കേരളം വികസനത്തില്‍ തമിഴ്നാടിന് പിന്നില്‍ രണ്ടാംസ്ഥാനത്താണത്രെ. വികസനം അളക്കുന്നതിനുപയോഗിച്ച മാനദണ്ഡങ്ങള്‍ എന്തെന്നറിയില്ല. എന്തായാലും തമിഴ്നാടിന്റെ വികസനവും കേരളത്തിന്റെ വികസനവും രണ്ടു രീതിയിലാണെന്ന് ഇരുസംസ്ഥാനങ്ങളിലെയും റോഡുകള്‍ മാത്രം പരിശോധിച്ചാല്‍ വ്യക്തമാകും. തമിഴ്നാട്ടില്‍ കുണ്ടും കുഴികളുമില്ലാത്ത നിരപ്പായ റോഡുകളാണുള്ളതെങ്കില് കേരളത്തിലെ കുണ്ടുകളും കുഴികളും നിറഞ്ഞ റോഡുകളിലൂടെ വണ്ടികള്‍ ചാടിച്ചാടി സഞ്ചരിക്കുന്നു. എന്നാലും വേഗത ഒരു ലഹരിയായ മലയാളി വണ്ടിയുടെ സ്പീഡ് കുറയ്ക്കാതെ വാഹനാപകടങ്ങള്‍ തുടര്ക്കഥകളാക്കുന്നു. ഈ റോഡുകൊല വികസനത്തില്‍ കേരളം മുന്നില്‍തന്നെയാണ്.
മദ്യോപയോഗത്തിലും കേരളംതന്നെയാണ് മുന്നില്‍. 8.2ലിറ്റര്‍ പ്രതിശീര്‍ഷ മദ്യോപയോഗത്തിന് പ്രായം ബാധകമല്ല, ലിംഗം ബാധകമല്ല. ഒരു കൗമാരക്കാരന് വാട്ടര്‍ബോട്ടിലില്‍ കൊണ്ടുപോയത് അച്ഛന് ഫ്രിഡ്ജില്‍ ബാക്കിവച്ചിരുന്ന മദ്യം കലര്‍ത്തിയ വെള്ളമാണല്ലോ. ദിവസം അഞ്ചുപെഗ്ഗ് കഴിക്കാതെ ഉറങ്ങുവാന്‍ സാധിക്കാത്ത ഒരു ഒന്പതുവയസുകാരന് വാര്ത്താതാരമായിരുന്നല്ലോ. തമിഴ്നാട് മദ്യോപയോഗ വികസനത്തില്‍ പിന്നിലാണ്.
ആദര്‍ശധീരനായ വി.എം. സുധീരന് മദ്യോപയോഗ നിയന്ത്രണം പ്രഖ്യാപിച്ചതോടെ തന്നെ ഓവര്ടേക്ക്ചെയ്യാന് സമ്മതിക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ ത്രീസ്റ്റാര്‍ ബാറുകള്വരെ അടച്ചുപൂട്ടണമെന്നും നിര്‍ദ്ദേശിച്ചു. നാലും അഞ്ചും സ്റ്റാറുകളുള്ള ഹോട്ടലുകളില്‍ മാത്രം ബാര്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയും നല്കി. പക്ഷെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ മദ്യനിരോധനം ഇപ്പോള്‍ ആവിയായിരിക്കുന്നു. മദ്യനിരോധനം ഘട്ടംഘട്ടമായല്ല പൂര്‍ണമായും പിന്വലിക്കപ്പെടുന്നതിനെതിരെ അധികമാരും രംഗത്തുവന്നിട്ടില്ല.
വാസ്തവത്തില്‍ ഈ സര്‍ക്കാരിന്റെ ദൃഷ്ടിയിലും കേരളത്തിന്റെ ദൃഷ്ടിയിലും വികസനം എന്നുവെച്ചാല്‍ എന്താണ്? എന്റെ ദൃഷ്ടിയില് സര്‍ക്കാരിന്റെ വികസനം എന്നാല്‍ പാരിസ്ഥിതിക നശീകരണം എന്നും രോഗവ്യാപനമെന്നും മറ്റുമാണ്. അഴിമതി വികസനവും ഇവിടുത്തെ വികസനത്തിന്റെ അവിഭാജ്യഘടകമാണ്. ഇന്ന് അഴിമതി മന്ത്രിസഭ മുതല്‍ വില്ലേജ് ഓഫീസുവരെ വ്യാപകമായിരിക്കുന്ന പകര്‍ച്ചവ്യാധിയാണ്.
അഴിമതിക്കഥകള്‍ കേട്ട് തഴമ്പിച്ച കേരളീയര്‍ക്ക് പുതിയ ഒരു അഴിമതിയാരോപണവും പുത്തരിയല്ല. കരുണാകരന്റെ കാലത്തെ ചാരക്കേസോ വിഎസിന്റെ കാലത്തെ ഭൂമിദാനക്കേസോ പിണറായി വിജയന്റെ ലാവ്ലിന് കേസോ ഏഴാനകള്‍ വീട്ടിലുള്ള കീഴൂട്ട് മാടമ്പിയുടെ ഇടമലയാര്കേസോ ഏതായാലും അഴിമതി ഗ്രസിക്കാത്ത രാഷ്ട്രീയഹസ്തങ്ങള് ഉണ്ടോയെന്ന് സംശയമാണ്. സരിതാ കേസില്‍ അഴിമതിയാരോപണം മാത്രമല്ല അവിഹിത ലൈംഗികബന്ധ ആരോപണവും മന്ത്രിമാര്‍ക്കെതിരെ ഉയരുകയുണ്ടായി. ജോസ് തെറ്റയിലിന്റെ കിടപ്പറദൃശ്യങ്ങള്‍ കേരളം മറന്നിട്ടുണ്ടാവില്ല.
അഴിമതി ആരോപണത്തിന് വിധേയനായി കളങ്കിതനായ മന്ത്രി കെ.എം. മാണി രാജിവെക്കാതെ ബജറ്റ് അവതരിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ നിയമസഭയില്‍ അരങ്ങേറിയ പ്രകടനങ്ങളും സ്ത്രീപീഡനാരോപണങ്ങളും കണ്ടും കേട്ടും കേരളം കണ്ണും ചെവിയും പൊത്തുകയാണ്. പാലം കുലുങ്ങിയാലും പാലാക്കാരന് കുലുങ്ങുകയില്ല എന്ന ആപ്തവാക്യത്തില്‍ വിശ്വസിക്കുന്ന മന്ത്രി മാണി സഭയില്‍ സേവകവൃന്ദത്തിന്റെ നടുവില്‍നിന്നും മിനിട്ടുകള്‍ നീണ്ട ബജറ്റ്പ്രസംഗം നടത്തി ബജറ്റ് അവതരിപ്പിച്ചുവെന്ന് അവകാശപ്പെടുന്നു. സാധനങ്ങളുടെ വിലകൂടിയതാണ് അവതരണത്തിന്റെ സ്ഥിരീകരണമായത്.
കേരളം വികസിക്കുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് ഇവിടുത്തെ പ്രകൃതിസൗന്ദര്യവും ശുദ്ധജലവും നദികളും തടാകങ്ങളുമാണ്. ഭൂമാഫിയ കയ്യയച്ച് കോഴ ദാനം ചെയ്യുമ്പോള്‍ അധികാരികള്‍ വഴങ്ങുകയും ഭൂമികയ്യേറ്റത്തിന് നേരെ കണ്ണടക്കുകയും ചെയ്യും. അരിഭക്ഷണക്കാരായ കേരളീയര്‍ കൃഷിക്കാരായിരുന്നു. ഇന്ന് അവരുടെ കൃഷി മദ്യംമാത്രമാണ്.
എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ പാടങ്ങള്‍ റോഡുവരെ വ്യാപിച്ചുകിടന്നു. പുരയിടങ്ങളില്‍ ഇഞ്ചിയും മഞ്ഞളും ചേനയും ചേമ്പും മത്തനും കുമ്പളങ്ങയും വെള്ളരിക്കയും പാവയ്ക്കയും പടവലങ്ങയും പച്ചമുളകും എല്ലാം കൃഷിചെയ്തിരുന്നു. നാളികേരം വിറ്റ് വാങ്ങിയിരുന്നത് പരിപ്പ്, മല്ലി, മുളക്, വെളിച്ചെണ്ണ, മണ്ണെണ്ണ മുതലായവ മാത്രം.
അന്ന് അന്തരീക്ഷ മലിനീകരണം എന്ന സങ്കല്‍പ്പംപോലും നിലവിലില്ല. പ്രഭാതത്തില്‍ ഉണരുമ്പോഴുള്ള കാറ്റിന്റെ സുഗന്ധം റോസാപ്പൂവിന്റെയും ചെമ്പകപ്പൂവിന്റെയും മറ്റുമായിരുന്നു. എന്റെ വീട്ടില്‍ മൂന്ന് കിണറുകളും ഒരു കുളവും ഒരു ‘കുഴി’യും (കുഴിയാണെങ്കിലും കുളിക്കാന്‍ പര്യാപ്തമായിരുന്നു) ഉണ്ടായിരുന്നു. കുഴിയുടെ കരയില്‍ ഇരിക്കുമ്പോള്‍ പാറക്കെട്ടിന്റെ വിടവില്‍ക്കൂടി ഇറങ്ങിവരുന്ന ഉറവകളെ കാണാമായിരുന്നു. വയലുകള്‍ ഇരുപ്പൂനിലങ്ങളായിരുന്നു. വശങ്ങളിലുള്ള തോട്ടില്‍ക്കൂടി വെള്ളം അനര്‍ഗളം ഒഴുകിയിരുന്നു.
വെങ്ങോലയുടെ പ്രതിഛായമാറ്റിയത് മന്ത്രി ടി.എം. ജേക്കബ് ജലമന്ത്രിയായിരുന്നപ്പോള് തുടങ്ങിയ ഭൂതത്താന്‍കെട്ട് കനാലായിരുന്നു. ഒരുപാട് വയലുകളും വീടും ഉപയോഗിച്ച് വര്‍ഷങ്ങള്‍ എടുത്ത് പൂര്‍ത്തിയാക്കിയ കനാല്‍ ഞങ്ങളുടെ നാടിന് വെള്ളം കൊടുത്തില്ല എന്നു മാത്രമല്ല അതോടെ ജലസ്രോതസ്സുകള്‍ വറ്റുകയും ചെയ്തു.
കേരളത്തിലെ മറ്റൊരു വികസനം ക്വാറികളാണ്. സര്‍ക്കാര്‍ അനുവദിക്കുന്ന ക്വാറികള്‍ക്കുപുറമെ 6000 ക്വാറികള്‍ അനധികൃതമായി പാറപൊട്ടിക്കുന്നു. ക്വാറികള്‍ അനാരോഗ്യംകൂടി കുഴിച്ചെടുക്കുന്നു. വയലുകള്‍ നിരത്തി മള്‍ട്ടിസ്റ്റോറി ബില്‍ഡിംഗുകള്‍ ഉയരുന്നു. ഇന്ന് ഉള്നാട്ടില്പോലും കുടിവെള്ളത്തിന് ആശ്രയിക്കുന്നത് ടാങ്കറുകളെയാണ്. ആദര്‍ശകേരളത്തിന്റെ മലിനീകരണ ആദര്‍ശം പെരിയാര്‍ ഉള്‍പ്പെടെ എല്ലാ ജലസ്രോതസ്സുകളെയും മലിനമാക്കിയപ്പോള്‍ ജനത്തിന് ശുദ്ധമായ വെള്ളം കിട്ടാക്കനിയായി. ടാങ്കറില്‍ വിതരണം ചെയ്യുന്ന വെള്ളംപോലും മലിനമാണ്.
കാലാവസ്ഥാ വ്യതിയാനം ഇതിന്റെ അന്തിമഫലമാണ്. ”മഞ്ഞുകാലം വരുന്നേരം മാവുതോറും പൂവുകാണാം” എന്ന് ഞാനൊക്കെ ഒന്നാംക്ലാസില്‍ പഠിച്ചിരുന്നു. പണ്ട് തീകാഞ്ഞ് വെള്ളം ചൂടാക്കി മഞ്ഞുകാലത്ത് കുളിച്ചിരുന്നു. തുലാക്കുളിരില് കന്യകമാര്‍ പ്രഭാതത്തില്‍ മുങ്ങിക്കുളിക്കണമെന്ന നിയമമുള്ളതിനാല്‍ കുളക്കരവരെ പുതുച്ചുമൂടിവന്ന് കുളത്തില്‍ ചാടി നീന്തിക്കുളിച്ചിരുന്ന കാലം ഇന്ന് ഓര്‍മിക്കുന്ന തലമുറപോലും ഉണ്ടായിരിക്കില്ല. നെല്ല് കൊയ്തുകൊണ്ടുവന്ന് മെതിച്ച്, പാറ്റി ഉണ്ടാക്കി പുഴുങ്ങിയശേഷം ഉണക്കി ഉരലിലിട്ട് ഉലക്കകൊണ്ട് കുത്തി വെളുപ്പിച്ചെടുത്തിരുന്ന കാലം മില്ലുകളുടെ വരവോടെ അപ്രത്യക്ഷമായി.
വികസനത്തെ എതിര്‍ത്തല്ല ഈ ലേഖനം. വികസനത്തിന്റെ നാശോന്മുഖമായ മുഖവുംകൂടി കാണണമല്ലോ. ഉള്‍നാടുകളില്‍പോലും ഭൂമാഫിയ നെല്‍വയല്‍ വിലക്കുവാങ്ങി ഫാക്ടറികള്‍ പണിയുന്നു. വെങ്ങോലയില്‍ ഞങ്ങളുടെയെല്ലാം സ്ഥലം വാങ്ങി അവിടെ ഉയര്‍ന്നത് 35 ഓളം പ്ലൈവുഡ് ഫാക്ടറികളാണ്. പ്ലൈവുഡ് മാലിന്യം കണ്ണുനീര്പോലെയായിരുന്ന വെള്ളത്തിന് ചോരയുടെ നിറം നല്കി.
വായുമലിനീകരണവും അന്തരീക്ഷ മലിനീകരണവും എല്ലാം ശക്തമായതോടെ വെങ്ങോല-പെരുമ്പാവൂര്‍ മേഖല കാന്‍സറിന് അടിമപ്പെടുകയാണ്. അവിടെയുള്ള ലൈല ബഷീര്‍ എന്ന യുവതിയാണ് എന്നോട് ആ പ്രദേശത്ത് കാന്‍സര്‍ പടരുന്നുവെന്ന വിവരം പറഞ്ഞത്. ഒരു ദിവസം കളക്ടറേറ്റില്‍ പോയപ്പോള്‍ അവിടെ പെരുമ്പാവൂര്കാര് പ്ലൈവുഡ് കമ്പനി മലിനീകരണത്തിനെതിരെ ധര്‍ണ ഇരിക്കുന്നതും കണ്ടു.
പക്ഷെ ഇന്ന് ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക് ജനനന്മ ഒരു ലക്ഷ്യമേ അല്ല. ഏതെങ്കിലും പദ്ധതി അനുവദിച്ചാല്‍ കിട്ടുന്ന കോഴ പരിസ്ഥിതി മലിനീകരണത്തെയും ജനക്ഷേമത്തെയും നിഷ്പ്രഭമാക്കുന്നു. കേരളത്തില്‍ ഏറ്റവുമധികം വികസിക്കുന്നത് പെണ്‍വാണിഭവും മയക്കുമരുന്നുപയോഗവുമാണ്. ഇന്ന് കഞ്ചാവ് മുതല്‍ കൊക്കെയിന്‍ വരെ ഉപയോഗിക്കുന്നവര്‍ ഏതാനും പുരുഷന്മാര് മാത്രമല്ല സ്ത്രീകളും പെണ്കുട്ടികളുംവരെയാണ്. കൊക്കെയിന്‍ വാങ്ങി ഉപയോഗിച്ച് അടിമയായ യുവതി ഗര്‍ഭിണിയുമായി.
ആണ്-പെണ്‍ഭേദമില്ലാതെ കുട്ടികളില്‍ ചിലര്‍ കഞ്ചാവ് മുതല്‍ കൊക്കെയിന്വരെ ഉപയോഗിക്കുന്നു. മാതാപിതാക്കള്‍ അന്തര്മുഖരാകുമ്പോള് മക്കള്‍ ഏതുവഴി സഞ്ചരിക്കുന്നുവെന്ന് മനസിലാക്കാനുള്ള കഴിവ് പോലും നഷ്ടപ്പെടുന്നു. ഇന്ന് ആണ്-പെണ് ബന്ധം കാമ്പസുകളിലും വികസിക്കുമ്പോള്‍ ഒന്നിച്ചിരുന്ന് ലഹരി നുണയുക ഒരു ലഹരികൂടിയാണ്.
അധികാരവും അഴിമതിയും മാത്രം ലക്ഷ്യമിടുന്ന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു എന്നറിയുന്നില്ല, കാമ്പസുകളില്‍ എന്ത് അരാജകത്വമാണ് നടമാടുന്നത് എന്നുമറിയുന്നില്ല. പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന മഹാരാജാസിലെ ഒരുപറ്റം പെണ്‍കുട്ടികള്‍ കാമ്പസില്‍ വരച്ച് പ്രദര്‍ശിപ്പിച്ച പോസ്റ്ററുകള്‍ കണ്ടാല്‍ അല്പമെങ്കിലും സദാചാരബോധമുള്ളവന്റെ തല കുനിയും.
ചുംബനസമരത്തിന്റെ പ്രയോക്താക്കളായ പെണ്‍കുട്ടികളാണ് ഈ കലാകാരികള്‍. പെണ്‍കുട്ടികളുടെ പുരോഗമനം എന്നാല്‍ അശ്ലീല രീതികളുടെ പുരോഗമനമല്ല, ബുദ്ധിവികാസവും മാനസിക വികാസവും ലക്ഷ്യബോധവും ആര്‍ജിക്കലാണത്. താനും ‘സോഷ്യല്‍ ക്യാപിറ്റല്‍ ആണ്’ എന്ന അവബോധംകൂടി പെണ്‍കുട്ടികള്‍ നേടേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: