ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനത്തില്‍ സുരക്ഷാ വീഴ്ച. ജാഫ്നയില്‍ ഭാരത സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്കുന്ന 27,000 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു മടങ്ങുന്നതിനിടെ സുരക്ഷാ വലയം ഭേദിച്ച് യുവാവ് മോദിയുടെ അടുത്തെത്തിയതാണ് എസ്പിജിയെ ഞെട്ടിച്ചത്.
മാര്‍ച്ച് 14ന് വൈകിട്ട് 4മണിക്കായിരുന്നു സംഭവം. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മേല്‍നോട്ടത്തില്‍ റോ, എസ്പിജി ഉദ്യോഗസ്ഥര്‍ സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തിവരുന്നു. വിദേശകാര്യമന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. സുരക്ഷാ ചുമതലയുള്ള രണ്ട് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് സംഭവത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ജാഫ്നയില്‍ നിന്നും 16 കിലോമീറ്റര്‍ അകലെ ഇളവലൈ ഗ്രാമത്തിലെ വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ച ശേഷം സഞ്ചരിക്കുന്നതിനായി തയ്യാറാക്കി നിര്‍ത്തിയ എസ്യുവി വാഹനത്തിലേക്ക് പ്രധാനമന്ത്രി കയറുന്നതിനിടെയാണ് ഇരുപത് വയസ്സുകാരനായ ശ്രീലങ്കന്‍ യുവാവ് മോദിയ്ക്കരുകിലേക്ക് എത്തിയത്. കൈയകലം വരെയെത്തിയ യുവാവ് മോദിക്ക് കൈകൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ എസ്പിജി പിടികൂടി ലോക്കല്‍ പോലീസിന് കൈമാറുകയായിരുന്നു.
മോദിക്ക് കൈകൊടുക്കുകയും അടുത്ത് നിന്ന് ഫോട്ടോ എടുക്കുകയും ചെയ്യുന്നതിനായാണ് എത്തിയതെന്ന് യുവാവ് പിന്നീട് ചോദ്യം ചെയ്യലില്‍ മൊഴിനല്‍കി. കൂടുതല്‍ വിശദമായ ചോദ്യംചെയ്യലിന് വിധേയമാക്കിയെങ്കിലും യുവാവ് പറഞ്ഞത് ശരിയെന്ന് ബോധ്യപ്പെട്ടതോടെ പോലീസ് വിട്ടയച്ചു. ജാഫ്നയിലെ ഭാരത കൗണ്‍സിലിലെ ഉദ്യോഗസ്ഥനെ അറിയാമെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.
സംഭവത്തെപ്പറ്റി നടത്തുന്ന അന്വേഷണവുമായി ശ്രീലങ്കന്‍ അധികൃതര്‍ സഹകരിക്കുന്നുണ്ടെന്ന് പിഎംഒ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആദ്യമായി ജാഫ്നയിലെത്തിയ ഭാരത പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയിലുണ്ടായ സുരക്ഷാ പിഴവ് അതീവ ഗൗരവകരമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: