ന്യൂദല്‍ഹി: 1.86 ലക്ഷം കോടി രൂപയുടെ കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്മോഹന് സിങ്ങിനെ സിബിഐ പ്രത്യേക കോടതി പ്രതിയാക്കി. മന്മോഹന് കുറ്റംചെയ്തിട്ടുണ്ടെന്ന് നിരീക്ഷിച്ച കോടതി ഏപ്രില്‍ 8ന് അദ്ദേഹത്തോട് ഹാജരാകാനും നിര്‍ദേശിച്ചു. ദേശീയ രാഷ്ട്രീയത്തിലും കോണ്‍ഗ്രസിലും കോടതി നടപടി വലിയ നടുക്കമുണ്ടാക്കി.
മന്മോഹന് സിങ്ങിനു പുറമേ മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി. പരേഖ്, ഹിന്‍ഡാല്‍കോ ഉടമ കുമാരമംഗലം ബിര്‍ള, കമ്പനിയിലെ ഉദ്യോഗസ്ഥരായ ഡി. ഭട്ടാചാര്യ, സുഭേന്ദു അമിതാബ് എന്നിവരുള്‍പ്പെടെ ആറുപേരാണ് കേസിലെ പ്രതികള്‍. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, അഴിമതി നിരോധന വകുപ്പുകള്‍ എന്നിവ ഇവര്‍ക്കുമേല്‍ ചുമത്തിയിട്ടുണ്ട്.
പൊതുമേഖലാ സ്ഥാപനമായ നെയ്വേലി ലിഗ്നൈറ്റ് കോര്പ്പറേഷന് വന്‍തുക നഷ്ടം വരുത്തിയ നടപടിയാണ് മന്മോഹന്റെയും കൂട്ടരുടേയുമെന്ന് കോടതി നിരീക്ഷിച്ചു. ഹിന്‍ഡാല്‍കോയ്ക്ക് ക്രമവിരുദ്ധമായി കല്‍ക്കരിപ്പാടം നല്‍കിയതോടെ എന്എല്സിക്കു ലഭിക്കേണ്ട ഖനി നഷ്ടമായി. എന്‍എല്‍സി ഒറീസയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച 2000 മെഗാവാട്ട് വൈദ്യുത പദ്ധതി കല്‍ക്കരിപ്പാടം നഷ്ടപ്പെട്ടതോടെ റദ്ദാക്കേണ്ടിവന്നു.
നടപടിക്രമങ്ങള്‍ ലംഘിച്ചാണ് കല്‍ക്കരി മന്ത്രാലയത്തിന്റെ കൂടി ചുമതല വഹിച്ചിരുന്ന മന്മോഹന് ഹിന്‍ഡാല്‍ക്കോയ്ക്ക് കരാര്‍ നല്‍കിയത്. കല്‍ക്കരി മന്ത്രാലയ ചുമതല നിര്‍വഹിച്ചത് നേരിട്ടായതിനാല്‍ ഫയലുകള്‍ വിശദമായി കണ്ടിട്ടില്ലെന്ന വാദമുയര്‍ത്താന്‍ മുന്‍പ്രധാനമന്ത്രിക്കു സാധിക്കില്ല. താലിബാരയിലെ മൂന്നാം കല്‍ക്കരിപ്പാടം പൊതുമേഖലാ കമ്പനികള്‍ക്കായി മാറ്റിവെച്ചിരുന്നതാണ്. എന്നാല്‍ അവ എന്എല്സിക്കും കോള്‍ ഇന്ത്യയ്ക്കും നല്‍കാതെ മഹാനദി കോള്‍ഫീല്‍ഡ് ലിമിറ്റഡിനും ഹിന്‍ഡാല്‍കോയ്ക്കും കൈമാറിയതിലും പ്രഥമദൃഷ്ട്യാ തന്നെ മന്മോഹന് സിങ്ങിനെ സംശയിക്കേണ്ടിയിരിക്കുന്നു, കോടതി പറഞ്ഞു.
കുമാരമംഗലം ബിര്‍ളയ്ക്ക് കല്‍ക്കരിപ്പാടം നല്‍കാനായി അമിത താത്പര്യത്തോടെയുള്ള നടപടികള്‍ പിഎംഒയില്‍ നിന്നും ഉണ്ടായെന്ന് കോടതി ചൂണ്ടിക്കാട്ടി. കല്‍ക്കരിവകുപ്പ് മന്ത്രിയെന്ന നിലയില്‍ മന്മോഹന് സിങ് നടപടികള്‍ സ്വീകരിച്ചെന്ന് രേഖകളില്‍ നിന്നും വ്യക്തമാകുന്നതായും സിബിഐ കോടതി ജഡ്ജി പറഞ്ഞു.
2005 ഒക്ടോബര്‍ 1ന് ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചുകൊണ്ടുള്ള ഫയലില്‍ പ്രധാനമന്ത്രി പൂര്‍ണ്ണതൃപ്തി രേഖപ്പെടുത്തിയശേഷം ഒപ്പിട്ടെന്ന് മന്മോഹന് സിങ് അധികാരം കൈയാളിയ കാലത്ത് പിഎംഒ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കുന്നുണ്ട്. മന്മോഹന്റെ ഈ നടപടികള്‍ അഴിമതിക്കു കാരണമായെന്നാണ് കോടതിയുടെ കണ്ടെത്തല്‍.
കോണ്‍ഗ്രസ് മന്മോഹനെ കുടുക്കിയെന്ന് ബിജെപി
ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് പ്രതിപ്പട്ടികയിലാവാന് കാരണം കോണ്‍ഗ്രസെന്ന് ബിജെപി. കോണ്‍ഗ്രസ് നേതാക്കളുടെ ചെയ്തികളാണ് മന്മോഹനെ കേസില്‍ക്കുടുക്കിയത് ബിജെപി നേതാവും കേന്ദ്രപരിസ്ഥിതി മന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
രാജ്യത്തെ ജനങ്ങളോടും മന്മോഹന് സിങ്ങിനോടും കോണ്‍ഗ്രസ് മാപ്പുപറയണം. കല്‍ക്കരിപ്പാടം വിതരണത്തിനായി കോണ്‍ഗ്രസ് സ്വീകരിച്ച നടപടികളാണ് കേസിന് വഴിതെളിച്ചത്. സുതാര്യമായ ലേലത്തെ കോണ്‍ഗ്രസ് ഇപ്പോഴും എതിര്‍ക്കുന്നു, ജാവദേക്കര്‍ കുറ്റപ്പെടുത്തി. ശരിയായ രീതിയില്‍ കല്‍ക്കരിപ്പാടം ലേലംചെയ്യാന്‍ തുടങ്ങിയതോടെ ശതകോടികളാണ് കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്നതെന്നും ഈ രീതി ഒഴിവാക്കിക്കൊണ്ട് അഴിമതി നടത്തിയവരെല്ലാം നിയമനടപടി നേരിടുകതന്നെ വേണമെന്നും കേന്ദ്രമന്ത്രി ഹന്സ്രാജ് ആഹിര്‍ പറഞ്ഞു.
കോടതി നടപടി അപ്രതീക്ഷിതവും കനത്ത ആഘാതവുമാണെന്ന് മന്മോഹന് സിങ് പ്രതികരിച്ചു. നിയമ നടപടികള്‍ക്ക് വിധേയമാകാന്‍ തയ്യാറാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സത്യം പുറത്തുവരുമെന്ന് പൂര്‍ണ്ണ ബോധ്യമുണ്ട്. ഇതെല്ലാം ജീവിതത്തിന്റെ ഭാഗമായി കാണാനാണ് താല്‍പ്പര്യം, മന്മോഹന് പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസിന്റെ മറ്റുനേതാക്കള്‍ കോടതി നടപടിയെ രാഷ്ട്രീയമായി ഉപയോഗിച്ചു. ബിജെപി നീചമായ രാഷ്ട്രീയം കളിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. മന്മോഹന് സിങ് സുതാര്യമായ പൊതുജീവിതമാണ് നയിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: