ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തിന്റെ പേരില്‍ പിരിച്ച പണം തിരിമറി നടത്തിയ ടീസ്റ്റാ സെതല്‍വാദിന്റെയും ഭര്‍ത്താവ് ആനന്ദിന്റെയും ജാമ്യഹര്‍ജി സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വിപുലമായ ബെഞ്ചിന്റെ പരിഗണനയ്ക്കയച്ചു. ടീസ്റ്റ കേസന്വേഷണത്തോടു സഹകരിക്കാത്തത്, നിയമത്തിന്റെ പരമാധികാരം, സ്വാതന്ത്ര്യത്തിന്റെ പരിമിതി, മുന്‍കൂര്‍ ജാമ്യത്തിന്റെ സാധുത തുടങ്ങിയ ഒട്ടേറെ സുപ്രധാന വിഷയങ്ങളിന്മേല് തീര്പ്പാക്കേണ്ടതുണ്ടെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരുടെ ബെഞ്ചിന്റെ തീരുമാനം.
അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റി പണം തിരിമറിക്കേസില്‍ ടീസ്ത സെതല്‍വാദിനെയും ഭര്‍ത്താവ് ജാവേദ് ആനന്ദിനെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിപറയുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗുജറാത്ത് സംഭവത്തില്‍ 69 പേര് കൊല്ലപെട്ട ഗുല്‍ബര്‍ഗ് സൊസൈറ്റി മ്യൂസിയമാക്കുമെന്ന് പറഞ്ഞ് പണം പിരിച്ചെടുത്ത കേസില്‍ പണം തിരിമറി നടന്നിട്ടുണ്ടാകാമെന്നും കോടതി നിരീക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന അന്ത്യശാസനവും ടീസ്തയ്ക്ക് വേണ്ടി ഹാജരായ കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന് കപില്‍ സിബലിന് നല്കി.
ഗുല്‍ബര്‍ഗ് സൊസൈറ്റ് മ്യൂസിയമാക്കുമെന്ന് പറഞ്ഞ് സ്വദേശത്തുനിന്നും വിദേശത്തുനിന്നും പിരിച്ചെടുത്ത ഒമ്പതു കോടി രൂപയില്‍ ടീസ്തയും ഭര്‍ത്താവും മൂന്നേമുക്കാല്‍ കോടി രൂപയോളം സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റി സ്വന്തം കാര്യങ്ങള്‍ക്കായി ഉപയോഗിച്ചെന്നാണ് കേസ്. ഗുല്‍ബര്‍ഗ് സംഭവത്തില്‍ അക്രമത്തിനിരയായ പന്ത്രണ്ട് പേര് നല്കിയ കേസില്‍ ഗുജറാത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഗുജറാത്ത് ഹൈക്കോടതി ടീസ്തയ്ക്കും ഭര്‍ത്താവിനും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നില്ല. ഇതോടെ അറസ്റ്റ് ഭയന്ന് സുപ്രീംകോടതിയില്‍ അഭയം പ്രാപിച്ച ടീസ്തയെ സംരക്ഷിക്കാനായി കോണ്‍ഗ്രസ് നേതൃത്വം ഇടപെടുന്നുണ്ടെന്ന് കപില്‍ സിബലിന്റെ രംഗപ്രവേശത്തോടെ മനസ്സിലായിക്കഴിഞ്ഞു.
പണം തിരിമറി നടത്തിയിട്ടില്ലെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാത്രമാണ് പണം ഉപയോഗിച്ചതെന്നും ടീസ്തയുടെ അഭിഭാഷകന് വാദിച്ചപ്പോഴാണ് ഇതിന്റെ രേഖകള്‍ ഹാജരാക്കാന്‍ തയ്യാറാകണമെന്നും നിങ്ങള്‍ കൂടുതല്‍ സമര്ത്ഥന് കളിക്കേണ്ടെന്നും കപില്‍ സിബലിനോട് സുപ്രീംകോടതി മുന്നറിയിപ്പ് നല്കി . കഴിഞ്ഞ ദിവസവും സുപ്രീംകോടതി ടീസ്തയ്ക്കും ഭര്‍ത്താവിനും നേരെ വിമര്‍ശനം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: