ന്യൂദല്‍ഹി: ഭരണഘടന അംഗീകരിച്ച 22 പ്രാദേശിക ഭാഷകളിലും ഇന്റര്‍നെറ്റ് സംവിധാനം ഉള്‍പ്പടെയുള്ള വിവരസാങ്കേതിക വിദ്യയുടെ സേവനം ഉടന്‍ ഉറപ്പുവരുത്തുമെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്സഭയെ അറിയിച്ചു.
ഇതിനായി ആരംഭിച്ച റ്റി.ഡി.ഐ.എല്‍(ടെക്നോളജി ഡവലപ്മെന്റ്ഫോര് ഇന്ത്യന്‍ ലാഗ്വേജസ്) പദ്ധതി ഉടന്‍ ലക്ഷ്യപ്രാപ്തിയിലെത്തുമെന്നും പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്ന നാഷണല്‍ ഇ-ഗവേണന്‍സ് പ്ലാനുമായി സംയോജിച്ചാണ് പദ്ധതി നടപ്പിലാക്കി വരുന്നത്.
കംപ്യൂട്ടറിനും മൊബൈല്‍ഫോണുകള്‍ക്കും ആവശ്യമായ അക്ഷരങ്ങള്‍ പ്രാദേശിക ഭാഷകളിലേയ്ക്ക് സാങ്കേതിക പരിവര്‍ത്തനം നടത്തിവരികയാണ്. ഇതിനാവശ്യമായ സോഫ്ട്വെയര് വികസിപ്പിച്ചെടുത്തു കഴിഞ്ഞു. ഏതു ഭാഷയിലും ടൈപ്പ് ചെയ്യാന്‍ കഴിയുന്നതിനോടൊപ്പം കംപ്യൂട്ടറില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നും പ്രാദേശിക ഭാഷകളില്‍ ശബ്ദം ശ്രവിക്കുന്നതിനും കഴിയും.
രാജ്യത്തെ മുഴുവന്‍ ജനങ്ങളിലേയ്ക്കും അവരുടെ ഭാഷകളില്‍ തന്നെ ഇന്റര്‍നെറ്റും അനുബന്ധ സൗകര്യങ്ങളും എത്തിക്കുക എന്നതാണ് ഗവണ്മെന്റ്ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ആഗോളതലത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് (യൂണികോഡ്) രൂപപ്പെടുത്തി വരുന്നതെന്നും ഇതിനുള്ള ഗവേഷണങ്ങള്‍ക്കാണ് മുഖ്യ പരിഗണന നല്‍കുന്നതെന്നും മന്ത്രി അറിയിച്ചു.
മലയാളം ഉള്‍പ്പടെയുള്ള പ്രാദേശികഭാഷകളില്ഇന്റര്നെറ്റ്സേവനം ലഭ്യമാകുന്ന കേന്ദ്ര പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതിയെക്കുറിച്ച് ജോയ്സ് ജോര്‍ജ്ജ് എം.പി.യുടെ ചോദ്യത്തിന് മറുപടി പറയവേയാണ് മന്ത്രി ഇക്കാര്യങ്ങള്‍ സഭയെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: