ന്യൂദല്‍ഹി: ഭൂമിയുടെ തല്‍സ്ഥിതി മാത്രം നോക്കി അടിസ്ഥാന നികുതി രജിസ്റ്ററില്‍ മാറ്റം വരുത്താനാകില്ലെന്ന് സുപ്രീംകോടതി വിധിച്ചു. ഭൂമിയുടെ നിലവിലെ സ്വഭാവം വിലയിരുത്തി തഹസീല്‍ദാര്‍മാര്‍ക്ക് രജിസ്റ്ററില്‍ മാറ്റംവരുത്താന്‍ അധികാരം നല്കിയ കേരളാ ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ പ്രകാരമായിരുന്നു ഹൈക്കോടതി ഉത്തരവ്. നിയമവിരുദ്ധമായി നികത്തിയ വയലുകളും തണ്ണീര്‍ത്തടങ്ങളും പഴയപോലെ ആക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് അധികാരമുണ്ടെന്നും ഉത്തരവില്‍ സുപ്രീംകോടതി വ്യക്തമാക്കി. ആറന്മുളയില് ഉള്‍പ്പെടെ നിയമം ലംഘിച്ച് ഭൂമിനികത്തിയവര്‍ക്ക് തിരിച്ചടിയാണ് വിധി.
അടിസ്ഥാന രജിസ്റ്ററില്‍(ബിടിആര്‍) മാറ്റിയതുകൊണ്ട് ഭൂമിയുടെ സ്വഭാവം മാറില്ലെന്ന് നിരീക്ഷിച്ച ജസ്റ്റിസ് വി.ഗോപാലഗൗഡ, ആര്.ഭാനുമതി എന്നിവരുടെ ബെഞ്ച് ബിടിആര്‍ നികുതി പിരിക്കുന്നതിന് മാത്രമുള്ളതാണെന്നും പറഞ്ഞു. 2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് നികത്തിയ ഭൂമിയെങ്കില്‍ ‘ഭൂമിയുടെ സ്വഭാവം മാറ്റാന്‍ 1967ലെ ഭൂവിനിയോഗ ഉത്തരവിലെ വ്യവസ്ഥകള്‍ പാലിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നികത്തപ്പെട്ട തണ്ണീര്‍ത്തടം,വയലുകള്‍ എന്നിവ നിലമായിത്തന്നെ രജിസ്റ്ററില്‍ കിടക്കുന്നത് തിരുത്തി കരഭൂമിയെന്ന് രേഖപ്പെടുത്താന്‍ തഹസീല്‍ദാര്‍മാര്‍ക്ക് അധികാരം നല്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാകുമ്പോള്‍ സംസ്ഥാനത്ത് നികത്തപ്പെട്ട പതിനായിരക്കണക്കിന് ഏക്കര്‍ നെല്‍വയലുകളെ പുതിയ ഉത്തരവ് ബാധിക്കും.
2008ന് ശേഷം നികത്തിയ ഭൂമിയ്ക്ക് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള അനുമതി ആവശ്യമാണെന്ന് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു. ഡാറ്റാബാങ്കില്‍ തണ്ണീര്‍ത്തടം, നെല്‍വയല്‍ എന്നിങ്ങനെ രേഖപ്പെടുത്തിയ ഭൂമി റവന്യൂരേഖകളില്‍ നിലം എന്നു രേഖപ്പെടുത്തിയാലും 2008ലെ തണ്ണീര്‍ത്തടനിയമത്തിന്റെ പരിധിയില്‍ വരും. കരയായി രൂപാന്തരപ്പെട്ട ഭൂമിയാണെങ്കില് പോലും രേഖകളില്‍ കരയാക്കി മാറ്റിക്കിട്ടണമെങ്കില്‍ നിയമപ്രകാരമുള്ള അനുമതികള്‍ ലഭിക്കണം.
നെല്‍വയല്‍-തണ്ണീര്‍ത്തട സമിതിയാണ് ഭൂമിയുടെ സ്വഭാവം മാറ്റാന്‍ അധികാരപ്പെട്ടത്. ഹൈക്കോടതിക്ക് നേരിട്ട് ഭൂമിയുടെ സ്വഭാവം മാറ്റാനാകില്ല. പ്രാദേശിക,ജില്ലാ, സംസ്ഥാന തലങ്ങളിലുള്ള ഇത്തരം സമിതികള്‍ അപേക്ഷകള്‍ പരിശോധിച്ച് ഉചിത തീരുമാനം സ്വീകരിക്കണം. വീടുനിര്‍മ്മിക്കുന്നതിനായി ഒരു വ്യക്തിക്ക് അഞ്ചു സെന്റ് നിലം നികത്താന്‍ അനുമതിയുണ്ട്. നെല്‍പ്പാടങ്ങള്‍ അഞ്ചുസെന്റുകള് വീതം നികത്തി മറ്റുള്ളവര്‍ക്ക് വില്ക്കാന് പാടില്ല. ജലസേചന പദ്ധതികളെ ദോഷകരമായി ബാധിക്കുന്ന നികത്തലുകളും നിയമവിരുദ്ധമാണ്. ഭൂമിയുടെ സ്വഭാവം മാറ്റി കരഭൂമിയായി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് 350ലധികം ഹര്‍ജികള്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അവയെല്ലാം പിന്‍വലിച്ച് തണ്ണീര്‍ത്തട സമിതികളുടെ അനുമതിക്കായി അപേക്ഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: