തിരുവനന്തപുരം: സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. അതേസമയം പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല. ഒരാഴ്ചത്തെ ദുഃഖാചരണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ഇന്ന് രാവിലെയാണ് ജി.കാര്ത്തികേയന് ബംഗളുരുവിലെ ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍ ആശുപത്രിയില്‍ വച്ച് അന്തരിച്ചത്. മൃതദേഹം പ്രത്യേക വിമാനത്തില്‍ വൈകുന്നേരത്തോടെ തിരുവനന്തപുരത്തെത്തിക്കും. തുടര്‍ന്ന് സ്പീക്കറുടെ ഒദ്യോഗിക വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ദര്‍ബാര്‍ ഹാളിലും കെ പി സി സി ആസ്ഥാനത്തും മൃതദേഹം ഞായറാഴ്ച പൊതുദര്‍ശനത്തിന് വെക്കും. ശവസംസ്കാരം ഞായറാഴ്ച വൈകീട്ട് 6.30 ന് ശാന്തികവാടത്തില്‍ നടക്കും.
കര്‍ണാടകസര്‍ക്കാരിന്റെ പ്രതിനിധികളും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. വിവരമറിഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി കെ സിദ്ധരാമയ്യ, മന്ത്രി എടി ജോര്‍ജ് എന്നിവര്‍ ആശുപത്രിയിലെത്തിയിരുന്നു. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും അഹമ്മദ് പട്ടേലും അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: