ഗുരുവായൂര്‍: ഭക്തജനസഹസ്രങ്ങള്‍ക്ക് ദര്‍ശനസായൂജ്യമേകി ഭഗവാന് ഇന്നലെ സ്വര്‍ണ്ണ കോലത്തിലെഴുന്നള്ളി. ഉത്സവാവസാനം വരെ സ്വര്‍ണ്ണകോലത്തിലാണ് ഇനി ഭഗവാന്റെ എഴുന്നള്ളത്ത്. ഇന്നലെ വൈകീട്ട് മൂന്നിന് സ്വര്ണ്ണകോലത്തിലെഴുന്നള്ളിയ കാഴ്ച്ച ശീവേലിക്ക്, ഗുരുവായൂര്‍ ദേവസ്വം ആനത്തറവാട്ടിലെ ഗജരത്നം പത്മനാഭന് ഭഗവാന്റെ തങ്കത്തിടമ്പേറ്റി.
കൊമ്പന്മാരായ വിഷ്ണു, നന്ദന് എന്നിവര്‍ ഇടം-വലം ചേര്‍ന്ന് പറ്റാനകളായ കാഴ്ച്ചശീവേലിക്ക് പെരുവനം കുട്ടന്മാരാരും തിരുവല്ല രാധാകൃഷ്ണനും ചൊവ്വല്ലൂര്‍ മോഹനനും ചേര്‍ന്നൊരുക്കിയ പഞ്ചാരിമേളം അകമ്പടിയായി. വാദ്യഘോഷത്തിന് മുന്നില്‍ അണിനിരന്ന മേളം, മുത്തുക്കുട, ആലവട്ടം, വെണ്‍ചാമരം, സൂര്യമറ, കൊടിക്കൂറകള്‍, തഴ എന്നിവയും നിരന്നപ്പോള്‍ ഭഗവാന്റെ രാജകീയ പ്രൗഢിയിലുള്ള എഴുന്നള്ളിപ്പായി.
ഭഗവാനെ ദര്‍ശിച്ച് ആത്മസായൂജ്യമടഞ്ഞ് പുറത്തിറങ്ങുന്ന ഭക്തന് സമ്പദ് സമൃദ്ധിയുടെ പ്രസാദഊട്ടും, കുളിര്‍മ്മയേകുന്ന കലാപരിപാടികളുമാണ് ക്ഷേത്രസന്നിധിയില്‍ ഇപ്പോള്‍ നടക്കുന്നത്. ഉത്സവത്തിന്റെ അതിപ്രധാനമായ താന്ത്രിക- വൈദിക ചടങ്ങ് ഉത്സവബലി നാളെ നടക്കും. ഉത്സവബലി ദിനത്തില്‍ ദേശത്തുള്ള ആരുംതന്നെ പട്ടിണി കിടക്കരുതെന്നും, പക്ഷിമൃഗാദികള്‍ക്ക് പോലും ഭക്ഷണം നല്‍കണമെന്നുമാണ് ആചാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: