കോഴിക്കോട്: സംസ്ഥാനത്ത് പദ്ധതി വിഹിത വിനിയോഗം നിലച്ചിരിക്കെ നിര്‍മ്മാണ പ്രവര്‍ത്തിയിലും സ്തംഭനാവസ്ഥ. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമിരിക്കെ ഉണ്ടായിട്ടുള്ള ഈ സ്ഥിതി വിശേഷം സംസ്ഥാനത്ത് ആദ്യമായിട്ടാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
കരിങ്കല്‍ ക്വാറി- ക്രഷര്‍ മേഖലയിലുള്ള സമരമാണ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തിയെ സ്തംഭിപ്പിച്ചത്. ഒരു വിഭാഗം സമരത്തില്‍ നിന്ന് പിന്മാറിയിട്ടുണ്ടെങ്കിലും ഗുണഫലമൊന്നുമുണ്ടായിട്ടില്ല. ഈ മേഖലയിലെ വന്‍കിട- ചെറുകിടക്കാര്‍ തമ്മിലുള്ള ശീതസമരമാണിതിന് കാരണം. പ്രവര്‍ത്തിക്കാവശ്യമായ കരിങ്കല്‍ , മെറ്റല്‍, അനുബന്ധ ഘടകങ്ങള്‍ തുടങ്ങിയവയൊന്നും ലഭ്യമല്ല. മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കേണ്ട റോഡ് പണിയടക്കം ഇതോടെ നിലച്ചു. സാമ്പത്തിക വര്‍ഷാവസാനം കാണുന്ന പതിവ് തിരക്കുകളൊന്നും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലില്ല.
സര്‍ക്കാര്‍ നയവൈകല്യംമൂലം ഉണ്ടായിട്ടുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനം കൂടിയാണ് ക്വാറി മേഖലയിലെ സമരമെന്നും ചൂണ്ടികാണിക്കപ്പെടുന്നു. പ്രവര്‍ത്തി നടത്താന്‍ പണമില്ലാത്ത സര്‍ക്കാറിന് സമരം ആശ്വാസമാവുന്ന സ്ഥിതിയാണ്.
പദ്ധതി വിഹിത വിനിയോഗത്തില്‍ സമീപകാലത്തില്ലാത്ത വിധം നിശ്ചലാവസ്തയാണിപ്പോള്‍. വികസനഫണ്ടിനത്തില്‍ ചെലവഴിക്കേണ്ട തുകയില്‍ പകുതിയേ ആയിട്ടുള്ളൂ. 2014-15 വര്‍ഷത്തില്‍ ചെലവഴിക്കേണ്ടത് 22,762.53 കോടി രൂപയാണ്. ചെലവഴിച്ചതാകട്ടെ 11,000 കോടി യോളം. 46 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 58 ശതമാനമായിരുന്നു ചെലവ്. മൊത്തം ചെലവ് 88 ശതമാനമായിരുന്നു അപ്പോള്‍.
വികസന ഫണ്ടിനത്തില്‍ ഈ വര്‍ഷം ഗ്രാമപഞ്ചായത്തുകള്‍ 49.63 ശതമാനവും (1356.69 കോടി രൂപ), ബ്ലോക്ക് പഞ്ചായത്തുകള്‍ 42.06 ശതമാനവും (360.17കോടി), മുനിസിപ്പാലിറ്റികള്‍ 46.03 ശതമാനവുമാണ് (226.82 കോടി) ചെലവഴിച്ചത്. കോര്‍പ്പറേഷനുകള്‍ 154.71 കോടിരൂപ (32.06)രൂപയും ചെലവഴിച്ചു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പദ്ധതി വിഭാവനം ചെയ്ത പോലെ നടപ്പാക്കല്‍ ആശങ്കാജനകമാണ്. നിത്യനിദാന ചെലവുകള്‍ക്കു പോലും ട്രഷറിയില്‍ പണമില്ലാത്ത അവസ്ഥയാണ് സര്‍ക്കാര്‍ നേരിടുന്നത്. വിവിധ ക്ഷേമനിധിവകുപ്പ്, ബോര്‍ഡുകള്‍ എന്നിവിടങ്ങളില്‍ നിന്ന് പണം കണ്ടെത്താനുള്ള നീക്കവും വിജയിച്ചിട്ടില്ല. കൂടുതല്‍ കടപ്പത്രമിറക്കി ട്രഷറിയില്‍ അത്യാവശ്യത്തിന് വേണ്ട പണം കണ്ടെത്താനാണ് സര്‍ക്കാറിന്റെ ഇപ്പോഴത്തെ ശ്രമം. കെഎസ്ആര്‍ടിസിയടക്കമുള്ള ചില സ്ഥാപനങ്ങളില്‍ ശമ്പളവും പെന്‍ഷനും മുടങ്ങികിടക്കുന്ന സാഹചര്യവും സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: