ഇടുക്കി: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നികുതി വെട്ടിച്ച് ദേശസാല്‍കൃത റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്നു. ഉന്നത രാഷ്ട്രീയക്കാരുടേയും കെഎസ്ആര്‍ടിസിയുടെ തലപ്പത്തുള്ള ഉദ്യോഗസ്ഥരുടേയും അറിവോടെയാണിത്. മുന്‍പ് സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ നല്‍കിയിരുന്നു.
കെഎസ്ആര്‍ടിസി പ്രതിസന്ധിയിലൂടെ കടന്ന് പോയപ്പോള്‍ നിയമിച്ച കമ്മറ്റികളുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ദീര്‍ഘദൂര സര്‍വ്വീസുകള്‍ ദേശസാല്‍കൃത റൂട്ടുകളിലൂടെ സ്വകാര്യ ബസ്സുകള്‍ നടത്തുന്നത് കെഎസ്ആര്‍ടിസി ഏറ്റെടുക്കണമെന്ന് നിര്‍ദ്ദശിച്ചു.
ഇതിനെതിരെ സ്വകാര്യ ബസുടമകള്‍ ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചെങ്കിലും വിധി എതിരായിരുന്നു. 241 ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഏറ്റെടുക്കുവാന്‍ 2003 ല്‍ കെഎസ്ആര്‍ടിസി ശ്രമം തുടങ്ങിയെങ്കിലും ബസുകളില്ല എന്ന കാരണത്താല്‍ തീരുമാനം മരവിപ്പിക്കുകയായിരുന്നു. സ്വകാര്യ ബസുകള്‍ ദീര്‍ഘദൂര റൂട്ടുകള്‍ ഓടിക്കൊണ്ടിരുന്നു.
2013 ല്‍ മന്ത്രി ആര്യാടന് മുഹമ്മദ് ദേശസാല്‍കൃത റൂട്ടുകള്‍ ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിച്ചു. ഇതേതുടര്‍ന്ന് പെര്‍മിറ്റ് കാലാവധി അവസാനിച്ച 141 റൂട്ടുകള്‍ കെ എസ് ആര് ടി സി ഏറ്റെടുക്കുകയായിരുന്നു.
അടുത്തിടെ എല്ലാ മേഖലയിലേക്കും കെഎസ്ആര്‍ടിസി ബസുകള്‍ ഓടിച്ചു തുടങ്ങി. ഇപ്പോഴും സ്വകാര്യ ബസുകള്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഓടുകയാണ്. പെര്‍മിറ്റില്ലാതെ ഓടിക്കുന്ന സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യം ഉള്‍പ്പെടെയുള്ള ഒന്നും ലഭിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: