനുവേണ്ടി കുടിയൊഴിപ്പിച്ച ഭൂരിഭാഗം ജനങ്ങളും ഇന്നും പൊതുവഴിയിലാണ് അന്തിയുറങ്ങുന്നത്. മൂലമ്പിള്ളി കുടിയൊഴിപ്പിക്കല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയെങ്കില്‍ പച്ചാളം കുടിയൊഴിപ്പിക്കല്‍ യുഡിഎഫ് നടത്തി എന്ന വ്യത്യാസം മാത്രം. കേരളത്തിലെ മുന്നണി ഭരണം കൊണ്ടു സാധാരണക്കാര്‍ക്കുണ്ടാകുന്ന ദുരിതങ്ങളുടെ നീണ്ടനിര തന്നെയുണ്ട്. ദുബായ് പോര്‍ട്ടിന് വേണ്ടി റോഡ് പണിയുവാന്‍ ജനങ്ങളെ കുടിയൊഴിപ്പിച്ചെടുത്ത് വികസനം കൊണ്ടുവന്നപ്പോള്‍ കൊച്ചിന് പോര്‍ട്ട് നാശത്തിലേക്ക് മൂക്കുകുത്തുകയാണ്. കണ്ടെയ്നര്‍-ചരക്ക് ഗതാഗതത്തിനുവേണ്ടി വേമ്പനാട് റെയില്‍പാത പണിതീര്‍ത്തിട്ട് വര്‍ഷങ്ങളായെങ്കിലും ഇതുവരെ റെയില്‍പാതയിലൂടെ ചരക്കുവണ്ടികള്‍ ഓടിക്കാനായിട്ടില്ലെന്നതാണ് വാസ്തവം. വികസനമെന്ന പേരില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പല പദ്ധതികളും സ്വകാര്യ വ്യവസായ സംരംഭകര്‍ക്ക് നേട്ടമാകുന്നുണ്ടെങ്കിലും നാശോന്മുഖമാകുന്നത് സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളാണ്.
സംസ്ഥാന താല്പര്യങ്ങള് ബലികഴിച്ചുകൊണ്ട് സമൂഹത്തെ സര്‍ക്കാര്‍ ദുരിതത്തിലാക്കുകയാണ്. പശ്ചിമഘട്ടം തകര്‍ത്ത് പാറമടകള്‍ നടത്തുന്നത് കേരളത്തിന്റെ കുടിവെള്ളം, കാലാവസ്ഥ, വനം, കുന്നുകള്‍-മലകള്‍ എന്നീ പ്രകൃതി വിഭവങ്ങളെ തച്ചുതകര്‍ക്കുമെന്ന് ബോധ്യമുണ്ടായിട്ടും പാറമടകള്‍ക്ക് അനുകൂലമായ തീരുമാനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് കേരളത്തിന്റെ ഭാവിതലമുറകളുടെ അവകാശത്തെ ഹനിക്കുന്ന ജനവിരുദ്ധ നിലപാടാണ്. ആറ്റുമണല്‍, മണ്ണ്, ചെങ്കല്ല്, കരമണല്‍ എന്നിവയുടെ സ്വകാര്യമേഖലയുടെ ഖനനങ്ങളും മലിനീകരിക്കുന്ന വ്യവസായങ്ങളും മറ്റും അനുമതി നേടി പ്രകൃതിനാശം വരുത്തുന്നതിന് പിന്നില്‍ വലിയ അഴിമതിക്കഥയാണുള്ളത്. യോഗ്യതയില്ലാത്തവരെ മാറ്റണമെന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ആവശ്യം അവഗണിച്ച് കോടതിവിധിയുടെ പിന്ബലത്താല് പരിസ്ഥിതി ആഘാതനിര്‍ണയ അതോറിറ്റി, എക്സ്പെര്‍ട്ട് അപ്രൈസല്‍ കമ്മറ്റി എന്നിവ രൂപീകരിച്ച് വീണ്ടും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചതും മുന്‍ കമ്മറ്റി മെമ്പര്‍മാരെ മാറ്റുവാന്‍ തയ്യാറല്ലെന്ന കടുംപിടുത്തം നടത്തുകയും ചെയ്ത ഒരു സര്‍ക്കാരിന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്താണെന്ന് മനസ്സിലാക്കുക പ്രയാസമാണ്. എന്തായാലും പരിസ്ഥിതി സംരക്ഷണമോ ജനസേവനമോ ജനനന്മയോ അല്ലെന്ന് വ്യക്തമാണ്.
സംസ്ഥാന സര്‍ക്കാര്‍ അയോഗ്യരെ ഉള്‍പ്പെടുത്തിയാണ് സമിതികള്‍ രൂപീകരിച്ചതെന്ന പരാതികള്‍ പുതിയ പരിസ്ഥിതി ആഘാതനിര്‍ണയ അതോറിറ്റി വന്നതോടെ ചവറ്റുകുട്ടയിലായി. ഇത്തരത്തില്‍ സ്വന്തക്കാരെ കുത്തിനിറച്ച് കമ്മറ്റികള്‍ രൂപീകരിച്ച് ജനദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഒരു സര്‍ക്കാരിനും ഭൂഷണമല്ല. സോളാര്‍ തട്ടിപ്പ്, സ്വര്‍ണക്കള്ളക്കടത്ത്, ഭൂമി തട്ടിപ്പു കേസുകള്‍, പിന്‍വലിച്ച മദ്യനയം, ബാര്‍ കോഴ വിവാദം, ബജറ്റ് വില്പന തുടങ്ങി എണ്ണമറ്റ വിവാദങ്ങളില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍, ധാര്‍മ്മികത അവഗണിച്ച് ഭരണം നടത്തുന്നതുതന്നെ കേരളീയ സമൂഹത്തിന് അപമാനമാണ്. എല്ലാവര്ക്കും ഭൂമി, വീട്, ആഹാരം, വെള്ളം, വെളിച്ചം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവ നല്കാനായില്ലെങ്കില് ഒരു സര്‍ക്കാര്‍ ഇവിടെയുണ്ടെന്ന് പറയാനാകുമോ? ജനങ്ങളുടെ സ്വത്തിന് സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരല്ലെ? പിന്നെ അവരെ കുടിയിറക്കി വഴിയാധാരമാക്കുവാന്‍ സര്‍ക്കാരിനെങ്ങനെ കഴിയും? പ്രകൃതിയ്ക്ക് അനുഗുണമായ രീതിയില്‍ വികസനം നടപ്പാക്കി പ്രകൃതിവിഭവങ്ങള്‍ അടുത്ത തലമുറയ്ക്ക് കൈമാറുവാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനില്ലേ? സര്‍ക്കാര്‍ ആപ്പീസുകളും ഭരണവും അഴിമതിയില്‍ മുങ്ങിയാല്‍ അതിനെ ഭരണമെന്നു പറയാനാകുമോ?
പൊതുമുതല്‍ അന്യാധീനപ്പെടാതെ സംരക്ഷിക്കേണ്ടതും സര്‍ക്കാരല്ലേ? അന്യാധീനപ്പെടാന്‍ കൂട്ടുനില്‍ക്കുന്ന ഭരണം, ഭരണമാകുമോ? സ്വകാര്യ വ്യക്തികളുടെയും തല്പരകക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ സാധാരണ ജനത്തിനെ അവഗണിക്കുന്ന ഭരണം ജനങ്ങള്‍ അംഗീകരിക്കുമോ? ഭക്ഷ്യസുരക്ഷയില്ലാത്ത ഭാരതത്തിലെ ഏകസംസ്ഥാനം കേരളമാണ്. ഇത് ന്യായീകരിക്കാനാകുമോ? കാര്‍ഷികമേഖല പുനരുദ്ധരിക്കാതെ സംസ്ഥാനത്ത് ഭരണം നടത്തുന്നത് ഭരണമെന്ന് പറയാനാകുമോ? സാമൂഹ്യക്ഷേമം, ആരോഗ്യം, മാലിന്യ സംസ്കരണം, വിദ്യാഭ്യാസം, വ്യവസായം, ഗതാഗതം, ഊര്‍ജം, അടിസ്ഥാനസൗകര്യവികസനം എന്നിവയ്ക്കായി സാധാരണ ജനങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കാത്ത മുന്നണിഭരണങ്ങള്‍ കേരളീയ ജനത തിരസ്ക്കരിക്കും എന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: