ഗാസിയാബാദ്: ആള്‍ട്ടോ കാറിനുള്ളില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് നാല് കുട്ടികള്‍ വെന്തു മരിച്ചു. കാര്‍ ഉടമയ്ക്കും മറ്റൊരു കുട്ടിക്കും ഗുരുതരമായി പരിക്കേറ്റു. ഫറൂക്കാനഗറിലെ അസലാത്പൂര്‍ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം.
പടക്ക നിര്‍മ്മാണ ശാല നടത്തുന്ന റിസ്വാന്റെ (29) കാറിലാണ് അപകടമുണ്ടായത്. റിസ്വാന്റെ മക്കളായ ഫര്ഹാന് (9), അക്ഷ (6), സഹോദരന്റെ മകള്‍ സരിക (3), അനന്തരവനായ ഫര്ഹാന് (8) എന്നിവരാണ് മരിച്ചത്. കാറിനുള്ളില്‍ കുട്ടികള്‍ മ്യൂസിക് സിറ്റം ഓണാക്കി പാട്ട് കേള്‍ക്കുന്നതിനിടെ പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ റിസ്വാന് കാറിന്റെ വാതില്‍ തുറന്ന് കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വൈകിപ്പോയിരുന്നു. റിസ്വാനും കാറിന് പുറത്തായി കളിച്ചു കൊണ്ടു നിന്ന ക്രിഷ് എന്ന ബാലനും പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം.
ദല്‍ഹിയില്‍ നടക്കുന്ന ഒരു വിവാഹ ആവശ്യത്തിനായി തയ്യാറാക്കിയ പടക്കങ്ങളായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. പടക്കം ദല്‍ഹിയില്‍ കൊണ്ടു കൊടുക്കാന്‍ പോകുന്നതിന് മുന്നോടിയായി വസ്ത്രം മാറി വരാനായി റിസ്വാന് വീട്ടിനുള്ളിലേക്ക് പോയപ്പോഴായിരുന്നു സംഭവം. കാറിന്റെ ഡോര്‍ ലോക്ക് ചെയ്തിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: