നാഗ്പൂര്‍: രാഷ്ട്രീയ സ്വയം സേവക സംഘം സര്‍കാര്യവാഹായി സുരേഷ് ഭയ്യാജി ജോഷിയെ വീണ്ടും തെരഞ്ഞെടുത്തു. മൂന്നു വര്‍ഷമാണ് കാലാവധി.
അതുല്യ നേതൃപാടവമുള്ള സുരേഷ് ജോഷിയെ, നാഗ്പൂരില്‍ നടക്കുന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ ഏകകണ്ഠമായാണ് തെരഞ്ഞെടുത്തത്. 2009 മുതല്‍ അദ്ദേഹം സര്‍കാര്യവാഹ് പദം വഹിച്ചുവരുന്നു.
ബീഹാര്‍ ക്ഷേത്ര സംഘചാലക് സിദ്ധിനാഥ സിംഗ് പേര് നിര്‍ദേശിച്ചു. രാജസ്ഥാന് ക്ഷേത്ര സംഘചാലക് ഡോ. ഭഗവതി പ്രകാശ്, ദക്ഷിണ മധ്യ ക്ഷേത്ര കാര്യവാഹ് രാമകൃഷ്ണ റാവു, പശ്ചിമ ക്ഷേത്ര കാര്യവാഹ് സുനില്‍ മേത്ത എന്നിവര്‍ പിന്തുണച്ചു. ഉത്തര ക്ഷേത്ര സംഘചാലക് ബജ്രംഗ്ലാല്ജി ഗുപ്തയായിരുന്നു വരണാധികാരി. അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
ബിരുദധാരിയായ സുരേഷ് ജോഷി മുംബൈയില്‍ അല്‍പ്പകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1975 മുതല്‍ പ്രചാരകനാണ്. ക്ഷേത്രീയ സേവാപ്രമുഖ്, അഖില ഭാരതീയ സഹസേവാ പ്രമുഖ്, അഖില ഭാരതീയ സേവാപ്രമുഖ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: