ജമ്മു: ജമ്മു കാശ്മീരിലെ കതുവ ജില്ലയില്‍ പോലീസ് സ്റ്റേഷനിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു ഉദ്യോഗസ്ഥര്‍ മരിച്ചു. പോലീസും സൈന്യവും നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തില്‍ ഏഴ് സിആര്‍പിഎഫ് ജവാന്മാരും പൊലീസുകാരനും സാധാരണക്കാരനും അടക്കം ഒമ്പതു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 15 കിലോമീറ്റര്‍ മാത്രം അകലെയുള്ള കതുവയിലെ രാജ്ബാഗ് സ്റ്റേഷനിലേക്ക് രാവിലെ ആറു മണിയോടെ ഭീകരര്‍ ഇരച്ചു കയറുകയായിരുന്നു. തലങ്ങും വിലങ്ങും വെടിയുതിര്‍ത്ത് പാഞ്ഞെത്തിയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ഉടന്‍ തന്നെ പോലീസ് പ്രത്യാക്രമണം നടത്തി. വിവരം അറിഞ്ഞ് സൈന്യവും എത്തിയതോടെ ഏറ്റുമുട്ടല്‍ രൂക്ഷമായി. ശക്തമായ വെടിവയ്പാണ് നടന്നതെന്ന് അധികൃതര്‍ പറഞ്ഞു.
ഭീകരര്‍ പോലീസുകാരെ ബന്ദികളാക്കിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പോലീസ് സ്റ്റേഷനും പരിസരവും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
സംഭവത്തെ തുടര്‍ന്ന് ജമ്മു ദേശീയ പാത 1 അധികൃതര്‍ അടച്ചു. പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സെയ്ദിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ആദ്യമായുണ്ടായ ആക്രമണമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: