ന്യൂദല്‍ഹി: ഇസ്രയേലിലെ പ്രമുഖ ആയുധനിര്‍മാണ കമ്പനികളായ ഐഎഐ, റഫേല്‍ എന്നിവയെ കരിമ്പട്ടികയില്പ്പെടുത്തിയേക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച് കേന്ദ്ര പ്രതിരോധമന്ത്രാലയം നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞതായി പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍ അറിയിച്ചു. ഈ കമ്പനികളുമായുള്ള എല്ലാവിധബന്ധങ്ങളും വിഛേദിക്കുവാനാണ് തീരുമാനം.
ഇന്ത്യന്‍ നാവികസേനക്കുവേണ്ടി റഫേല്‍ കമ്പനിയില്‍നിന്നും ബറാക് ഒന്ന് മിസൈല്‍ 875 കോടി രൂപയ്ക്ക് വാങ്ങുന്നതിനായി ഒരു ധാരണ ഉണ്ടാക്കിയിരുന്നു. ഈ പ്രമുഖ കമ്പനികളില്‍നിന്നുള്ള പ്രതിരോധ ഉപകരണങ്ങളാണ് ഒരുകാലത്ത് ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ കൊണ്ടുവന്നിരുന്നത്. കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് ഈ കമ്പനികളുമായി ഭാരതം നടത്തിയിരുന്നത്. വാജ്പേയി സര്‍ക്കാരിന്റെ ഭരണകാലത്ത് ബറാക് ഒന്ന് ഇടപാടില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് സിബിഐ അന്വേഷണത്തിന് യുപിഎ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ സിബിഐയ്ക്ക് അഴിമതി സംബന്ധിച്ച് യാതൊരു രേഖകളും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ആദ്യ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയുമായി ഉണ്ടാക്കിയ വിവിഐപി ഹെലികോപ്ടര്‍ ഇടപാടില്‍ 3600 കോടി രൂപയുടെ അഴിമതി നടന്നതായി കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് അവരുമായുള്ള ബന്ധം എന്‍ഡിഎ സര്‍ക്കാര്‍ ഭാഗികമായി വിച്ഛേദിച്ചിരുന്നു. അരുണ്‍ ജെയ്റ്റ്ലി പ്രതിരോധവകുപ്പ് കൈകാര്യം ചെയ്തിരുന്ന തുടക്കത്തില്‍ ഫിന് മെക്കാനിക്കയുമായുണ്ടാക്കിയിരുന്ന നിരവധി ടെണ്ടറുകള്‍ റദ്ദ് ചെയ്തു.
2012 ല്‍ എ.കെ.ആന്റണി പ്രതിരോധവകുപ്പ് കൈകാര്യം ചെയ്തിരുന്നപ്പോള്‍ അഴിമതിയാരോപണത്തെത്തുടര്‍ന്ന് ആറ് കമ്പനികളുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. പല അഴിമതി ആരോപണങ്ങളും തെളിയിക്കപ്പെടാത്തതിനെത്തുടര്ന്ന് സൈന്യത്തിന്റെ പലവിധത്തിലുള്ള പദ്ധതികള്‍ക്കും കാലതാമസം നേരിടുന്നതായും പരാതിയുണ്ട്. ബീഹാറിലെ നളന്ദയില്‍ വന്‍തോതിലുള്ള തോക്കുനിര്മാണശാലക്ക് ഇതുമൂലം നിര്‍മാണ തടസ്സം നേരിട്ടിരിക്കുകയാണ്.
ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ ഇടനിലക്കാരെ ഒഴിവാക്കുന്നത് ആലോചനയിലാണെന്ന് പരീഖര്‍ പറഞ്ഞു.
പ്രതിരോധ ഇടപാടുകള്‍ സംബന്ധിച്ച് ചെറിയ സംശയങ്ങള്‍പോലും ഉയര്ന്നുവരാതിരിക്കുവാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അഴിമതി ആരോപണങ്ങള്‍ പൂര്‍ണമായും ഇല്ലാത്തരീതിയില്‍ ആയുധ ഇടപാട് നടത്തുവാനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് ഒരു പുതിയ നയം കൊണ്ടുവരുവാനും ഉദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: