രാജ്യത്തിന്റെ സുസ്ഥിര വളര്‍ച്ച ലക്ഷ്യം വെക്കുന്ന വളരെ വ്യത്യസ്തമായ രണ്ട് കേന്ദ്രബജറ്റുകളെന്ന് മോദി സര്‍ക്കാരിന്റെ റെയില്‍വേ ബജറ്റിനേയും പൊതുബജറ്റിനേയും എന്തുകൊണ്ടും വിശേഷിപ്പിക്കാം. രണ്ടും ഒന്നിനൊന്ന് മെച്ചം. വികസനോന്മുഖം.
വിമര്‍ശനശരങ്ങളുമായി കാത്തിരുന്ന പ്രതിപക്ഷ നിരയുടെ മുനയൊടിക്കുന്ന പ്രാഗത്ഭ്യമാണ് സുരേഷ് പ്രഭുവും അരുണ്‍ ജെയ്റ്റ്ലിയും ഇത്തവണ ബജറ്റവതരണത്തിലൂടെ തെളിയിച്ചത്. ഇരുവരും തങ്ങളുടെ ജോലി വളരെ ഉത്തരവാദിത്വബോധത്തോടും ആത്മാര്‍ത്ഥമായും വിവേചനരഹിതമായും നിര്‍വഹിച്ചു എന്ന് മാത്രമല്ല പരക്കെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. ഒരുപക്ഷേ, അതുകൊണ്ടായിരിക്കാം ബജറ്റവതരണ വേളകളില്‍ വിഷയത്തിന്റെ ഗൗരവമുള്‍ക്കൊണ്ട് ബജറ്റ് പ്രസംഗം സാകൂതം വീക്ഷിക്കുന്ന പ്രതിപക്ഷനിരയെയാണ് പാര്‍ലമെന്റില്‍ കാണാന്‍ കഴിഞ്ഞത്.
പതിവ് ബഹളമോ കോലാഹലങ്ങളോ ഒന്നുംതന്നെ അവിടെ അരങ്ങേറിയില്ല.
ശരിക്കും എന്താണ് ഇത്തവണത്തെ കേന്ദ്ര ബജറ്റുകളെ വ്യത്യസ്തമാക്കിയിരിക്കുന്നത്? ആദ്യം നമുക്ക് റെയില്‍വേ ബജറ്റ് തന്നെയെടുക്കാം. റെയില്‍വേയുടെ പരിമിതികളും പോരായ്മകളും അക്കമിട്ട് നിരത്തിയ ദര്‍ശനരേഖ എന്നാണ് സുരേഷ് പ്രഭുവിന്റെ റെയില്‍വേ ബജറ്റിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.
പുതിയ വണ്ടികളൊ പാളങ്ങളൊ ഒന്നും പ്രഖ്യാപിക്കാതെ ഇന്ത്യന്‍ റെയില്‍വേ ബജറ്റ് ചരിത്രത്തില്‍ ഇത്രയും ധീരമായ തീരുമാനങ്ങളുമായി മുന്നോട്ടു പോകാന്‍ ആര്‍ജവവും ഇച്ഛാശക്തിയും കാണിച്ച റെയില്‍വേ മന്ത്രിമാരെ ചൂണ്ടിക്കാണിക്കാന്‍ നമുക്ക് വേറെയില്ല.
ഉപഭോക്താക്കളുടെ സംതൃപ്തി, സുരക്ഷ, അടിസ്ഥാന വികസനം, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവ ലക്ഷ്യം വെക്കുന്ന റെയില്‍വേ ബജറ്റ് നവീന ആശയങ്ങളും പരിഷ്കാരങ്ങളുംകൊണ്ടാണ് ശ്രദ്ധേയമാകുന്നത്.
സ്വച്ഛ് ഭാരത് അഭിയാന് സാക്ഷാത്കരിക്കുന്നതിനായി ശുചിത്വത്തിന് പ്രത്യേക വകുപ്പ്. യാത്രാ വണ്ടികളുടെ വേഗം മണിക്കൂറില്‍ 160 കി.മീ. മുതല്‍ 200 കി.മീ. വരെയാക്കല്‍, അഞ്ചുമിനിറ്റിനകം ടിക്കറ്റ്. അപകടമുണ്ടാക്കുന്ന മേഖലക്ക് പ്രത്യേക കര്‍മപദ്ധതി, കിസാന്‍ യാത്ര പദ്ധതി, ഗര്‍ഭിണികള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും താഴെ ബര്‍ത്ത് ഉറപ്പാക്കല്‍ വണ്ടികളിലെ നിരീക്ഷണത്തിന് സിസിടിവി കാമറ, ജീവനക്കാര്‍ക്ക് പരിശീലനം യോഗ ക്ലാസ് എന്നിവ ചിലത് മാത്രം. കയ്യടികള്‍ക്കായി പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് പകരം വടക്ക് ബാരാമുള്ള മുതല്‍ തെക്ക് കന്യാകുമാരി വരെയും കിഴക്ക് ലേഖാപാനി മുതല്‍ പടിഞ്ഞാറ് ഓഖ വരെയും 1.16 ലക്ഷം കി.മീറ്റര്‍ നീണ്ടുകിടക്കുന്ന ഭാരതസമ്പദ്വ്യവസ്ഥയുടെ നാഡിമിടുപ്പായ റെയില്‍വേ ശൃംഖലയെക്കുറിച്ച് സമഗ്രമായി പഠിച്ച് വ്യക്തമായ കാഴ്ചപ്പാടോടുകൂടിയാണ് സുരേഷ് പ്രഭു ഈ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്.
മേല്‍പ്പാലങ്ങളുടെ നിര്‍മാണം, പാതയിരട്ടിപ്പിക്കല്‍ ഇലക്ട്രിഫിക്കേഷന് ശുചിത്വം, സുരക്ഷ എന്നിങ്ങനെ റെയില്‍വേ അഭിമുഖീകരിക്കുന്ന അടിസ്ഥാനാവശ്യങ്ങളിലേക്കാണ് പ്രധാനമായും ശ്രദ്ധയുണ്ടായിരിക്കുന്നത്. കേരളത്തിന് ഈയിനങ്ങളില്‍ ഒട്ടും മോശമല്ലാത്ത തുക വകയിരുത്തിയിട്ടുണ്ട്. പാതയിരട്ടിപ്പിക്കലിന് 403 കോടി രൂപയുള്‍പ്പെടെ മൊത്തം 1200 കോടിയോളം രൂപവരുമത്. കഴിഞ്ഞ കാലങ്ങളില്‍ റെയില്‍വേ മന്ത്രിമാര്‍ തങ്ങളുടെ സംസ്ഥാനങ്ങളെ പ്രത്യേകം പരിഗണിച്ച് വാരിക്കോരി നല്‍കുകയും മറ്റ് സംസ്ഥാനങ്ങളെ പാടെ അവഗണിക്കുകമായിരുന്നു പതിവ്.
ഈ തെറ്റായ പ്രവണത റെയില്‍വേ ബജറ്റുകളുടെ ഒരു പൊതുസ്വഭാവവും കീഴ്വഴക്കവുമായി മാറുകയായിരുന്നു. എന്നാല്‍, ഇത്തവണ അതുണ്ടായില്ല. അതിരുവിട്ട പരിഗണനയോ അവഗണനയോ കാണാന്‍ കഴിഞ്ഞില്ല. പ്രഖ്യാപനങ്ങള്‍ ആവശ്യവും അര്‍ഹതയും മാനദണ്ഡമാക്കി പരിമിതപ്പെടുത്തി. പ്രഖ്യാപിച്ച പദ്ധതികള്‍ പലതും കടലാസിലുറങ്ങുമ്പോള്‍ പുതിയ പ്രഖ്യാപനങ്ങള്‍ കൊണ്ടു വലിയ കാര്യമില്ലെന്ന മന്ത്രിയുടെ നിലപാട് പൂര്‍ണമായും ശരിവെക്കുന്നതാണ് നിലവില്‍ പൂര്‍ത്തീകരിക്കാനുള്ള പദ്ധതികളുടെ എണ്ണം.
കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിങ്ങോട്ട് 157883 കോടി രൂപ അടങ്കലായി പ്രഖ്യാപിച്ച 679 പദ്ധതികളില്‍ 360 എണ്ണം ഇനിയും അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ ബാക്കി നില്ക്കുന്നു. 182000 കോടി രൂപ ചെലവ് കണക്കാക്കിയിട്ടുള്ള ഈ പദ്ധതികളുടെ സാമ്പത്തിക ബാധ്യത ഇപ്പോള്‍ റെയില്‍വേക്ക് താങ്ങാവുന്നതിലേറെയാണ്.
കഴിഞ്ഞകാലങ്ങളിലെ യുപിഎ സര്‍ക്കാരിന്റെ കാലത്തെ പിടിപ്പുകേടും കെടുകാര്യസ്ഥതയും നിക്ഷിപ്ത താല്പര്യങ്ങളുംകൊണ്ടുണ്ടായ അധിക സാമ്പത്തിക ബാധ്യതയാണിന്ന് റെയില്‍വേ നേരിടുന്ന പ്രധാന പ്രശ്നം. കൂടാതെ പതിമൂന്ന് ലക്ഷത്തിലധികം വരുന്ന ജീവനക്കാരെയും അവരെ പിന്‍പറ്റുന്ന ഒരു വലിയ ജനസഞ്ചയത്തേയും സംരക്ഷിക്കുക എന്നതും കാണാതിരുന്നുകൂടാ.
പരിമിതികളില്‍നിന്ന് കൊണ്ട് യാത്രാ കൂലി വര്‍ധിപ്പിക്കാതെയും ചരക്ക് കൂലിയില്‍ ചെറിയ വര്‍ധനവ് വരുത്തിയും റെയില്‍വേയെ രക്ഷിക്കാനും ആധുനീകരിക്കാനുമുള്ള ഒരു ‘കായകല്പ’ ചികിത്സക്ക് തന്നെയാണ് മന്ത്രി സുരേഷ് പ്രഭു ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്നത്.
(കായകല്പ് ബജറ്റില്‍ പ്രഖ്യാപിച്ച ഒരു പദ്ധതിയുടെ പേര്) ഇത് തീര്‍ച്ചയായും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേക്ക് ഒരു പുതുജീവന്‍ നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇനി പൊതുബജറ്റെടുക്കാം. 8.5 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്ന അരുണ്‍ ജെയ്റ്റ്ലിയുടെ പൊതുബജറ്റാണ് ഭാരതത്തില്‍ ഇതുവരെ അവതരിപ്പിക്കപ്പെട്ടതില്‍ വെച്ച് ഏറ്റവും മികച്ച ബജറ്റെന്ന കാര്യത്തില്‍ പക്ഷാന്തരമുണ്ടാകില്ല. ഈ ബജറ്റിനെ ക്കുറിച്ച് കോര്‍പ്പറേറ്റ് സൗഹൃദ ബജറ്റെന്ന് ലോട്ടറി വില്‍പ്പനക്കാരുടെ കാസറ്റ് പ്രക്ഷേപണംപോലെ സദാ പല്ലവി പാടിക്കൊണ്ടിരിക്കുന്ന കോണ്‍-ഇടത് ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ആര്‍ക്കും ഒറ്റനോട്ടത്തില്‍ തന്നെ ബോധ്യമാകും. നരേന്ദ്രമോദി സര്‍ക്കാര്‍ സാമൂഹ്യസുരക്ഷാ പദ്ധതികളില്‍ കൈവെക്കുമെന്നും മഹാത്മാ തൊഴിലുറപ്പ് പദ്ധതിയുള്‍പ്പെടെ പല ക്ഷേമ പദ്ധതികളും നിര്‍ത്തലാക്കുമെന്നും സബ്സിഡികള്‍ വെട്ടിക്കുറക്കുമെന്നുമുള്ള കുപ്രചാരണം വ്യാപകമായിരുന്നു.
എന്നാല്‍ പ്രതിപക്ഷ കക്ഷികളുടെ എല്ലാ കുപ്രചാരണങ്ങളെയും അസ്ഥാനത്താക്കിക്കൊണ്ട് തൊഴിലുറപ്പ് പദ്ധതി ഊര്‍ജിതമായി നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനായി നടപ്പ് വര്‍ഷം34699 കോടി രൂപ വകയിരുത്തുകയും 5000 കോടി രൂപയുടെ അധികവാഗ്ദാനം നടത്തുകയും ചെയ്തിരിക്കുന്നു. ഇതിന്റെ ഏറ്റവും വലിയ പ്രയോജനം ലഭിക്കുന്നത് ഗ്രാമീണ സ്ത്രീകള്‍ക്കാണ്. ക്ഷേമപദ്ധതികളുടെ ഒരു പെരുമഴ തന്നെയാണ് ഇത്തവണ പൊതുബജറ്റില്‍ ഉണ്ടായിരിക്കുന്നത്.
12 രൂപ വാര്‍ഷിക പ്രീമിയമുള്ള രണ്ടുലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പ്രധാനമന്ത്രി സുരക്ഷാ ഭീമയോജന, ജീവന്‍ജ്യോതി, (രണ്ടുലക്ഷം, സ്വാഭാവിക മരണം) അടല്‍ പെന്ഷന് പദ്ധതി (എല്ലാവര്ക്കും പെന്ഷന്) എന്നിവയും പിപിഎഫ്, ഇപിഎഫ് ഫണ്ടുകളില്‍ അവകാശികളില്ലാതെ കിടക്കുന്ന 9000 കോടി രൂപ ഉപയോഗപ്പെടുത്തിയുള്ള ‘ദേശീയ നിധി’യുമെല്ലാം വ്യക്തമാക്കുന്നത് ഒരു ജനപക്ഷ സര്‍ക്കാരിന്റെ പ്രതിജ്ഞാ ബദ്ധതയേയാണ്. ജന്‍ധന്‍ അക്കൗണ്ട് തപാലാപ്പീസുമായി ബന്ധപ്പെടുത്താനും രാജ്യത്തെ പത്തരക്കോടിയോളം വരുന്ന വൃദ്ധജനങ്ങളെ സര്‍ക്കാരിന്റെ വിവിധ പദ്ധതികളും സേവനങ്ങളുമായി ബന്ധിപ്പിക്കാനമുള്ള തീരുമാനം ഗ്രാമീണമേഖലയില്‍ വലിയ ചലനങ്ങള്‍ തന്നെ സൃഷ്ടിക്കുമെന്ന് തീര്‍ച്ച.ഇതോടൊപ്പം 1.54 ലക്ഷം വരുന്ന തപാലാപ്പീസുകളെ പേ ബാക്കിങ്ങ് സിസ്റ്റത്തിലേക്ക് കൊണ്ടുവരുന്നത് ഈ വകുപ്പിനും വലിയ ഉത്തേജനമാകും.
വളര്‍ച്ചയുടെ ആണിക്കല്ലാണ് അടിസ്ഥാന വികസനം. സര്‍ക്കാരിന്റെ കണ്ണ് ഈ മേഖലയില്‍ കാര്യമായി പതിഞ്ഞിട്ടുണ്ട്. 20000 കോടി രൂപ വകയിരുത്തി ദേശീയ ഫണ്ട് രൂപീകരണവും 70000 കോടി രൂപയുടെ മൂലധന പ്രഖ്യാപനവും ഇതിന്റെ തെളിവാണ്. കള്ളപ്പണത്തിനും നികുതി വെട്ടിപ്പിനും ബിനാമി സ്വത്ത് കണ്ടുകെട്ടുന്നതിനും കടുത്ത നിയമം കൊണ്ടുവരാനുള്ള തീരുമാനം മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ തന്നെയാണ്. രൂപയുടെ ക്രയവിക്രയ ശേഷി വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും ഈ നടപടികള്‍ ഏറെ ഗുണം ചെയ്യും.
23000 കോടി രൂപ നീക്കിവെച്ച മുദ്രാബാങ്ക് പുതിയ ആശയമാണ്. യുവസംരംഭകര്ക്ക് തൊഴിലവസരവും വായ്പയും ലഭ്യമാക്കുന്നതിന് സഹായകരമായ പദ്ധതി എസ്സിഎസ്ടി വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്കുന്നു. ഗ്രാമീണ മേഖലയിലെ യുവാക്കളുടെ ശേഷി വിനിയോഗിക്കുന്നതിനായുള്ള ദീനദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശലയോജന, നിര്‍ധന-ഇടത്തരം കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും വായ്പയും ലഭ്യമാക്കുന്ന വിദ്യാലക്ഷ്മി കാര്യക്രം എന്നിവ എടുത്തുപറയേണ്ട പദ്ധതികള്‍ തന്നെയാണ്.
വിദ്യാഭ്യാസ മേഖലക്ക് വലിയ പ്രാധാന്യമാണ് ബജറ്റ് നല്‍കിയിരിക്കുന്നത്. സ്കൂള്‍ ഉച്ചഭക്ഷണ പരിപാടിക്ക് 68,000 കോടി രൂപ വകയിരുത്തിയിരിക്കുന്നു. 80,000 ഹൈസ്കൂളുകളെ ഹയര്‍ സെക്കന്ററി തലത്തിലേക്ക് ഉയര്‍ത്താനുള്ള തീരുമാനം അഞ്ച് കിലോമീറ്ററിനുള്ളില്‍ ഒരു ഹയര്‍ സെക്കന്ററി സ്കൂള്‍ എന്ന ലക്ഷ്യം വെച്ചുള്ളതാണ്. 2022 ല്‍ എല്ലാവര്ക്കും വീടും വൈദ്യുതിയും വീട്ടിലൊരാള്‍ക്കെങ്കിലും ജോലിയും ഈ ബജറ്റിന്റെ ലക്ഷ്യങ്ങളാണ്.
ആദായനികുതി പരിധി ഉയര്‍ത്താതിരുന്നത് ചെറിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ടെങ്കിലും ബജറ്റില്‍ പ്രഖ്യാപിച്ച ഇളവുകള്‍ പ്രയോജനപ്പെടുത്തിയാല്‍ 444200 രൂപക്ക് വരെ ആദായനികുതി ഇളവുകള്‍ നേടാവുന്നതാണ്.
പെണ്‍കുട്ടികളുടെ ക്ഷേമത്തിനായുള്ള ‘സുകന്യസമൃദ്ധി’ അക്കൗണ്ടിലെ നിക്ഷേപം പൂര്‍ണമായും നികുതിയില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഈ ബജറ്റിനെതിരായ പ്രധാന വിമര്‍ശനം കോര്‍പ്പറേറ്റ് നികുതിയിളവിനെ കുറിച്ചാണ്. നിലവില്‍ മുപ്പത് ശതമാനമുള്ള കോര്‍പ്പറേറ്റ് നികുതി അഞ്ചുശതമാനമാണ് കുറച്ചിരിക്കുന്നത്.
ഇപ്പോഴത്തെ ഉയര്‍ന്ന നിരക്ക് ഫലപ്രദമല്ലെന്നും 23 ശതമാനത്തിലധികം നികുതി പിരിച്ചെടുക്കുക പ്രായോഗികമല്ലെന്നുമാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. ചൈനയില്‍ പോലും കോര്‍പ്പറേറ്റ് നികുതി 25 ശതമാനം മാത്രമാണുള്ളത്. അതേസമയം ഒരു കോടിയിലേറെ വരുമാനമുള്ള അതിസമ്പന്നര്‍ക്ക് രണ്ട് ശതമാനം സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. പൊതുവെ വിലയിരുത്തിയാല്‍ ഈ ബജറ്റ് ജനപക്ഷ സൗഹൃദമാണെന്ന് തിരിച്ചറിയാന്‍ വലിയ പ്രയാസമില്ല.
സംസ്ഥാനങ്ങളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനങ്ങളിലും വലിയ മാറ്റങ്ങളാണുണ്ടായിട്ടുള്ളത്. 14-ാം ധനകാര്യ കമ്മീഷന് നിര്‍ദ്ദേശങ്ങളെ പൂര്‍ണമായി അംഗീകരിച്ചുകൊണ്ട് സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം 42 ശതമാനമായി വര്‍ധിപ്പിച്ചിരിക്കുന്നു.
കേരളത്തിനുള്ള ഇത്തവണത്തെ കേന്ദ്രവിഹിതം 13121 കോടി രൂപയാണ്. മുന്‍വര്‍ഷത്തേക്കാള്‍ 4449 കോടി രൂപ അധികമാണിത്.
കൊച്ചി മെട്രോക്കും വിഎസ്എസിനും കൊച്ചി കപ്പല്ശാലക്കും വിവിധ ബോര്‍ഡുകള്‍ക്കും കാര്യമായ തുക നീക്കിവെച്ചിട്ടുണ്ട്. തിരുവന്തപുരത്തെ നിഷ് കേന്ദ്രസര്‍വകലാശാലയായി ഉയര്‍ത്തിയിരിക്കുന്നു. എന്നാല്‍, കേരളത്തിന് ഇനിയും ലഭിക്കുമായിരുന്ന ഒട്ടേറെ ഫണ്ടുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവവും പിടിപ്പുകേടും കൊണ്ട് നഷ്ടമായിരിക്കുന്നു എന്ന് പറയേണ്ടിവരും.
എയിംസ് പ്രഖ്യാപനമില്ലാതെ പോയതും ദേശീയപാത വികസനത്തിന് ഫണ്ട് ലഭിക്കാതിരുന്നതും ഉദാഹരണം. കഴിഞ്ഞകാലങ്ങളെപ്പോലെ പ്രായോഗികമല്ലാത്ത പദ്ധതികള്‍ക്ക് സര്‍ക്കാരിന്റെ പണവും സമയവും ദുര്‍വ്യയം ചെയ്യാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തയ്യാറല്ലെന്ന് തുടക്കം മുതലേ വ്യക്തമാക്കിയിരുന്നു.
ആ ഒരു സമീപനം റെയില്‍വേ ബജറ്റിലും പൊതുബജറ്റിലും ഇത്തവണ നമുക്ക് കാണാന്‍ കഴിയും. എന്തായാലും ഈ രണ്ട് ബജറ്റുകളും സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ വേറിട്ട് നില്‍ക്കുകയും സുസ്ഥിര വളര്‍ച്ചയിലേക്കുള്ള നമ്മുടെ പാത സുഗമമാക്കുകയും ചെയ്യുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: