ന്യൂദല്‍ഹി: തീവ്രവാദവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിഘടനവാദി നേതാവിനെ വിട്ടയച്ച ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നടപടിക്കെതിരെ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയായിരുന്നു പ്രധാനമന്ത്രി.
കേന്ദ്രത്തിന്റെ അറിവോ അനുമതിയോ തേടിയശേഷമല്ല ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതെന്നും മസ്രത് ആലത്തിന്റെ മോചനത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധം മുഴുവന്‍ സഭയുടേതാണെന്നും നരേന്ദ്ര മോദി ലോക്സഭയില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരിലെ സഖ്യകക്ഷിയോ അറിഞ്ഞിട്ടല്ല വിവാദ തീരുമാനം. തീവ്രവാദ വിഷയങ്ങള്‍ രാഷ്ട്രീയവത്കരിക്കരുത്. ആലത്തിന്റെ മോചനം സംബന്ധിച്ച ആശങ്കകളില്‍ പങ്കുചേരുന്നു. രാജ്യത്തിന്റെ ഐക്യത്തെ വെല്ലുവിളിക്കുന്ന യാതൊന്നും തന്റെ സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. തങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കേണ്ടെന്നും പ്രതിപക്ഷ പാര്‍ട്ടികളെ പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
മസ്രത് ആലത്തിന്റെ മോചനവുമായി ബന്ധപ്പെട്ട് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ കേന്ദ്രത്തിന് നല്കിയ വിശദീകരണം ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഇന്നലെ ലോക്സഭയില്‍ വെച്ചു. രാജ്യദ്രോഹം, കൊലപാതകം എന്നിവയടക്കം 1995 മുതല്‍ 27 കേസുകളിലെ പ്രതിയാണ് ആലമെന്നും അവയിലെല്ലാം അയാള്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്നും രാജ്നാഥ് സിങ് സഭയില്‍വെച്ച രേഖയില്‍ പറയുന്നു. പൊതുസുരക്ഷാ നിയമ പ്രകാരമാണ് ആലത്തെ ജയിലില്‍ അടച്ചിരുന്നത്. ഈ നിയമമനുസരിച്ച് രണ്ടുവര്‍ഷത്തിലധികം ജയിലില്‍ ഇടാനാവില്ലെന്നും അതിനാലാണ് മോചിപ്പിച്ചതെന്നും ജമ്മുകശ്മീര്‍ സര്‍ക്കാര്‍ നല്കിയ മറുപടിയില്‍ പറയുന്നുണ്ട്.
എന്നാല്‍ ദേശസുരക്ഷയുടെ കാര്യത്തില്‍ ആരുമായും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലെന്ന് രാജ്നാഥ് സിങ് വ്യക്തമാക്കി. വിഷയത്തെ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സംസ്ഥാന സര്‍ക്കാരിന്റെ മറുപടിയിന്മേല് കൂടുതല്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തിന്റെ ഭാഗത്ത് പോരായ്മകള്‍ കണ്ടെത്തിയാല്‍ കൂടുതല്‍ ശക്തമായ നടപടികളിലേക്ക് കടക്കുമെന്നും രാജ്നാഥ്സിങ് പറഞ്ഞു.
ക്രിമിനല്‍ നടപടിച്ചട്ടങ്ങളിലെ വകുപ്പുകള്‍ ഉപയോഗിച്ച് മസ്രത് ആലമിനെ വീണ്ടും അറസ്റ്റ് ചെയ്യരുതെന്ന് 2013ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതു നടപ്പാക്കുക മാത്രമേ തങ്ങള്‍ ചെയ്തുള്ളുവെന്നാണ് ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ നിലപാട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: