സ്ത്രീകള്‍ക്കെതിരായ അനീതികളും പീഡനങ്ങളും തടയുന്നതിനായി കേന്ദ്രീകൃതസംവിധാനം കൊണ്ടുവരുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം സ്ത്രീകള്‍ ക്രൂരമായ പീഡനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും വിധേയമാകുന്ന ഈ കാലഘട്ടത്തില്‍ വളരെ സ്വാഗതാര്‍ഹമാണ്. സ്ത്രീകളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ നിരവധി പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിക്കുമെന്നും സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനം ഉയര്‍ന്നാല്‍ മാത്രമേ രാജ്യം പുരോഗമിക്കുകയുള്ളൂവെന്നുമുള്ള പ്രധാനമന്ത്രിയുടെ അഭിപ്രായത്തോട് ആര്‍ക്കും എതിരുണ്ടാകില്ല.
ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകളും മാനുഷികവിഭവശേഷി വര്ധിപ്പിക്കുന്നവരാണെന്ന അവബോധം ഇന്ന് സമൂഹത്തിന് പൊതുവെയില്ല. ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതികളുണ്ടെങ്കിലും സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വളരെയധികം മുന്നോട്ടുപോകാനുണ്ട്. സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം നല്‍കാനും പദ്ധതി ആവിഷ്കരിക്കുമെന്നുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന നിരന്തരം ആക്രമണങ്ങള്‍ക്ക് വിധേയരാകുന്ന അവര്‍ക്ക് ആശ്വാസജനകമാണ്.
പദ്ധതികള്‍ പലതും നിലവിലുണ്ടെങ്കിലും സ്ത്രീ സുരക്ഷയ്ക്ക് അതൊന്നും ഫലപ്രദമാകുന്നില്ല എന്നാണ് കേരളത്തിലും ഭാരതത്തിലുടനീളവും സ്ത്രീകള്‍ക്കുനേരെ കൂടിവരുന്ന അക്രമങ്ങള്‍ കാണിക്കുന്നത്. 2010 ല്‍ 2,63,585 അതിക്രമങ്ങളാണ് സ്ത്രീകള്‍ക്കുനേരെ ഉണ്ടായതെങ്കില്‍ 2012 ല്‍ അത് 6.8 ശതമാനം വര്‍ധിച്ച് 2,44,276 ആയി. ബലാത്സംഗങ്ങളാകട്ടെ 2012 ല്‍ 29923 ആയിരുന്നത് 2013 ല്‍ 33707 ആയി.
പദ്ധതികളും സ്ഥാപനങ്ങളും ഉണ്ടെങ്കിലും സ്ത്രീ-ബാല സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ അവ പരാജയപ്പെടുന്നു. ബാലാവകാശ കമ്മീഷന് നിലവിലുണ്ടായിട്ടും മൂന്നു വയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ച രണ്ടാനമ്മക്കെതിരെ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. സംവിധാനങ്ങളുടെ അഭാവമല്ല, അതിന്റെ ഫലപ്രദമായ ഉപയോഗം ഉറപ്പുവരുത്തുന്നതില്‍ ബന്ധപ്പെട്ടവര്‍ പരാജയപ്പെടുന്നു എന്നതാണ് വസ്തുത. ദല്‍ഹിയിലെ നിര്‍ഭയ പെണ്‍കുട്ടിയുടെ കൂട്ടബലാത്സംഗ മരണത്തിനുശേഷം പ്രതിയുടെ അഭിഭാഷകന് ചോദിച്ചത് വഴിയില്‍ മധുരം കണ്ടാല്‍ കഴിക്കാത്തതാരാണ് എന്നായിരുന്നല്ലോ.
സ്ത്രീ പലര്‍ക്കും മധുരമുള്ള ലൈംഗിക ഉപഭോഗവസ്തു മാത്രമാണ് ഇന്ന്.ഇപ്പോള്‍ കടന്നുപോയ വനിതാദിനവും ഊന്നല്‍ നല്‍കിയത് സ്ത്രീശാക്തീകരണത്തിനാണ്. സ്ത്രീകള്‍ സ്വയം ശക്തിയാര്‍ജിച്ച് അക്രമികള്‍ക്കെതിരെ പ്രതികരിക്കണമെന്ന് പറയുമ്പോഴും സ്ത്രീയെ രണ്ടാംതരം പൗരയാക്കുന്ന, ഇരകളായി അധഃപതിപ്പിക്കുന്ന പുരുഷസമൂഹത്തിന് ആര് മൂക്കുകയറിടും. മാതാ, പിതാ, ഗുരു ദൈവം എന്ന സങ്കല്‍പ്പംപോലും നിരര്‍ത്ഥകമാക്കി ഇന്ന് സ്ത്രീ വീട്ടിലും സ്കൂളിലും റോഡിലും വാഹനത്തിലും ആക്രമിക്കപ്പെടുന്നു. ഓരോ 20 മിനിട്ടിലും ഒരു സ്ത്രീ മാനഭംഗംചെയ്യപ്പെടുന്ന ഇവിടെ 31,000 ബലാത്സംഗക്കേസുകള്‍ വിചാരണ കാത്തുകഴിയുന്നു. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയും 2013 ല്‍ 33707 ബലാത്സംഗങ്ങള്‍ നടന്നു എന്ന് സ്ഥിരീകരിക്കുന്നു.
ഭാരത സ്ത്രീസങ്കല്പ്പം വളരെ ഉയര്‍ന്നതാണ്. പക്ഷേ ഇന്ന് അമ്മ, മകള്‍, ചെറുമകള്‍ മുതലായ ബന്ധങ്ങള്‍ ലൈംഗിക ചോദനയ്ക്ക് വിഘാതമാകുന്നില്ല. സ്ത്രീകള്‍ക്ക് ഭരണഘടനയില്‍ തുല്യതയുണ്ടെങ്കിലും അവള് അഭ്യസ്തവിദ്യയാണെങ്കിലും സമൂഹം അവള്‍ക്ക് എന്തുസ്ഥാനമാണ് കല്‍പ്പിച്ച് നല്‍കുന്നത്? ഒരു വനിതാ പ്രധാനമന്ത്രി ഒഴിച്ചാല്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഏറെക്കുറേ പുരുഷാധിപത്യമായിരുന്നു. സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം അനുവദിച്ചിട്ടുണ്ടെങ്കിലും ഇത് നിയമംമൂലം ഇതുവരെയും നടപ്പായിട്ടില്ല.
ഇത് സംബന്ധിച്ച ബില്‍ രാജ്യസഭയില്‍ പാസായെങ്കിലും ലോക്സഭയില്‍ ഇനിയും പാസായിട്ടില്ല. കേരള നിയമസഭയില്‍ കോണ്‍ഗ്രസിന് ഒരു വനിതാ അംഗമേയുള്ളൂ. 44 സീറ്റുള്ള, പുരോഗമനം പ്രസംഗിക്കുന്ന സിപിഎമ്മില്‍ വെറും മൂന്ന് സ്ത്രീകള്‍. മുസ്ലിംലീഗില്‍ സ്ത്രീ സാന്നിദ്ധ്യം പര്ദ്ദയ്ക്കുള്ളിലാണ്. സാക്ഷരതയിലും സ്ത്രീകള്‍ പുറകിലാണ്. വനിതാദിനത്തില്‍ സ്ത്രീ ശാക്തീകരിക്കപ്പെടണമെന്നും തങ്ങള്‍ക്കെതിരെ വരുന്ന അക്രമങ്ങളെ പ്രതിരോധിക്കാന്‍ ശക്തിയും ധൈര്യവും നേടണമെന്നുമുള്ള ഉദ്ഘോഷത്തിന് കയ്യടിക്കുന്ന സ്ത്രീകളും ഭര്തൃവിധേയരായി രണ്ടാംകിട പൗരയായി മാത്രം നിലകൊള്ളുന്നു.
സ്വയം ജോലിചെയ്തുണ്ടാക്കുന്ന ശമ്പളംപോലും ഭര്‍ത്താവിന് മദ്യപാനത്തിന് കൊടുക്കുന്ന സ്ത്രീ എങ്ങനെ പ്രതിരോധശക്തി ആര്‍ജിക്കും.പെണ്‍കുട്ടികളുടെ അന്തിമലക്ഷ്യം വിവാഹമാണെന്നു പഠിപ്പിക്കുന്ന സമൂഹം അവരെ സ്വയം ശാക്തീകരിക്കാനും അക്രമങ്ങളെ പ്രതിരോധിക്കാനും പഠിപ്പിക്കണം. പക്ഷേ അതിവേഗം പുരോഗമിക്കുന്ന പെണ്‍വാണിഭത്തില്‍ നിന്നും മുതലെടുക്കാന്‍ അമ്മമാര്‍ തന്നെ പെണ്‍കുട്ടികളെ വിടുമ്പോള്‍ സ്ത്രീകള്‍ എങ്ങനെ ഇരകളല്ലാതാകും? ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം രജതരേഖയായി തെളിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: