നീണ്ടുപരന്ന് വിശാലമായ ചിറക്, മെലിഞ്ഞ ശരീരം,വാല് ഭാഗത്തുമുണ്ട് പരന്ന ഒരു ചിറക്.. അത്ര വലുതല്ലെന്നു മാത്രം, ഇവന് പക്ഷിയല്ല, അവനാണ് സോളാര്‍ ഇംപള്‍സ് എന്ന ന്യൂജന്‍ വിമാനം. ഒരു തുളളി പെട്രോള്‍ വേണ്ട, പൂര്‍ണ്ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനം. പുതിയ വിമാനത്തിന്റെ ചരിത്രക്കുതിപ്പ് ഇന്നലെ തുടങ്ങി.ഇന്ന് ഭാരതത്തില്‍ എത്തും.
ലോകമെങ്ങും ഒന്നുകറങ്ങിവരാനായി വിമാനം ഇന്നലെ രാവിലെ 7.20ന് അബുദാബിയില്‍നിന്ന് പറന്നുയര്‍ന്നു. വിമാനം പത്തുമണിക്കൂര്‍കൊണ്ട് ഒമാന്റെ തലസ്ഥാനമായ മസ്ക്കറ്റില്‍ എത്തി. ഇന്ന് രാവിലെ ഭാരതത്തില്‍ എത്തും.അഹമ്മദാബാദിലെ വിമാനത്താവളത്തില്‍ ഇറങ്ങും. രണ്ടുദിവസം വിശ്രമത്തിനുശേഷം വാരാണസിയില്‍ ഇറങ്ങും.ഗംഗാശുചീകരണത്തിന്റെയും ശുദ്ധമായ ഊര്ജ്ജത്തിന്െയും പ്രാധാന്യം ഉയര്‍ത്തിക്കാട്ടാന്‍ സോളാര്‍ ഇംപള്‍സ് ഗംഗയ്ക്കുമുകളിലൂടെ പറക്കും.
കാലാവസ്ഥ മോശമായതിനാല്‍ ടേക്ക് ഓഫ് ഒരുദിവസം മാറ്റിവച്ചിരുന്നു. അല്ലായിരുന്നെങ്കില്‍ വിമാനം ഇന്നലെ ഭാരതത്തില്‍ എത്തേണ്ടതായിരുന്നു. വാരാണസിയില്‍നിന്ന് വിമാനം മ്യാന്മറിലെ മാന്ഡലെയിലെത്തും. അവിടെ നിന്ന് ചൈനയ്ക്ക് തിരിക്കും.
സ്വിസ്സര്ലാന്ഡാണ് സോളാര്‍ ഇംപള്‍സ് നിര്‍മ്മിച്ചത്.വിശാലമായ ചിറകുമുഴുവന് സൗരോര്‍ജം പിടിച്ചെടുക്കാനുള്ള സോളാര്‍ പാനലുകളാണ്. ഗവേഷകനും നിര്‍മ്മാതാവുമായ ആന്ദ്രേ ബോര്‍ഷ്ബര്‍ഗ് തന്നെയാണ് പൈലറ്റും.ഇടയ്ക്ക് വിമാനത്തിന്റെ സഹനിര്‍മ്മാതാവ് ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡും പൈലറ്റാകും. നിലവില്‍ ഒരു സീറ്റു മാത്രമേയുള്ളൂ.അബുദബിയിലെ അല്‍ ബദീന്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇന്നലെ പുലര്‍ച്ചെ സോളാര്‍ ഇംപള്‍സ് പറന്നുയര്‍ന്നത്.
മൊത്തം 35,000 കിലോമീറ്ററാണ് പറന്നാണ് ലോകംചുറ്റുക. 25 പറക്കല്‍ ദിവസമാണ് ഇതിനുവേണ്ടത്.ഇടയ്ക്കിടയ്ക്ക് വിശ്രമിച്ച്, അഞ്ചുമാസംകൊണ്ടാണ് പറക്കല്‍ പൂര്‍ത്തിയാക്കുക. അറ്റ്ലാന്റിക്, ശാന്തസമുദ്രങ്ങള്ക്കു മുകളിലൂടെ അഞ്ചുദിനരാത്രങ്ങള്‍ ഒറ്റയ്ക്ക് പറത്തണമെന്നതാണ് പൈലറ്റ് നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളി.ചൈനയില്‍നിന്ന് ഹാവായിയിലേക്കുള്ള യാത്രയിലാണ് അഞ്ചുദിനരാത്രങ്ങള്‍ ശാന്തസമുദ്രത്തിനു മുകളിലൂടെ പറക്കേണ്ടിവരുന്നത്.
ജൂലൈയിലോ ആഗസ്റ്റിലോ വിമാനം അബുദാബിയില്‍ മടങ്ങിയെത്തും.
72 മീറ്ററാണ് ഒരുചിറകിന്റെ അറ്റം മുതല്‍ മറ്റേ ചിറകിന്റെ അറ്റം വരെയുള്ള നീളം, ഒരു ബോയിംഗ് വിമാനത്തിന്േറതിനേക്കാള് വലുത്. ഇതില്‍ പിടിപ്പിച്ചിരിക്കുന്നത് 17248 സോളാര്‍ സെല്ലുകളാണ്. ഇതില്‍നിന്ന് ലഭിക്കുന്ന സൗരോര്‍ജം കൊണ്ട് നാലുമോട്ടോറുകളാണ് കറക്കുക.ഇതിനുപുറമേ ഈ സോളാര്‍ സെല്ലുകള്‍ നാല് ലീഥിയം ബാറ്ററികളിലും സൗരോര്ജനം നിറയ്ക്കും.വെറും 2300 കിലോഭാരമാണ് വിമാനത്തിനുള്ളത്.ബോയിംഗ് 747 വിമാനത്തിന്,ആളില്ലാതെയുള്ള ഭാരം 180,000 കിലോയാണെന്ന് ഓര്‍ക്കുക.
അഞ്ചു മാസങ്ങള്‍ക്കുശേഷം വീണ്ടും കണ്ടുമുട്ടാന്‍ കഴിയുമെന്നുതന്നെയാണ് എന്റെ വിശ്വാസം.പൈലറ്റ് ആന്ദ്രേ ബോര്‍ഷ്ബര്‍ഗ് ടേക്ക് ഓഫിനുമുന്പ് പറഞ്ഞു.
സോളാര്‍ ഇംപള്‍സിന്റെ രണ്ടാം മോഡലാണ് ഇന്നലെ പറന്നുയര്‍ന്നത്. അബുദബിയില്നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം പത്തുമണിക്കൂര്‍ പറന്ന് ആദ്യം ഒമാന്റെ തലസ്ഥാനമായ മസ്ക്കറ്റിലാണ് എത്തിയത്. (യാത്രാ ജെറ്റുവിമാനത്തിന് ഒരുമണിക്കൂര്‍ മതി).പുതിയ വിമാനത്തിന്റെ പരമാവധി വേഗത 25 നോട്ട് അഥവാ മണിക്കൂറില്‍ 45 കിലോമീറ്ററാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: