ന്യൂദല്‍ഹി: നിര്‍ഭയ പെണ്‍കുട്ടിയെപ്പറ്റിയുള്ള വിവാദ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിന് രാജ്യത്ത് ഏര്‍പ്പെടുത്തിയ നിരോധനം ഏപ്രില്‍ 15വരെ തുടരാന്‍ ദല്‍ഹി ഹൈക്കോടതി ഉത്തരവ്.
ഡോക്യുമെന്ററി പ്രദര്‍ശനം തടഞ്ഞുകൊണ്ട് കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദ്ദേശത്തിന്റെ പകര്‍പ്പ് കോടതിയില്‍ ഹാജരാക്കാനും ചീഫ് ജസ്റ്റിസ് ജി.രോഹിണി അദ്ധ്യക്ഷയായ ബെഞ്ച് ഉത്തരവിട്ടു.
ബിബിസി ഡോക്യുമെന്ററി നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള രണ്ട് പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ പരിഗണിക്കവെയാണ് നിരോധനം ഏപ്രില്‍ പകുതി വരെ തുടരുമെന്ന് കോടതി വ്യക്തമാക്കിയത്. അടുത്ത തവണ കോടതി ചേരുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ച്ച് 3ന് പുറത്തിറക്കിയ ഉത്തരവ് ഹാജരാക്കണം.
അതു വിശദമായി പരിശോധിച്ച ശേഷം ഹര്ജിയിന്മേല് തുടര്‍നടപടികള്‍ കൈക്കൊള്ളും. നിരോധനം എത്രയും പെട്ടെന്ന് പിന്‍വലിക്കാന്‍ ഉത്തരവിടണമെന്ന ആവശ്യം കോടതി തള്ളിക്കളഞ്ഞു.
ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നതില്‍ ഹൈക്കോടതിക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ മൗലികാവകാശങ്ങള്‍ സംബന്ധിച്ച പത്തൊന്‍പതാം വകുപ്പിന്റെ ലംഘനമാണ് ഡോക്യുമെന്ററി നിരോധനത്തിലൂടെ കൊണ്ടുവന്നിരിക്കുന്നതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. സോഷ്യല്‍ മീഡിയ വഴി ഇതിനകം 2.86 ലക്ഷം പേര് ഡോക്യുമെന്ററി കണ്ടതായും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: