ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ ബിജെപി-പിഡിപി സഖ്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് ശക്തമായ നീക്കങ്ങള്‍. വിഘടനവാദ നേതാവ് സയിദ് അലിഷാ ഗിലാനിയും പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതും ദല്‍ഹിയില്‍ വീണ്ടും കൂടിക്കാഴ്ച നടത്തി.
മാസങ്ങള്‍ക്ക് മുമ്പ് ഇരുവരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതും ഭാരത-പാക് വിദേശകാര്യസെക്രട്ടറിതല ചര്‍ച്ച റദ്ദാക്കിയതും. ജമ്മുകശ്മീര്‍ സംസ്ഥാന ഭരണത്തില്‍ നിന്നും ഏതു വിധേനയും ബിജെപിയെ ഒഴിവാക്കുകയെന്ന ലക്ഷ്യവുമായാണ് ഇത്തരം നീക്കങ്ങളെന്നത് ശ്രദ്ധേയമായി
ഭാരത വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ ഇസ്ലാമാബാദിലെത്തി ചര്‍ച്ചകള്‍ നടത്തി ദിവസങ്ങള്‍ പിന്നിടുംമുമ്പ് പാക് ഹൈക്കമ്മീഷണര്‍ ഗിലാനിയുടെ ദല്‍ഹിയിലെ വസതിയിലെത്തി നടത്തിയ കൂടിക്കാഴ്ച ഇരുരാജ്യങ്ങളുടേയും സമാധാന പ്രക്രിയകളെ വീണ്ടും പ്രതിസന്ധിയിലാക്കി. വിഘടനവാദ നേതാവ് മസ്രത് ആലത്തിന്റെ മോചനം സംബന്ധിച്ച് ഉടലെടുത്ത പ്രതിസന്ധി മുതലാക്കി ജമ്മുകാശ്മീര്‍ സഖ്യസര്‍ക്കാരിനെ മറിച്ചിടുകയെന്ന പാക് അജണ്ടയുടെ ഭാഗമായാണ് അബ്ദുള്ബാസതിന്റെ സന്ദര്‍ശനമെന്നാണ് വിദേശകാര്യവിദഗ്ധര്‍ നിരീക്ഷിക്കുന്നത്. ജമ്മുകശ്മീരില്‍ ബിജെപിയുടെ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നത് പാക്കിസ്ഥാനെ അസ്വസ്ഥമാക്കുന്നുവെന്ന സൂചനകളാണ് ബാസിതിന്റെ ഗിലാനിയുമായുള്ള കൂടിക്കാഴ്ച നല്‍കുന്നത്.
മസ്രത് ആലത്തിന്റെ മോചനം കോടതിയുടെ ഇടപെടല്‍ മൂലമാണെന്നും സംസ്ഥാന സര്‍ക്കാര്‍ നടപടിയെ വലിയ കാര്യമായി എടുക്കാനാവില്ലെന്നും ഗിലാനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഫ്തിയുടെ ഹുറിയത് അനുകൂല നിലപാട് വെറും രാഷ്ട്രീയ ഇരട്ടത്താപ്പാണെന്നും ജമ്മുകശ്മീര്‍ തര്‍ക്കപ്രദേശമാണെന്ന് ഭാരത സര്‍ക്കാര്‍ അംഗീകരിക്കുക മാത്രമാണ് ഏക പരിഹാരമെന്നും ഗിലാനി പറഞ്ഞു. എന്നാല്‍ പാക് ഹൈക്കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയുടെ വിവരങ്ങള്‍ നല്കാന് ഗിലാനി തയ്യാറായില്ല.
വിഘടനവാദ നേതാവ് മസ്രത് ആലത്തിന്റെ മോചനം റദ്ദാക്കണമെന്നും ഉടന്‍ ആലത്തെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബിജെപി എംഎല്‍എമാര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിനെ കണ്ടു. മസ്രത് ആലത്തിനെതിരായ എല്ലാ കേസുകളിലും വീണ്ടും അന്വേഷണം നടത്തണമെന്നും ബിജെപി എംഎല്‍എമാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അതിനിടെ ജമ്മുകാശ്മീര്‍ സര്‍ക്കാരില്‍ പ്രതിസന്ധികളില്ലെന്നും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും പിഡിപി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: