യുഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ നടപ്പില്‍ വരാതിരിക്കുന്നത് ഇന്ന് സാധാരണയാണ്. ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കും എന്ന് പ്രഖ്യാപിച്ചെങ്കിലും ആ പ്രഖ്യാപനം ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. ജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ ഈ പ്രഖ്യാപനം ഭരണപക്ഷ-പ്രതിപക്ഷ പോരില്‍ മാത്രം ശ്രദ്ധപതിപ്പിക്കുന്ന കാബിനറ്റിനോ സാമാജികര്‍ക്കോ ഇല്ല. ജനപ്രതിനിധികള്‍ സ്വന്തം പ്രതിനിധികളായി പ്രായംമറന്ന് കടിഞ്ഞാണില്ലാത്ത കോളേജ് വിദ്യാര്‍ത്ഥികളുടെ നിലവാരത്തിലേയ്ക്ക് താഴുന്നതുകണ്ട്
മലയാളികള്‍ ലോകമെങ്ങും ലജ്ജിച്ച് തലതാഴ്ത്തുകയാണ്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം പ്രഖ്യാപിക്കാത്തതിനെത്തുടര്‍ന്ന് ആയിരത്തോളം ഡോക്ടര്‍മാര്‍ ആരോഗ്യവകുപ്പില്‍ നിന്നും വിരമിക്കുകയാണ്. ഡോക്ടര്‍മാര്‍ ഉണ്ടായിട്ടും പണസമ്പാദനം ലഭ്യമാക്കുന്ന ഡോക്ടര്‍മാരില്‍ നിന്നും രോഗികള്‍ക്ക് ആവശ്യമായ ശ്രദ്ധലഭിക്കുന്നില്ലെന്നിരിക്കെ അവരുടെ അഭാവം സൃഷ്ടിക്കാന്‍ പോകുന്ന ആരോഗ്യപ്രതിസന്ധി എങ്ങനെ പരിഹരിക്കണമെന്ന് ചിന്തിക്കാനോ അതിനാവശ്യമായ ഉത്തരവിറക്കാനോ ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഈ സര്‍ക്കാരിന് സമയമില്ല.
പിഎസ്സി പട്ടികയില്‍ നിന്നും അഡൈ്വസ് മെമ്മോ നല്‍കിയിട്ടും ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സര്‍വീസിലേക്ക് വരാന്‍ വിമുഖരാണ്. ഇവരില്‍ 35 ശതമാനം ജോലിയില്‍ ചേര്‍ന്നപ്പോള്‍ ബാക്കി 65 ശതമാനം പേരും ഉന്നത വിദ്യാഭ്യാസത്തിന്റെ പേരിലും ആഗ്രഹിക്കുന്ന ജില്ലയില്‍ നിയമനം ലഭിക്കാതിരുന്നതിനാലും ജോലിയില്‍നിന്നും വിട്ടുനില്‍ക്കുന്നു.
ഇപ്പോഴത്തെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് ഉള്‍പ്പെടെ ഒരുവര്‍ഷം സര്‍വീസ് നീട്ടിക്കൊടുത്തെങ്കിലും വളരെയധികം ഡോക്ടര്‍മാര്‍ 56 വയസ്സില്‍ വിരമിക്കേണ്ട ഗതികേടിലാണ്. പിഎസ്സി നടപടികള്‍ നീളുന്നതുകൊണ്ടും ആരോഗ്യമേഖലയിലെ പ്രതിസന്ധി രൂക്ഷമാകുന്ന 2015 മാര്‍ച്ചില്‍ അറുന്നൂറോളം ഡോക്ടര്‍മാരാണ് വിരമിക്കുക. കേരളം ഇന്ന് രോഗാതുരമാണ്. പകര്‍ച്ചപ്പനി, കുരങ്ങുപനി തുടങ്ങി പലവിധ പനികളും കേരളത്തില്‍ വ്യാപിക്കുകയാണ്. ആദിവാസി മേഖലയില്‍ ഡോക്ടര്‍മാരുടെ അഭാവംമൂലം മരണങ്ങളും സംഭവിക്കുന്നുണ്ട്.
കുടിവെള്ളം മലിനമായതും കാലാവസ്ഥാ വ്യതിയാനവും അസഹനീയമായ ചൂടും ജലക്ഷാമവും എല്ലാം നിലനില്ക്കുമ്പോള് സാംക്രമിക രോഗങ്ങള്‍ പരക്കുക സ്വാഭാവികമാണല്ലോ. ആരോഗ്യസ്ഥിതി ഇത്ര രൂക്ഷമായിട്ടും മരുന്നുക്ഷാമം കേരളത്തെ വലയ്ക്കുന്നു. കാരുണ്യയില്‍ മാസങ്ങളായി അവശ്യമരുന്നുകള്‍പോലും ലഭിക്കുന്നില്ല എന്ന പരാതി ഉയര്‍ന്നുകഴിഞ്ഞു. സ്വകാര്യ മരുന്നുകടയിലെ മരുന്നുവില പട്ടിണിപ്പാവങ്ങള്‍ക്ക് താങ്ങാനാകുന്നതല്ല. പക്ഷെ കാരുണ്യഫാര്‍മസിയില്‍ നിന്നും കാന്‍സറിന് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ലഭ്യമല്ല. വൃക്കരോഗികള്‍ സ്ഥിരമായി ഉപയോഗിക്കേണ്ട മരുന്നുകള്‍ക്ക് സ്വകാര്യകടക്കാരെ ആശ്രയിക്കുമ്പോള്‍ 290 രൂപ വിലയുള്ള അവയ്ക്ക് കൊള്ളവില ഈടാക്കുന്നു.
സര്‍ക്കാര്‍ ഏജന്‍സികള്‍ കേരളത്തിലുണ്ടെങ്കിലും അത് കാരുണ്യയോ നീതിസ്റ്റോറോ പോലെ ഉപകാരപ്രദമാകുന്നില്ലെങ്കില് ജനങ്ങളുടെ ആരോഗ്യാവസ്ഥ കൂടുതല്‍ ശോചനീയമാകും. വേനല്‍ക്കാല രോഗങ്ങള്‍ പടരുകയാണ്. ജില്ലാ ഡ്രഗ് ഹൗസ് വഴി ഏഴുശതമാനം വിലക്കുറവിനാണ് കാരുണ്യയ്ക്ക് മരുന്നുകള്‍ നല്‍കുന്നത്. കാരുണ്യ മരുന്ന് വാങ്ങിയ വകയില്‍ കൊടുക്കാനുള്ള കുടിശിക നല്‍കാത്തതാണ് മരുന്നുവിതരണം നിലയ്ക്കാന്‍ കാരണം. ഒന്‍പതു കാരുണ്യ ഫാര്‍മസികളുമായി തുടങ്ങിയ പദ്ധതിയില്‍ ഇപ്പോള്‍ 34 ഫാര്‍മസികളുണ്ടെങ്കിലും മരുന്നില്ലാതെ ജനം സ്വകാര്യ ഏജന്‍സികളെ സമീപിക്കുമ്പോള്‍ ജനോപകാരപ്രദമായ കാരുണ്യ ഫാര്‍മസികള്‍ പ്രതിസന്ധിയിലാകുന്നു.
സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചെന്നും ഇല്ലെന്നും അവകാശവാദങ്ങള്‍ ഉയരുമ്പോള്‍, അഴിമതിയാരോപിതനായ ധനമന്ത്രിക്കെതിരെ പ്രതിഷേധം കത്തുമ്പോള്‍ നേരിയ മാര്‍ജിനില്‍ ഭരണം കയ്യാളുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഏകലക്ഷ്യം കാലാവധി തീരുന്നതുവരെ ഭരിക്കുക എന്നുമാത്രമാണ്. ഭരണം ജനോപകാരപ്രദമാകുന്നുണ്ടോ എന്ന് ചിന്തിക്കാന്‍ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും സമയവും സാവകാശവുമില്ല. ‘കയ്യൂക്കുള്ളവന് കാര്യക്കാരന്‍’ ആകുന്ന ഈ സര്‍ക്കാരിന് ജനങ്ങളോ അവരുടെ ആവശ്യങ്ങളോ ഒരു പ്രശ്നമല്ല. മരുന്നില്ലാതെ രോഗികള്‍ വലയുമ്പോള്‍ ഇനിയും തെരഞ്ഞെടുപ്പ് നേരിടേണ്ടതാണെന്ന് ജനപ്രതിനിധികള്‍ ഓര്‍ത്താല്‍ നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: