ന്യൂദല്‍ഹി: രാജ്യത്ത് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ശൈശവ വിവാഹങ്ങള്‍ വര്‍ദ്ധിച്ചതായി കേന്ദ്ര സര്‍ക്കാര്‍. വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി ലോക്സഭയില്‍ രേഖാമൂലം നല്കിയ മറുപടിയിലാണ് ഈ വിവരം. 2011-13 വര്‍ഷത്തിനിടയില്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
ഇതനുസരിച്ച് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ രാജ്യത്തെ ശൈശവ വിവാഹങ്ങളുടെ എണ്ണത്തില്‍ ക്രമാതീതമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2011ല്‍ 113 ശൈശവ വിവാഹങ്ങളായിരുന്നത് 2012ല്‍ 169 ഉം, 2013ല്‍ 222 ഉം ആയി ഉയര്‍ന്നു. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. 2006ല്‍ ശൈശവ വിവാഹങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള നിയമം കൊണ്ടുവന്നതാണ്.
അതേസമയം 2011നും 15നുമിടയില്‍ കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടതിന്റെ പേരില്‍ 31 പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും മനേകാ ഗാന്ധി അറിയിച്ചു. ഇതില്‍ ഭൂരിഭാഗം പരാതികളും അനാഥാലയം അധികൃതര്‍ക്കെതിരെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: