ഭാരതീയ മസ്ദൂര്സംഘത്തിന് അറുപത് വയസ്സ് പൂര്‍ത്തിയാകുകയാണ് 2015 ജൂലൈ 23ന്. അറുപതാം വര്‍ഷം രാജ്യവ്യാപകമായി വിപുലമായി ആഘോഷിക്കുകയാണ്. 1955 ജൂലൈ 23ന് ലോകമാന്യ ബാലഗംഗാധര തിലകന്റെ ജന്മദിനത്തില് മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ വെച്ചാണ് ബിഎംഎസ്സ് ഔപചാരികമായി ആരംഭിച്ചത്.
ഭാരതത്തോട് തികഞ്ഞ കൂറും ഭക്തിയും എല്ലാതരത്തിലുംപെട്ട ചൂഷണത്തില്‍നിന്ന് മുക്തിനേടാനുള്ള ധൈര്യവും ഇന്ത്യന്‍ തൊഴിലാളി സമൂഹത്തില്‍ സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ള ദേശീയ തൊഴിലാളി സംഘടനയ്ക്ക് ആരംഭംകുറിക്കാന്‍ നിയുക്തനായത് ദത്തോപാന്ത് ഠേംഗ്ഡി എന്ന ആര്‍എസ്സ്എസ്സ്. പ്രചാരകനായിരുന്നു.
ആര്‍എസ്സ്എസ്സിന്റെ രണ്ടാമത്തെ സര്‍സംഘചാലകായിരുന്ന ഗുരുജി ഗോള്‍വല്‍ക്കറുടെ നിര്‍ദ്ദേശപ്രകാരം 1955നും ഏതാനും വര്‍ഷം മുന്‍പുതന്നെ, ട്രേഡ്യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ പ്രായോഗിക അനുഭവം നേടുന്നതിനായി ദത്തോപാന്ത് ഠേംഗ്ഡി, മദ്ധ്യഭാരതത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ചില യൂണിയനുകളില്‍ ഭാരവാഹിയായി ചുമതലയേറ്റിരുന്നു. ആ സംഘടനകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ആര്‍എസ്സ്എസ്സ് അനുഭാവികളാണ് ഇതിന് കളമൊരുക്കിയത്.
രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷകസംഘടനയല്ലാത്ത സ്വതന്ത്രദേശീയ തൊഴിലാളി സംഘടന രാജ്യത്തിനാവശ്യമാണെന്ന പ്രമേയം ദീനദയാല്‍ ഉപാദ്ധ്യായയുടേയും മറ്റും ചിന്തയുടെ അടിസ്ഥാനത്തില്‍ അക്കാലത്ത് ഭാരതീയ ജനസംഘത്തിന്റെ അഖിലേന്ത്യാ കമ്മറ്റി അംഗീകരിച്ചിരുന്നു. 1955 ജൂലൈ 23ന് നടന്ന സ്ഥാപനയോഗത്തില്‍ അന്ന് ജനസംഘത്തിന്റെ അറിയപ്പെടുന്ന നേതാവായിരുന്ന അടല്‍ബിഹാരി വാജ്പേയി പങ്കെടുക്കുകയും ജനസംഘത്തിന്റെ പ്രമേയം വായിച്ച് വിശദീകരിക്കുകയും ചെയ്തു. വാജ്പേയിയോടൊപ്പം ജനസംഘത്തിന്റെ മുതിര്‍ന്ന നേതാക്കന്മാരായ ജഗദീഷ്പ്രസാദ് മാത്തൂര്‍, വാമന്റാവ് പരബ്, കുശഭാവു ഠാക്കറെ എന്നിവരും സ്ഥാപനയോഗത്തില്‍ പങ്കെടുത്തിരുന്നു.
മുംബയില്‍നിന്നും രമണ്ഭായ്ഷാ, ബാലാസാഹബ് കുല്‍കര്‍ണ്ണി, മാധവറാവു വ്യാലാംടേ, ഭാവുറാവുബേല്വല്ക്കര്, കാഹ്നേരേ, സബനീസ്, പൂണെയില്നിന്നും മാധവറാവു ബാപ്പട്, വസന്തറാവു പര്‍ച്ചുറേ, നരസയ്യാചിപ്പാ, ദത്താത്രേയ വൈദ്യ, അവഥില്നിന്നും പിംഗലേ, ഉജ്ജയിനില്നിന്നും ഗോവര്‍ധന്‍ലാല്‍ മേത്താ, ബാബുലാല്‍ മേഹറേ, കൈലാസ് പ്രസാദ് ഭാര്‍ഗ്ഗവ, കൊല്‍ക്കത്തയില്‍നിന്നും കനയ്യാലാല്‍ ബാനര്‍ജി, കാണ്‍പൂരില്‍നിന്നും രാമകൃഷ്ണ ത്രിപാഠി, യജ്ഞദത്ത ശര്‍മ്മ, മീററ്റില്‍നിന്നും ശിവകുമാര്‍ ത്യാഗി, ലഖ്നൗവില്‍നിന്നും രാംപ്രകാശ്, ബര്ഹാന്പൂരുനിന്നും വസന്ത് റാവ് ശേവാലേ, ഇലഹാബാദില് നിന്നും ശാരദാ പ്രസാദ് ത്രിപാഠി, ഭോപ്പാലില്‍നിന്നും നാരായണ്‍ പ്രസാദ് ഗുപ്ത, രാംനാഥ്ശര്മ്മ, സിഹോറില്നിന്നും മാനക് ചന്ദ്രചൗബേ, നരേന്ദ്ര ചൗരസ്യ, ദില്ലിയില്‍നിന്നും സര്‍ദാര്‍ ഭഗത്ത് സിംഗ്, ആഗ്രയില്‍നിന്നും രാജ്മോഹന്‍ അറോറാ, ഹരിയാനയില്‍നിന്നും രാജ്നാരായണ്‍ തുടങ്ങിയവരാണ് സ്ഥാപനയോഗത്തില്‍ പങ്കെടുത്തവര്‍. മറ്റ് ഏതാനും പ്രമുഖ വ്യക്തികളുടെ പേരുവിവരങ്ങള്‍ ലഭ്യമല്ല.
വളരെ ലളിതമായി ആരംഭിച്ച ബിഎംഎസ്സ് ഇന്ന് ഇന്ത്യയില്‍ അംഗസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന സംഘടനയായി മാറിയത് ബിഎംഎസ്സിന്റെ ആശയാദര്‍ശം ഇന്ത്യന്‍ തൊഴിലാളി സമൂഹം രണ്ടു കൈയുംനീട്ടി സ്വീകരിച്ചതുകൊണ്ടാണ്.
1967ലാണ് കേരളത്തില്‍ ബിഎംഎസ്സ് പ്രവര്‍ത്തനം ആരംഭിച്ചത്. രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ മുതിര്‍ന്ന പ്രചാരകനായ ആര്. വേണുഗോപാലിനെയാണ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ നിയോഗിച്ചത്. 1967 ആഗസ്റ്റ് 13, 14 തീയതികളില്‍ ദില്ലിയില്‍വെച്ച് നടന്ന ബിഎംഎസ്സിന്റെ ആദ്യത്തെ അഖിലേന്ത്യാ സമ്മേളനത്തില്‍ കേരളത്തില്‍നിന്നും പ്രതിനിധിയായി ആര് വേണുഗോപാല്‍ (വേണുഏട്ടന്) പങ്കെടുത്തിരുന്നു.
1970 ആഗസ്റ്റ് 28-ന് പ്രഥമസംസ്ഥാന സമ്മേളനം എറണാകുളത്ത് വിളിച്ചു ചേര്‍ത്തു. 27 പേരാണ് ആ സമ്മേളനത്തില്‍ പങ്കെടുത്തത്. ഈ സമ്മേളനത്തില്‍വച്ച് കേരള ഹൈക്കോടതിയിലെ യുവഅഭിഭാഷകനായ അഡ്വ.കെ. രാംകുമാറിനെ പ്രസിഡന്റായും പാലക്കാട്ടുനിന്നുള്ള അഡ്വ.ടി ബാലചന്ദ്രനെയും പി.ടി.റാവുവിനെയും വൈസ് പ്രസിഡന്റുമാരായും ആര്.വേണുഗോപാലിനെ ജനറല്‍ സെക്രട്ടറിയായും, വി.എസ്.രാജപ്പന് (കണ്ണൂര്‍) ടി.സുകുമാരന്‍ (ഫറൂക്ക്) ടി.ചന്ദ്രശേഖരന് (പാലക്കാട്) എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും കോഴിക്കോടു നിന്നുള്ള പി.സി.പണിക്കരെ ഖജാന്‍ജിയായും തെരഞ്ഞെടുത്തു. കെ. നാരായണന് (കാസര്‍കോട്), എന്‍.ടി.രാമകൃഷ്ണന്(കണ്ണൂര്‍), ലാംബ്രട്ട് മെന്റസ് (കോഴിക്കോട്), കെ.കരുണാകരന് (കോഴിക്കോട്), പി.ജയറാം (കൊച്ചി), വാസുദേവന്‍ നായര്‍ (ഫാക്ട് ഏലൂര്‍), പി.രഘുനാഥന് (പെരുമ്പാവൂര്‍), ടി.വി.ശങ്കരനാരായണന് (പാലക്കാട്), എം.സദാശിവന് നായര്‍, അനസ്തസ്യ (പറവൂര്‍) എന്നിവരായിരുന്നു കമ്മറ്റി അംഗങ്ങള്‍.
അഡ്വ. കെ. രാംകുമാറിനുശേഷം അഡ്വ. ഹരിഹരന്‍പിള്ള (പെരുമ്പാവൂര്‍), അഡ്വ. സി.കെ. സജിനാരായണന്‍ (തൃശൂര്‍), അഡ്വ. എം.എസ്. കരുണാകരന് (കോട്ടയം) എന്നിവര്‍ സംസ്ഥാന പ്രസിഡന്റുമായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ അഡ്വ. എം.പി. ഭാര്ഗ്ഗവന് (ചേര്‍ത്തല) ആണ് സംസ്ഥാന പ്രസിഡന്റ്.
ആര്. വേണുഗോപാലിനുശേഷം പി.ടി. റാവു, കെ.എസ്സ്. ഭട്ട്, എന്‍.എം. സുകുമാരന്‍, കെ.കെ. വിജയകുമാര്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ എം.പി. ചന്ദ്രശേഖരനാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി.
കെ. ഗംഗാധരനാണ് ആദ്യത്തെ സംസ്ഥാന സംഘടനാ സെക്രട്ടറി. പിന്നീട് പി.എന്‍. ഹരികൃഷ്ണകുമാറും സംസ്ഥാന സംഘടനാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
ഏതാണ്ട് ആദ്യകാലം മുതല്‍ പ്രവര്‍ത്തനത്തിലുള്ള കെ. ഗംഗാധരന്, ടി.വി. ശങ്കരനാരായണന്, എന്‍.കെ. മോഹന്‍ദാസ് എന്നിവര്‍ സംസ്ഥാന ഭാരവാഹികളായി ഇപ്പോഴും സേവനമനുഷ്ഠിക്കുന്നു.
കേരളത്തില്‍ കോഴിക്കോടും പാലക്കാടും ലഘുവായ പ്രവര്‍ത്തനങ്ങളോടെ ആരംഭിച്ച ബിഎംഎസില്‍ ഇന്ന് 256 യൂണിയനുകള്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം 7875 യൂണിറ്റുകളും ലക്ഷക്കണക്കിന് അംഗങ്ങളുമുണ്ട.് ബിഎംഎസ്സ് പ്രവര്‍ത്തനം വ്രതമാക്കിയെടുത്ത 200ഓളം മുഴുവന്‍ സമയപ്രവര്ത്തകരുമുണ്ട്. എല്ലാ ജില്ലകളിലും പൂര്‍ണ്ണസജ്ജമായ കാര്യാലയങ്ങളും സ്വന്തമായുണ്ട്. പ്രവര്‍ത്തന സൗകര്യത്തിനായി മൊത്തം കേരളത്തെ 210 മേഖലകളായി തിരിച്ചിരിക്കുന്നു.
ബിഎംഎസ്സ് വാര്‍ത്തകളും സന്ദേശങ്ങളും തൊഴിലാളികളിലെത്തിക്കാന്‍ കോഴിക്കോട്ടുനിന്നും മസ്ദൂര്‍ ഭാരതി മാസിക കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പ്രസിദ്ധീകരിച്ചുവരുന്നു. തൊഴിലും തൊഴിലാളിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കുന്നതിനായിഎറണാകുളത്ത് തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രവും ആരംഭിച്ചിട്ടുണ്ട്.
കേരളത്തില്‍ ഏതാണ്ട് അരനൂറ്റാണ്ടുകാലത്തെ പ്രവര്‍ത്തനം നല്കിയ വളര്‍ച്ചയുടേയും അംഗീകാരത്തിന്റേയും ആമോദത്തിലാണ് 17-ാം സംസ്ഥാന സമ്മേളനത്തിനായി പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് എത്തിച്ചേരുന്നത്. ആഹ്ലാദാരാവങ്ങള്ക്കൊപ്പം ചെയ്തുതീര്‍ക്കാനുള്ള ഭാരിച്ച കര്‍ത്തവ്യത്തെ സംബന്ധിച്ചുള്ള ബോധവും ഓരോ പ്രവര്‍ത്തകന്റേയും മനസ്സിലുണ്ടാവും.
തിരുവനന്തപുരത്തുകാരുടേയും കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള ബിഎംഎസ്സ് പ്രവര്‍ത്തകരുടെയും മനസ്സില്‍ ഇന്നും ആവേശത്തിന്റെ തീപ്പന്തമായി നിലനില്‍ക്കുന്ന 2002ലെ 13-ാം അഖിലേന്ത്യാ സമ്മേളനം നടന്നത് തിരുവനന്തപുരത്തായിരുന്നു. അതേ സ്ഥലത്ത് പതിമൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം നടക്കുന്ന സംസ്ഥാന സമ്മേളനം തൊഴിലാളി പ്രാതിനിധ്യംകൊണ്ടും പ്രൗഢഗാംഭീര്യതകൊണ്ടും 13-ാം അഖിലേന്ത്യാ സമ്മേളനത്തോട് സാമ്യതപുലര്ത്തുന്നതും ജനശ്രദ്ധ പിടിച്ചുപറ്റുന്നതുമാക്കാന് തിരുവനന്തപുരത്തെയും സംസ്ഥാനത്തേയും പ്രവര്‍ത്തകര്‍ കഴിഞ്ഞ ഏതാനും മാസക്കാലമായി നിരന്തര പ്രയത്നത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: