ന്യൂദല്‍ഹി:ദല്‍ഹി കൂട്ടമാനഭംഗക്കേസ് അടിസ്ഥാനമാക്കി ബിബിസി തയ്യാറാക്കിയ ഇന്ത്യയുടെ മകള്‍ എന്ന ഡോക്യുമെന്റിക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് റദ്ദാക്കാന്‍ ദല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു.
ഇതുമായി ബന്ധപ്പെട്ടുള്ള രണ്ട് പൊതുതാല്‍പ്പര്യഹര്‍ജികള്‍ ജസ്റ്റീസ് ബി.ഡി.അഹമ്മദ്, ജസ്റ്റീസ് സഞ്ജീവ് സച്ച്ദേവ എന്നിവരുള്‍പ്പെട്ട ബെഞ്ച് മാര്‍ച്ച് പതിനെട്ടിന് പരിഗണിക്കാന്‍ മാറ്റിവച്ചു. ചീഫ് ജസ്റ്റീസ് ജി.രോഹിണി അധ്യക്ഷയായ ബഞ്ചാകും ഇനി ഹര്‍ജികള്‍ പരിഗണിക്കുക.ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവ് നല്‍കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഡോക്യുമെന്റി സംപ്രേഷണം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് പ്രശ്നമൊന്നുമില്ല.പക്ഷെ ഇതുസംബന്ധിച്ച കേസ്( പീഡനക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ അടക്കം നല്കിയ അപ്പീല്‍) സുപ്രീംകോടതിയുടെ പരിഗണനയിലാണ്.സുപ്രീം കോടതി ആദ്യം ആ കേസില്‍ തീരുമാനമെടുക്കട്ടെ, ബെഞ്ച് വ്യക്തമാക്കി.നിയമവ്യവസ്ഥയെ ബാധിക്കുന്നതല്ല ഡോക്യുമെന്റിയുടെ പ്രദര്‍ശനമെന്ന് തങ്ങളെ കാട്ടിത്തരൂ.അപ്പോള്‍ വിഷയം ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് പരിഗണിക്കും.
വിവാദ ഡോക്യുമെന്റി ബിബിസി മറ്റുരാജ്യങ്ങളില്‍ സംപ്രേഷണം ചെയ്തിരുന്നു. ദല്‍ഹിയില്‍ ഓടുന്ന ബസില്‍ വച്ച് 23കാരിയെ അതിക്രൂരമായ കൂട്ടമാനഭംഗത്തിനും കിരാതമായ മര്‍ദ്ദനമുറകള്‍ക്കും വിധേയമാക്കുകയും ഒടുവില്‍ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു.
2012 ഡിസംബര്‍ 16ന് നടന്ന സംഭവം അടിസ്ഥാനമാക്കിയാണ് ബിബിസി ഡോക്യുമെന്റി തയ്യാറാക്കിയത്. പ്രതികള്‍ പെണ്‍കുട്ടിയെപ്പറ്റി പറയുന്ന മ്ളേച്ഛമായ പരാമര്‍ശങ്ങളും അവരുടെ വക്കീലന്മാരുടെ തരംതാണ പരാമര്‍ശങ്ങളും എല്ലാം ഇതിലുണ്ട്. ഇത്തരം പരാമര്‍ശങ്ങളും സുപ്രീം കോടതിയില്‍ കേസ് ഉള്ളതും വിചാരണക്കോടതിയുടെ വിലക്കും കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ ഡോക്യുമെന്റിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
പൊതുപ്രദര്‍ശനത്തിന് യോജിച്ച ഒന്നല്ല ഡോക്യുമെന്റിയെന്ന് കേന്ദ്രം കോടതിയില്‍ ചൂണ്ടിക്കാട്ടി. വിലക്ക് ഭരണഘടനയുടെ 19ാം വകുപ്പിന്റെ ലംഘനമാണെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.ഡോക്യുമെന്റി വിചാരണക്കോടതിവിലക്കിയിരുന്നു. മാര്‍ച്ച് നാലിന് വിചാരണക്കോടതി ഡോക്യുമെന്റിയുടെ സംപ്രേഷണം പുതയൊരുത്തരവ് ഉണ്ടാകും വരെ വിലക്കിയിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: