ന്യൂദല്‍ഹി: ഭൂമിയേറ്റെടുക്കല്‍ ബില്ലുമായി ബന്ധപ്പെട്ട് തുറന്ന ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ കക്ഷികളെ ക്ഷണിച്ചു. ഭിന്നതകള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്നും വിഷയത്തില്‍ തുറന്ന സംവാദം നടത്താന്‍ തയ്യാറാണെന്നും വ്യക്തമാക്കി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍, അണ്ണാ ഹസാരെ തുടങ്ങിയവര്‍ക്ക് കത്തയച്ചു.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമിയേറ്റെടുക്കല്‍ നിയമം കര്‍ഷക സൗഹൃദപരമാണ്. ഗ്രാമീണ മേഖലയുടെ വികസനത്തിനും ജലസേചന, റോഡ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയിട്ടുള്ള മാറ്റങ്ങളാണ് ബില്ലില്‍ വരുത്തിയിരിക്കുന്നത്. നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് പ്രയോജനകരമായ മാറ്റങ്ങളോടെയാണ് ബില്ല് അവതരിപ്പിച്ചത്.
എന്നാല്‍ ചില പാര്‍ട്ടികളും സംഘടനകളും രാഷ്ട്രീയ കാരണങ്ങളാലാണ് ബില്ലിനെ എതിര്‍ക്കുന്നത്. ഭൂമിയുടമകളായ കര്‍ഷകരുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് യാതൊരു ഒത്തുതീര്‍പ്പുകളും ഇല്ലാത്തതാണ് പുതിയ ഭേദഗതികള്‍. ബില്ലിലെ ഒരു വ്യവസ്ഥയും കര്‍ഷകവിരുദ്ധമല്ല. ബില്ല് നടപ്പാകുന്നതോടെ ഗ്രാമങ്ങള്‍ക്ക് നേട്ടങ്ങള്‍ മാത്രമേ ഉണ്ടാകൂ, ഗഡ്കരി നല്കിയ കത്തില്‍ പറയുന്നു.
2013ല്‍ യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ പാര്‍ലമെന്ററി സമിതി പരിശോധിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ബില്ലിനെതിരെ സമരം സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി അണ്ണാഹസാരെയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു.
ബജറ്റ് സമ്മേളനം ആരംഭിച്ചതു മുതല്‍ ബില്ലുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹളം തുടരുകയാണ്. ലോക്സഭ പാസാക്കിയ ബില്‍ രാജ്യസഭ കടക്കണമെങ്കില്‍ കൂടുതല്‍ രാഷ്ട്രീയ കക്ഷികളുടെ പിന്തുണ ആവശ്യമാണ്. ഇതിനായി വിവിധ തലത്തിലുള്ള ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: