നാഗ്പൂര്‍: മറ്റു രാജ്യങ്ങളില്‍ നിന്ന് ഭാരതത്തില്‍ എത്തുന്ന ഹിന്ദു അഭയാര്‍ഥികളെ സംരക്ഷിക്കണമെന്ന് ആര്‍എസ്എസ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭാരതത്തിനു പുറത്ത് പ്രശ്നം അനുഭവിക്കുന്ന അവര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കണം. ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ലോകത്തെമ്പാടുമുള്ള ഹിന്ദുക്കള്‍ക്ക് ഒരേഒരു രാജ്യമേയുള്ളു, ഭാരതം. നിസഹായരായ ഹിന്ദുക്കള്‍ ഭാരതത്തിലേക്ക് വന്നാല്‍ അവരെ സര്‍ക്കാര്‍ സഹായിക്കണം, സുരക്ഷയടക്കം സകല സൗകര്യങ്ങളും അവര്‍ക്ക് ലഭ്യമാക്കണം. അദ്ദേഹം തുടര്‍ന്നു. അവരെ ബഹുമാനിച്ച് സ്വീകരിക്കേണ്ടത് രാജ്യത്തിന്റെ കടമയാണ്.
രാമക്ഷേത്രം കഴിയുന്നത്ര വേഗം നിര്‍മ്മിക്കണം. എന്നാല്‍ വിഷയം സുപ്രീംകോടതിയിലാണ്. വിധി ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളു. ആ സാഹചര്യത്തില്‍ ഇതിനുവേണ്ടി ഏതെങ്കിലും പ്രക്ഷോഭം സംഘടിപ്പിക്കുന്നതില്‍ അര്‍ഥമില്ല. നമുക്ക് നീതിന്യായക്കോടതികളെ ബഹുമാനിക്കേണ്ടതുണ്ട്. ഹിന്ദുത്വം ഒരു ജീവിത രീതിയാണെന്നാണ് നാം വിശ്വസിക്കുന്നത്. ആരാധനാ രീതി എന്തുമാകട്ടെ, എല്ലാവരും ഭാരത സംസ്കാരവും പാരമ്പര്യവും ചിന്തകളും അംഗീകരിക്കണം. അവ രാജ്യവിരുദ്ധമാവരുത്. നമ്മുടെ സാംസ്കാരിക മൂല്യങ്ങളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ മാറിയത് രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണ്. പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് അവരുടേതായ ശബ്ദമുണ്ട്. വിവിധ പ്രസ്ഥാനങ്ങളുടെ പരാമര്‍ശങ്ങള്‍ സര്‍ക്കാരിനെതിരായ ആക്രമണങ്ങളല്ല. ചര്‍ച്ചയിലൂടെ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയും.
ഗോരക്ഷാക്കാര്യത്തില് ആര്‍എസ്എസ് നിലപാട് വളരെ വ്യക്തമാണ്.
ആ നിലപാടില്‍ സംഘം ഉറച്ചുനില്‍ക്കുകയുമാണ്. ഗോവംശത്തിന് സുരക്ഷ വേണം. അതിന് സര്‍ക്കാര്‍ ശക്തമായ നിയമം നിര്‍മ്മിക്കണം. അത് കര്‍ശനമായി നടപ്പാക്കുകയും വേണം. സര്‍ക്കാര്‍ ഏതായാലും ഇക്കാര്യത്തിലുള്ള നിലപാട് മാറ്റാന്‍ നമുക്കാവില്ല. ഭയ്യാജി ജോഷി തുടര്‍ന്നു.
ആര്‍എസ്എസിന് ഇന്ന് 54000 ഗ്രാമങ്ങളില്‍ സാന്നിധ്യമുണ്ട്. ആറര ലക്ഷം ഗ്രാമങ്ങളില്‍ എത്താനുണ്ട്. ലക്ഷ്യം നേടാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുവരികയാണ്. ൃ.ൈീൃഴ എന്ന വെബ് പോര്‍ട്ടല്‍വഴി പ്രവര്‍ത്തനം വിപുലമാക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഇതിന് വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ആഗ്രഹമുണ്ടെന്നു കാട്ടിയുള്ള മൂവായിരത്തിലേറെ അഭ്യര്‍ഥനകളാണ് ഒരോമാസവും ലഭിക്കുന്നത്. സമൂഹത്തിലെ എല്ലാ തുറകളില്‍ നിന്നുള്ളവരുടേയും നല്ല തരത്തിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്. അദ്ദേഹം പറഞ്ഞു.
അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് മന്മോഹന് വൈദ്യയും ഭയ്യാജി ജോഷിക്കൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: