ഭോപ്പാല്‍: മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ് കെട്ടിടനിര്മ്മാതാക്കളില്നിന്നും കോടികള്‍ കോഴപറ്റിയതായി ആരോപണം. ബിജെപി മദ്ധ്യപ്രദേശ് ഘടകം പ്രസിഡന്റ് നന്ദകുമാര്‍ സിങ് ചൗഹാനാണ് രേഖകള്‍ സഹിതം കോഴ വിവരം പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. ഭോപ്പാല്‍ ആസ്ഥാനമായുള്ള കെട്ടിട നിര്മ്മാതാവില്നിന്നും കോടികള്‍ വാങ്ങിയത് സംബന്ധിച്ചുള്ള ആദായനികുതി അപ്പലറ്റ് ട്രൈബ്യൂണലില്നിന്നുള്ള 160 പേജുള്ള രേഖകളാണ് ബിജെപി നേതാവ് പുറത്തുവിട്ടത്.
ആദായനികുതി വകുപ്പ് കെട്ടിട നിര്‍മ്മാതാവിന്റെ ഓഫീസില്‍ 2008 മെയ്മാസത്തില്‍ നടത്തിയ റെയ്ഡിലാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ദിഗ്വിജയ് സിങ്ങിന് കോഴനല്‍കിയതിന്റെ രേഖകള്‍ ലഭിച്ചത്. ഇവിടെനിന്നും ലഭിച്ച മൂന്ന് ഡയറികളില്‍ ദിഗ്വിജയ് സിങ്ങിന് കോടികള്‍ നല്കിയ കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. കെട്ടിടനിര്മ്മാതാവും ദിഗ്വിജയ് സിങ്ങും ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായി ചൗഹാന് വെളിപ്പെടുത്തി.
ഡയറിയില്‍ 2003ന് മുമ്പ് രേഖപ്പെടുത്തിയിരിക്കുന്നത് സിഎം എന്നും എച്ച്സിഎം എന്നുമാണ്. ഈ കാലഘട്ടത്തില്‍ ദിഗ്വിജയ് സിങ്ങായിരുന്നു മുഖ്യമന്ത്രി. കൂടുതല്‍ നടപടികള്‍ക്കായി ആദായനികുതി വകുപ്പിനെ സമീപിക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു. ചൗഹാനെ കൂടാതെ വിദ്യാഭ്യാസമന്ത്രി ഉമാശങ്കര്‍ ഗുപ്തയും ഗതാഗത മന്ത്രി ഭൂപേന്ദര്‍ സിങ്ങും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അതേസമയം, ആരോപണത്തെക്കുറിച്ച് ദിഗ്വിജയ് സിങ് പ്രതികരിച്ചില്ല. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ആരോപണം നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: