ന്യൂദല്‍ഹി: ജമ്മു കാശ്മീരില്‍ വിഘടനവാദി നേതാവ് മസ്രത് ആലത്തെ മോചിപ്പിച്ചതിനെ കുറിച്ച് ജമ്മു സര്‍ക്കാരിനോട് വിശദീകരണം തേടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. ജനസുരക്ഷക്ക് ഭീഷണിയാകുന്ന ഒരു നടപടിയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ല. മസ്രത് ആലത്തിനെതിരെ 27 ക്രിമിനല്‍കേസുകള്‍ നിലവിലുണ്ടെന്നും രാജ്നാഥ് സിംഗ് ലോക്സഭയെ അറിയിച്ചു.
രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു തീരുമാനത്തിനും കേന്ദ്രസര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി രാജ്യസഭയില്‍ അറിയിച്ചു. ആലമിന്റെ മോചനവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷം ബഹളം ഉയര്‍ത്തിയതിനിടെയാണ് മന്ത്രിമാരുടെ പ്രസ്താവന. സംഭവത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ബഹളം വച്ചത്. ആലമിന്റെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി കാശ്മീര്‍ സര്‍ക്കാര്‍ ഒന്നും ആലോചിച്ചിട്ടില്ലെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
ബഹളം ശക്തമായതോടെ ലോക്സഭ 11.30വരെയും രാജ്യസഭ 12 മണിവരെയും നിര്‍ത്തിവച്ചു. വിഷയത്തില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വിശദീകരണം നല്‍കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു അറിയിച്ചുവെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല. 2010 ല്‍ കശ്മീരിലെ മൂന്ന് യുവാക്കളെ സൈന്യം കൊന്നതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടായിരുന്നു മസ്രത് ആലത്തെ തടവിലാക്കിയത്. സംഘര്‍ഷത്തില്‍ 112 പേര് കൊല്ലപ്പെട്ടിരുന്നു. മുസ്ലീം ലീഗ് നേതാവായ ആലം തീവ്രവിഘടനവാദി നേതാവായ സയിദ് അലി ഷാ ഗീലാനിയുടെ വിശ്വസ്തനാണ്.
ആലത്തെ വിട്ടയച്ചതില്‍ പ്രതിഷേധിച്ച് പാന്തേഴ്സ് പാര്‍ട്ടി 48 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പിഡിപിയുടെ ഏകപക്ഷീയ തീരുമാനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി അനുകൂല സംഘടനകള്‍ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: