നാഗ്പൂര്‍: വിദ്യാഭ്യാസം, പ്രത്യേകിച്ച് പ്രാഥമിക വിദ്യാഭ്യാസം, ഭരണഘടന അംഗീകരിച്ച, മാതൃഭാഷയില്‍ തന്നെ വേണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. വിദേശഭാഷകളടക്കം പഠിക്കണം. എന്നാല്‍ സ്വാഭാവികമായ പഠനത്തിനും സാംസ്കാരിക അവബോധം വളരാനും മാതൃഭാഷയില്‍ തന്നെ വേണം പഠനം. പ്രമേയത്തില്‍ ആര്‍എസ്എസ് അഭിപ്രായപ്പെട്ടു.
ഭാഷ ആശയവിനിമയ മാര്‍ഗം മാത്രമല്ല, സംസ്കാരവും മൂല്യവും പകര്‍ന്നു നല്കുന്ന ഒന്നു കൂടിയാണിത്.
വിവിധ ഭാഷകളുടെ രാഷ്ട്രമാണ് ഭാരതം. എല്ലാ ഭാരതീയ ഭാഷകളും ദേശീയ, സാംസ്ക്കാരിക, അഭിമാനം വളര്‍ത്തുന്നതാണ്. വിവിധ ഭാഷകള്‍ പഠിക്കുന്നത് നല്ലതാണ്. എന്നാല്‍ വികസിച്ചുവരുന്ന വ്യക്തിത്വങ്ങളെ മാതൃഭാഷയില്‍ തന്നെ പഠിപ്പിക്കുന്നതാണ് ശാസ്ത്രീയം. മാതൃഭാഷ പഠിച്ച കുട്ടിക്ക് മറ്റുഭാഷകള്‍ വേഗം വഴങ്ങും. വിദേശഭാഷയില്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തുന്ന കുട്ടികള്‍ നമ്മുടെ ചുറ്റുപാടുകള്‍, പാരമ്പര്യം, സാംസ്കാരം. മൂല്യം എന്നിവയില്‍ നിന്ന് ഒറ്റപ്പെടും. അവന്റെ അസ്തിത്വവും നഷ്പ്പെടും.
പൗരാണികമായ അറിവുകളും ശാസ്ത്രവും സാഹിത്യവും അവന് അറിയാതെ വരും. പണ്ഡിറ്റ് മദന്മോഹന് മാളവ്യ, മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോര്‍, ശ്രീ മാ, ഡോ. അംബേദ്ക്കര്‍, ഡോ. എസ് രാധാകൃഷ്ണന്, പ്രമുഖ ശാസ്ത്രജ്ഞരായ സിവി രാമന്, പ്രഫുല്ല ചന്ദ്ര റോയി, ജഗദീഷ് ചന്ദ്ര ബോസ് എന്നിവരും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്മാരും മനശാസ്ത്രജ്ഞരും എല്ലാം മാതൃഭാഷയിലുള്ള വിദ്യാഭ്യാസമാണ് സ്വഭാവികവും ശാസ്ത്രീയവുമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രാധാകൃഷ്ണന് കമ്മീഷന് മുതല്‍ കോത്താരി കമ്മീഷന് വരെ മാതൃഭാഷയിലുള്ള പഠനമാണ് വേണ്ടതെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. മാതൃഭാഷയുടെ പ്രധാന്യം തിരിച്ചറിഞ്ഞ് ഐക്യരാഷ്ട്രസഭയും ഫെബ്രുവരി 21 മാതൃഭാഷാ ദിനം ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ദേശീയോദ്ഗ്രഥനം, അഭിമാനം, സമഗ്രവികസനം എന്നിവ ഉറപ്പാക്കാന്‍ വിദ്യാഭ്യാസത്തിലും ദൈനംദിന പ്രവര്‍ത്തനങ്ങൡലും പൊതുക്കാര്യങ്ങളിലും മാതൃഭാഷക്ക് പ്രാധാന്യം നല്കാന് ആര്‍എസ്എസ് ജനങ്ങളോട് അഭ്യര്‍ഥിച്ചു.
ഇക്കാര്യത്തില്‍ കുടുംബത്തിന് പ്രധാന പങ്കുണ്ട്. തങ്ങളുടെ കുട്ടികള്‍ക്ക് മാതൃഭാഷയില്‍ പ്രാഥമിക വിദ്യാഭ്യാസം നല്കാന് രക്ഷിതാക്കള്‍ ഉറച്ച തീരുമാനം എടുക്കണം. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും നിലവിലുള്ള ഭാഷാനയം പുനപരിശോധിക്കണം. മാതൃഭാഷയിലോ ഭരണഘടന അംഗീകരിച്ച പ്രദേശിക ഭാഷയിലോ വിദ്യാഭ്യാസം നല്കാന് സംവിധാനം കൊണ്ടുവരണം. വിദ്യാഭ്യാസത്തിലും ഭരണത്തിലും നീതിന്യായ രംഗത്തും ഭാരതീയ ഭാഷ ഉപയോഗിക്കാന്‍ നടപടി എടുക്കണം. പ്രമേയത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: