ബാര്‍കോഴക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാലും മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന ധനമന്ത്രി കെ.എം.മാണിയുടെ ധാര്ഷ്ട്യപൂര്വമുള്ള നിലപാട് കോണ്‍ഗ്രസിലും കോണ്‍ഗ്രസിന്റെ തന്നെ ഘടകകക്ഷികളിലും നീരസമുളവാക്കിയിരിക്കുകയാണല്ലോ. ബാര്േകാഴക്കേസില് പ്രതിയാക്കപ്പെട്ട മന്ത്രി മാണി നിയമസഭയ്ക്കകത്തും പുറത്തും ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് അഭിഭാഷകരും ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നു. ഇതിന്റെ പേരില്‍ നടക്കുന്ന പ്രക്ഷോഭങ്ങളിലും സമരങ്ങളിലുംപെട്ട് ജനങ്ങള്‍ വലയുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
കോടികളുടെ അഴിമതി ആരോപണത്തിന് വിധേയനായിട്ടും തനിക്കെതിരെ എഫ്ഐആര്‍ സമര്‍പ്പിക്കപ്പെട്ടിട്ടും രാജിവക്കില്ലെന്നാണ് അരനൂറ്റാണ്ടുകാലം അധികാരത്തിന്റെ ലഹരി നുണഞ്ഞ മന്ത്രി മാണിയുടെ നിലപാട്. എന്നാല്‍ രാജിവയ്ക്കില്ലെന്നത് മാണിയുടെ മാത്രം അഭിപ്രായമാണെന്നാണ് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന് പറയുന്നത്.
തനിക്കെതിരെ കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയും കെപിസിസി വക്താവ് പന്തളം സുധാകരനും നടത്തിയ പ്രസ്താവനകളില്‍ മാണി അസന്തുഷ്ടനാണത്രെ. പന്തളം സുധാകരന് ഫേസ്ബുക്കിലാണ് ‘ഇനി മാണി മാറിനില്‍ക്കട്ടെ’ എന്ന് എഴുതിയത്. പ്രതിഷേധം കാരണം അദ്ദേഹം അത് പിന്‍വലിക്കുകയും ചെയ്തു. പറഞ്ഞത് പന്തളം സുധാകരനാണ് എന്നതുകൊണ്ടുമാത്രം സത്യം സത്യമല്ലാതാകുന്നില്ല; നീതിയല്ലാതാവുന്നില്ല.
മാണി കോഴ വാങ്ങിയെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ കോഴ നല്കിയ ബിജു രമേശും കേസില്‍ പ്രതിയാകുമെന്ന് ജസ്റ്റിസ് പി.ആര്.രാമചന്ദ്രന് നായര്‍ പറയുന്നു! ബാര്‍കോഴക്കേസില്‍ ലോകായുക്തയും സമാന്തര അന്വേഷണം നടത്തുന്നുണ്ട്. ഇത് റദ്ദാക്കണമെന്ന ബിജുരമേശിന്റെ അപേക്ഷയിലാണ് കോടതിയുടെ ഈ നിരീക്ഷണം. മന്ത്രി മാണിക്കെതിരെ കെപിസിസി വക്താവ് പന്തളം സുധാകരനും അജയ് തറയിലും രംഗത്തുവന്നിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാണി കുറ്റംചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു.
ഉമ്മന്‍ചാണ്ടിയുടെ ദൃഷ്ടിയില് കോഴ അനുവദനീയമാണ് എന്നല്ലേ ഇത് സൂചിപ്പിക്കുന്നത്. മാണി വിശ്രമത്തിനായി വിരമിച്ച് ധനവകുപ്പ് ഉമ്മന്‍ചാണ്ടിയ്ക്ക് കൈമാറണമെന്നാണ് പന്തളം സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്. കെപിസിസി പ്രസിഡന്റ് ഇടപെട്ടാണ് ഇത് പിന്‍വലിപ്പിച്ചത്.
അഴിമതിയാരോപണ വിധേയനായ മാണി പ്രതിപക്ഷ ബഹളത്തിനിടയില്‍ സുപ്രധാനമായ ബജറ്റവതരണം വെറും ചടങ്ങാക്കി മാറ്റിയിട്ടും അദ്ദേഹത്തെ അഭിനന്ദിക്കാനാണ് മുഖ്യമന്ത്രി മുതിര്‍ന്നത്. പ്രതിപക്ഷം സഭയില്‍ വരുത്തിവച്ച അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടവും ഇനി പൊതുജനങ്ങള്‍ വഹിക്കേണ്ടിവരും.
ഇത്രയെല്ലാം അഴിമതി ആരോപിതനായ മാണിയെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടും തനിക്കെതിരെ യുഡിഎഫില്‍ ഗൂഢാലോചന നടക്കുന്നുവെന്നാണ് മന്ത്രി മാണിയുടെ ആരോപണം. മന്ത്രി മാണി കോഴവാങ്ങുക മാത്രമല്ല ബജറ്റ് നിര്‍ദ്ദേശങ്ങള്‍ മുന്‍കൂറായി അറിയിച്ച് വമ്പന്മാരില്നിന്നും പണം കൈപ്പറ്റിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.അന്‍പതുകൊല്ലത്തെ നിയമസഭാ പാരമ്പര്യമുള്ളതുകൊണ്ടും 13 ബജറ്റുകള്‍ അവതരിപ്പിച്ചതുകൊണ്ടും ഒരാള്‍ ആരോപണങ്ങള്ക്കതീതനാകുന്നില്ല.
മാണിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ഗുരുതരമായ അഴിമതിയാരോപണങ്ങളില്‍ സത്യമുണ്ടോ എന്ന ആത്മാര്‍ത്ഥമായ അന്വേഷണമാണ് നടക്കേണ്ടത്. ജനങ്ങള്‍ ആഗ്രഹിക്കുന്നതും അതാണ്.
മാണിയെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസിന്റെ തന്നെ തകര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആശങ്ക. കെപിസിസി യോഗത്തിലും മാണിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിട്ടും മാണിയെ ഉമ്മന്‍ചാണ്ടി സംരക്ഷിക്കുന്നത് അഴിമതി മാണിയുടെ കുത്തകയല്ല, യുഡിഎഫ് മന്ത്രിസഭതന്നെ അഴിമതിയില്‍ ആറാടി നില്‍ക്കുകയാണ് എന്നതിന് തെളിവാണ്. കേരളത്തില്‍ അഴിമതി ഇന്ന് അതിവേഗം പടരുന്ന പകര്‍ച്ചവ്യാധിയാണ്. നേതാക്കള്‍ ‘മാതൃക’ കാട്ടുമ്പോള്‍ ഉദ്യോഗസ്ഥ മാഫിയയും ആ അവസരം ചൂഷണംചെയ്യാന്‍ തയ്യാറാകുന്നു.
ഉന്നതങ്ങളില്‍ നടക്കുന്ന അഴിമതിയെപ്പറ്റി ബോധവാന്മാരായ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമായിരിക്കും. പക്ഷേ അപ്പോഴും അവര്‍ക്ക് ലഭിക്കുന്നത് ഇപ്പോഴത്തെ മന്ത്രിസഭയുടെ മറ്റൊരു പകര്പ്പായിരിക്കില്ലേ? അഴിമതിക്കെതിരെ ജനങ്ങള്‍ നേതാക്കളുടെ മുഖംനോക്കാതെ, കൊടിയുടെ നിറംനോക്കാതെ സംഘടിച്ചാല്‍ മാത്രമേ ഭരണം അഴിമതി വിമുക്തമാകുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: