പശ്ചിമേഷ്യയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ മനുഷ്യരാശിയെ നടുക്കുന്നതാണ്. നാല്‍ക്കാലികളെ ചന്തയില്‍ വില്‍പ്പനയ്ക്ക് വെയ്ക്കുന്നതുപോലെ യസീദി സ്ത്രീകളെ പരസ്യമായി ചന്തയില്‍ വില്‍പ്പനയ്ക്ക് വെയ്ക്കുന്നു. ഷിയ മുസ്ലിങ്ങളെ കുഴിയില്‍ നിരത്തിക്കിടത്തി തുരുതുരെ വെടിയുതിര്‍ത്തു കൊല്ലുന്നു. കുര്‍ദുകളുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുകയും സ്വത്തുവകകള്‍ കൊള്ളയടിക്കുകയും അവര്‍ ആക്രമിക്കപ്പെടുകയും ചെയ്യുന്നു. ജീവനോടെ കുഴിച്ചുമൂടപ്പെടുന്ന യസീദി സ്ത്രീകളുടേയും കുട്ടികളുടേയും വിലാപം അന്തരീക്ഷത്തില്‍ അലയടിക്കുന്നു. ഈ കൃത്യങ്ങള്‍ ചെയ്യുന്ന ഐഎസ്ഐഎസിനെ (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ) നയിക്കുന്ന വികാരം ക്രൂരവും കിരാതവും നികൃഷ്ടവുമാണ്. അവസാനമായി സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തത് ഐഎസ് കൊന്നൊടുക്കുന്നവരുടെ മൃതദേഹത്തില്‍നിന്നും അവയവങ്ങള്‍ എടുത്തുമാറ്റി വില്‍പ്പന നടത്തുന്നുവെന്നാണ്. കണ്ടെത്തിയ മൃതദേഹങ്ങളില്‍ ചില അവയവങ്ങള്‍ കാണാനില്ലായിരുന്നുവെന്നാണ് യുഎന്നിലെ ഇറാഖ് അംബാസഡര്‍ മുഹമ്മദ് അല്‍ ഹക്കീം ലോകത്തോട് പറഞ്ഞത്.
ഉത്തരമധ്യ ഇറാഖിലും വടക്കന്‍ സിറിയയിലും ആധിപത്യം ഉറപ്പിച്ച ഐഎസ് മതഭീകരര്‍ പുരുഷന്മാരെ നിരത്തില്‍ നിരത്തിനിറുത്തി വെടിവെച്ചു കൊല്ലുന്നതു നിത്യസംഭവങ്ങളായി മാറിയിരിക്കുന്നു. മതപരിവര്‍ത്തനം നടത്തുക അല്ലെങ്കില്‍ മരിക്കുക എന്നതാണ് യസീദികള്‍ക്ക് ഐഎസ് ഭീകരര്‍ നല്കുന്ന കല്പന. ഐഎസ് ഓരോ വിഭാഗങ്ങളെയും കൊന്നൊടുക്കുന്നതില്‍ ചില പ്രത്യേകതകള്‍ വെച്ചുപുലര്‍ത്തുന്നു. ഷിയ മുസ്ലിം വിഭാഗത്തെ കുഴികുഴിച്ച് ജീവനോടു നിരത്തിക്കിടത്തി വെടിയുതിര്‍ത്താണ് കൊല്ലുന്നതെങ്കില്‍, സ്ത്രീകളെയും കുഞ്ഞുങ്ങളെയും ജീവനോടെ കുഴിച്ചുമൂടുന്നു. മറ്റുവിഭാഗം പുരുഷന്മാരെ നിരത്തിനിറുത്തി വെടിവയ്ക്കുന്നു. പത്രപ്രവര്‍ത്തകരെ ഓറഞ്ചുനിറമുള്ള വസ്ത്രം ധരിപ്പിച്ച് കഴുത്തറുത്താണ് കൊല്ലുന്നത്.
ഇവയുടെ ചില ദൃശ്യങ്ങള്‍ പുറത്തുവിടുന്നതും ഐഎസ് ഭീകരര്‍ തന്നെയാണ്. ഇങ്ങനെയല്ലാതെ വ്യക്തമായ വാര്‍ത്തകള്‍ പുറംലോകത്തിനറിയാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലുമാണ്.
വാര്‍ത്തകള്‍ തേടി അതിസാഹസമായി ഈ ഭൂപ്രദേശത്തെത്തുന്ന പത്രപ്രവര്‍ത്തകരെ നിര്‍ദ്ദയം കഴുത്തറുത്തു കൊന്ന്, അതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രദര്‍ശിപ്പിച്ചുകൊണ്ട്, സിറിയ-ഇറാഖ് ഭൂമേഖലയില്‍ കടക്കരുതെന്ന് ലോകമെമ്പാടുമുള്ള പത്രപ്രവര്‍ത്തകര്‍ക്ക് താക്കീത് നല്കുന്നു. പത്രപ്രവര്‍ത്തകര്‍ക്ക് ഐഎസ് ഈ മേഖലയില്‍ പ്രവേശനം നിഷേധിച്ചിരിക്കുന്നതിനാല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെങ്കിലും ഐഎസ്കാരുടെ തോക്കിനു ഇരയായിക്കൊണ്ടിരിക്കുന്നതില് കൂടുതലും ഷിയ മുസ്ലിങ്ങളാണെന്നാണ് അറിയാന്‍ കഴിയുന്നത്.
ഇറാഖ് പട്ടാളക്കാരെ നൂറുകണക്കിനാണ് ഐഎസ് ഭീകരര്‍ തോക്കിനിരയാക്കിയത്.
വ്യത്യസ്ത സംസ്കാരങ്ങളും വിശ്വാസങ്ങളും കാഴ്ചപ്പാടുകളും ഉള്‍പ്പെട്ടതാണ് ഈ ലോകമെന്ന് ഐഎസിന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. മറ്റുള്ളവരെയെല്ലാം ഉന്മൂലനം ചെയ്തുകളയാമെന്ന് വിചാരിച്ചു ഇറങ്ങിപ്പുറപ്പെട്ടാല്‍ സ്വയം നാമാവിശേഷമാവുകയുള്ളൂ. അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അല്ലാഹു സകലമാനം ജനങ്ങളെയും സ്നേഹിക്കുവാനും സംരക്ഷിക്കുന്നവനുമാണെന്ന സാമാന്യനിയമം പോലും മനസ്സിലാക്കാന്‍ കഴിയാത്തവിധം മൃഗീയചിന്താഗതി ഐഎസിനെ ബാധിച്ചുകഴിഞ്ഞിരിക്കുന്നു.
ഇന്നു അക്രമങ്ങളുടേയും കൂട്ടക്കൊലകളുടേയും ഭൂപ്രദേശമായിരിക്കുന്ന ഇറാഖ്, സിറിയ, തുര്‍ക്കി, ഇറാന് എന്നീ രാഷ്ട്രങ്ങള്‍ ഉള്‍പ്പെട്ട മെസപ്പൊട്ടോമിയ പ്രദേശം ഒരിക്കല്‍ ലോകസംസ്കാരത്തിന്റെ വിളനിലമായിരുന്നു. യുഫ്രിട്ടീസ്-ടൈഗ്രീസ് നദികള്‍ക്കിടയിലെ പ്രകൃതിരമണീയമായ ഈ ഭൂമി ലോകസംസ്കാരത്തിന്റെ പൈതൃകമായിരുന്നതായി പ്രാചീന നദിതടസംസ്കാരം നമ്മെ പഠിപ്പിക്കുന്നു. ഇവിടെ ജനാധിപത്യം നിലനിന്നിരുന്നതായും ചരിത്രം നമ്മെ ഓര്‍മിപ്പിക്കുന്നു. തുര്‍ക്കിയുടെ പ്രസിഡന്റായ മുസ്താഫ് കമാല്‍ അറ്റാ തുര്‍ക്ക് ജനാധിപത്യത്തിലധിഷ്ഠിതമായി ഭരണം നിര്‍വഹിച്ച വ്യക്തിയായിരുന്നു. അദ്ദേഹമാണ് തുര്‍ക്കിയില്‍ ഖലിഫ ഭരണത്തിനു അന്ത്യം കുറിച്ചത്. സംസ്കാരത്തിന്റെ ഗിരിശൃംഗങ്ങളില്‍ കത്തിജ്വലിച്ചുകൊണ്ടിരുന്ന മൊസപ്പെട്ടോമിയയാണ് ഇറാന്, സിറിയ, ഇറാഖ്, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളായി രൂപാന്തരം പ്രാപിച്ചത്.
അതെല്ലാം ബിസിയുടെ അവസാന കാലഘട്ടത്തെയും എഡിയുടെ ആദ്യ കാലഘട്ടത്തേയും അനുസ്മരിപ്പിക്കുന്ന കാലമാണ്. ഇസ്ലാംമതം രൂപീകൃതമായതിനുശേഷം പ്രത്യേകിച്ചും എഡി ഏഴാം നൂറ്റാണ്ടില്‍ ഖലീഫ ഭരണം സ്ഥാപിതമായതോടെ ആ പ്രദേശത്ത് നിലനിന്നിരുന്ന ജനാധിപത്യ സംവിധാനങ്ങളെല്ലാം തകര്‍ക്കപ്പെട്ടു. ഖലീഫമാര്‍ ഇസ്ലാമികത പറഞ്ഞു ജനങ്ങളെ അടിച്ചമര്‍ത്തി തുടങ്ങി. പില്ക്കാലത്ത് കയ്യൂക്കുള്ളവര്‍ ഖലീഫ ഭരണത്തെ അട്ടിമറിച്ച് ഇസ്ലാംമതാധിഷ്ഠിതമായ രാജ്യാധികാരങ്ങളോ പട്ടാളഭരണങ്ങളോ സ്ഥാപിച്ചെടുത്തു. ഇതിനുപിന്നില്‍ വംശം,ഗോത്രം മുതലായ ശക്തികളാണ് ചരടുവലിച്ചത്. വംശ-വര്‍ഗ്ഗ-ഗോത്ര സ്വഭാവമുള്ള ഭരണം ഒരിക്കലും ജനാധിപത്യത്തെ അംഗീകരിച്ചിരുന്നില്ല. ഈ ഏകാധിപത്യ സ്വഭാവവും ആ സ്വഭാവത്തിലെ ഭരണവും ഈ ഭൂമിയില്‍ അസ്വസ്ഥതകള്‍ പകര്‍ത്താന്‍ തുടങ്ങി.
അറബിരാജ്യങ്ങളുടെ എണ്ണസമ്പത്തില്‍ കണ്ണുംനട്ട് ഈ പ്രദേശത്ത് വളര്‍ന്നുവന്ന അസ്വസ്ഥതകള്‍ക്കു മുകളില്‍ പാശ്ചാത്യരാജ്യങ്ങള്‍ തീകൊളുത്തികൊടുത്തുകൊണ്ടിരുന്നു. മുസ്ലിം രാജ്യങ്ങളുടെ പ്രശ്നങ്ങളില്‍ അമേരിക്ക പ്രത്യക്ഷമായിത്തന്നെ ഇടപെടാന്‍ തുടങ്ങി. കമ്മ്യൂണിസത്തെ നേരിടാനായി ജിഹാദി ഇസ്ലാമിനേയും താലിബാനേയും അവര്‍ വളര്‍ത്തി.
സോവിയറ്റ് യൂണിയന്റെ അധിനിവേശത്തിനെതിരെ അഫ്ഗാനില്‍ നിന്നാണ് മുസ്ലിം ഭീകരവാദം താലിബാന് എന്ന പേരില്‍ ആരംഭിക്കുന്നത്. ഇതിന്റെ ആദ്യകാല വളര്‍ച്ചക്ക് അമേരിക്കയുടെ പിന്തുണയുണ്ടായിരുന്നു. സോവിയറ്റ് യൂണിയനെതിരെ യുദ്ധം ചെയ്യാന്‍ സൗദിയില്‍ നിന്നും പറന്നെത്തിയവനായിരുന്നു അല്‍ഖ്വയ്ദ സ്ഥാപകന്‍ ഉസാമബിന്‍ലാദന്‍. താലിബാന് മതതീവ്രവാദം അമേരിക്കയുടെ പിന്തുണയോടെ അഫ്ഗാന് ഭരണം പിടിച്ചടക്കി, സോവിയറ്റ് യൂണിയന്റെ ശിങ്കിടിയായ അന്നത്തെ അഫ്ഗാന് പ്രസിഡന്റ് നജിബുള്ളയുടെ ജഡം വിളക്കുകാലില്‍ കെട്ടിത്തൂക്കി താലിബാന് മുസ്ലിം ഭീകരവാദത്തിനു രസത്വരകമായി.
അഫ്ഗാനില്‍ മതഭീകരവാദം ഭരണകൂടം അതിക്രൂരമായ നിയമങ്ങള്‍കൊണ്ട് ജനങ്ങളെ അടിച്ചമര്‍ത്താന്‍ തുടങ്ങി. സ്ത്രീകള്‍ ഉത്തരവാദിത്വപ്പെട്ടവരുടെകൂടെയില്ലാതെ പുറത്തിറങ്ങിയാല്‍ ചാട്ടവാര്‍ അടി ശിക്ഷ നടപ്പിലാക്കി. പര്‍ദ്ദ നിര്‍ബന്ധിത വേഷമാക്കി മാറ്റി. പുരുഷന്മാര് താടിവയ്ക്കാതിരുന്നത് കുറ്റകരമായി പ്രഖ്യാപിച്ചു. അഫ്ഗാന്റെ പൈതൃക സംസ്കാര സ്മാരകങ്ങളെ തകര്‍ത്തു. അങ്ങനെ തകര്‍ക്കപ്പെട്ടവയുടെ കൂട്ടത്തില്‍ ബുദ്ധപ്രതിമകളും ഉള്‍പ്പെട്ടു.
അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണത്തിനുകീഴില്‍ ഉസാമബിന്‍ ലാദന് അല്‍ഖ്വയ്ദ എന്ന ഭീകരസംഘടന പടുത്തുയര്‍ത്തി. അതോടെ ലോകമെമ്പാടും വിവിധപേരുകളില്‍ മതഭീകരവാദം പടര്‍ന്നുകയറാന്‍ തുടങ്ങി. പ്രത്യേകിച്ചു പാക്കിസ്ഥാനില്‍ അതിവേഗം ആവേശത്തോടെ മതഭീകരവാദം വേരുറപ്പിച്ചു. അമേരിക്കന്‍ താല്പര്യങ്ങളെയും എതിര്‍ക്കാന്‍ തുടങ്ങിയതോടെ താലിബാന് ഭരണകൂടം അമേരിക്കയുടെ ശത്രുരാജ്യമായി മാറി. അതിനെത്തുടര്‍ന്ന് ഇസ്ലാമിന്റെ ശത്രുരാജ്യം ഭാരതം മാത്രമല്ല അമേരിക്കയും കൂടിയുണ്ടെന്നു മതഭീകരവാദികള്‍ തീര്‍പ്പുകല്‍പ്പിച്ചു.
ആ ശത്രുത വളര്‍ന്നുവളര്‍ന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടത്തിന്റെ പതനത്തിലും വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കലിലും ബില്ലാദന്റെ കൊലപാതകത്തിലും കലാശിച്ചു. പാരീസില്‍ ഷാര്‍ലി ഹെബ്ദോ വീക്കിലി ആക്രമണത്തിലും നൈജീരിയയില്‍ ഒറ്റപ്രാവശ്യം 2000 പേരെ കൊന്നടുക്കലിലും എത്തിനില്‍ക്കുമ്പോഴാണ് 300 യസീദി സ്ത്രീകളെ വീണ്ടും ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി വാര്‍ത്ത വന്നിരിക്കുന്നത്.
ലോകമെങ്ങും വിവിധ പേരുകൡല് വേരുപിടിച്ച മുസ്ലിം മതഭീകരവാദം, അവരുടെ കരാളനിയമങ്ങള് മുസ്ലിങ്ങള്ക്കുമേല് നടപ്പിലാക്കാന്‍ തുടങ്ങി. പാക്കിസ്ഥാനിലും പ്രാകൃതതിട്ടൂരങ്ങള് പാക്കിസ്ഥാനിലെ താലിബാന് നടപ്പിലാക്കാന്‍ തുടങ്ങി. പാക്കിസ്ഥാന്റെ വടക്ക്-പടിഞ്ഞാറ് സ്വാത് താഴ്വരയില് സ്കൂളില്‍ പോകുന്നതില്‍ നിന്നും പെണ്‍കുട്ടികളെ താലിബാന് വിലക്കിയതോടെയാണ് മലാല യൂസഫ് സായി താന്‍ ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെക്കുറിച്ചും മതതീവ്രവാദികള്‍ സ്ത്രീകളോടു കാണിക്കുന്ന അതിക്രമങ്ങളെക്കുറിച്ചും ബ്ലോഗ് എഴുതാന്‍ തുടങ്ങിയത്. അതിനാലാണ് സോഷ്യല്‍ മീഡിയയിലൂടെ തന്റെ ദുഃഖങ്ങള്‍ ലോകത്തോടു വിളിച്ചറിയിക്കാന്‍ പ്രേരിപ്പിച്ച മലാലയുടെ തലച്ചോറിനെ ലക്ഷ്യമാക്കി താലിബാന് കാഞ്ചിവലിച്ചത്.
പാക്കിസ്ഥാനിലെ പെഷവാറിലെ പബ്ലിക് ആര്‍മി സ്കൂള്‍ ആക്രമിച്ച് 153 കൊലപാതകങ്ങളാണു ഭീകരര്‍ നടത്തിയത്. നൈജീരിയയില്‍ ബൊക്കോഹറാം മതഭീകരര്‍ സ്കൂള്‍ ആക്രമിച്ച് 200 ഓളം പെണ്‍കുട്ടികളെ ബന്ധികളാക്കി ലൈംഗിക ചൂഷണത്തിനു വിധേയമാക്കിക്കൊണ്ടിരിക്കുന്നു. പാക്കിസ്ഥാനിലെ മതഭീകരവാദികള്‍ കരവഴിയും കടല്‍ വഴിയും ആകാശം വഴിയും ഇന്ത്യന്‍ ജനാധിപത്യത്തെയും കടന്നാക്രമിച്ചിട്ടുണ്ട്.
ഐഎസ് ഇപ്പോള്‍ ലോകത്തിനു ഭീഷണിയായും മഹാവിപത്തായും മാറിക്കഴിഞ്ഞിരിക്കുന്നു. ഇറാഖ്-സിറിയ മേഖലകളില്‍ ഐഎസിനു വളരാന്‍ മണ്ണൊരുക്കിയതില്‍ അമേരിക്കയുടെ പങ്ക് വലുതാണ്. സദാം ഹുസൈന് ഇറാഖ് ഭരിച്ചിരുന്നപ്പോള്‍ മതഭീകരര്‍ അവിടെ വളരാന്‍ അനുവദിച്ചിരുന്നില്ല.
ഉസാമ ബിന്ലാദന്, സദാം ഹുസൈനുമായൊരു ബന്ധം സ്ഥാപിച്ചെടുക്കാന്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും സദാം തൃണവല്ക്കരിക്കുകയാണുണ്ടായത്. ഇറാഖില്‍ ഇല്ലാത്ത രാസായുധത്തിന്റെ പേരില്‍ അമേരിക്കയും അവരുടെ സഖ്യകക്ഷികളും ഇറാഖിനെ ആക്രമിച്ചു കീഴടക്കിക്കൊണ്ട് അവരുടെ ഇഷ്ടക്കാരനെ ഭരണം ഏല്‍പ്പിച്ചതിനുശേഷമാണ് ഇന്നത്തെ മതഭീകരവാദം ആ മേഖലകളില്‍ തഴച്ചുവളരാന്‍ തുടങ്ങിയത്. കുവൈറ്റിനെ ആക്രമിക്കുകയും കുര്‍ദുകളെ കൂട്ടക്കൊല ചെയ്യുകയും അടിച്ചമര്‍ത്തുകയും ചെയ്തതിലൂടെ താനൊരു ഏകാധിപതിയാണെന്നു സദാം തെളിയിച്ചെങ്കിലും അദ്ദേഹം ഒരിക്കലും മതതീവ്രവാദിയായിരുന്നില്ല. എന്നാല്‍ അമേരിക്ക സദാമിനെ ഒരു മതഭീകരവാദിയായി മുദ്രകുത്തുകയായിരുന്നു. ഐഎസിനെ ശത്രുവായി കാണുന്ന സിറിയന്‍ ഭരണകൂടത്തേയും ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിലാണ് അമേരിക്ക.
ഇപ്പോഴത്തെ സിറിയന്‍ ഭരണാധികാരികളില്‍ നിന്നും വിമതര്‍ ഭരണം പിടിച്ചെടുത്താല്‍ സിറിയ മുഴുവന്‍ ഐഎസിന്റെ കാല്ക്കീഴിലാകാനുള്ള സാധ്യത ഭാവിയില്‍ തള്ളിക്കളയാനാകില്ല. പ്രസിഡന്റ് അല്ബാഷറിനെതിരെ നടക്കുന്ന ഏറ്റുമുട്ടലുകളില്‍ ആയിരങ്ങളാണ് കൊല ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
മുല്ലപ്പൂ വിപ്ലവത്തോടെ അറബി മേഖലകളില്‍ ജനാധിപത്യത്തിനു ഉദയമാകുമെന്ന് പലരും പ്രതീക്ഷിച്ചു. ലിബിയയിലെ ഏകാധിപതിയായ ഭരണാധികാരി മ അമിര്‍ ഖദ്ദാഫി ഉന്മൂലനം ചെയ്യപ്പെട്ടതോടെ ആ പ്രതീക്ഷകള്‍ കൂടുതല്‍ കരുത്തുനേടിയെങ്കിലും പഴയതിനെക്കാള്‍ ജനാധിപത്യം ആ പ്രദേശങ്ങളില്‍ ഉന്മൂലനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇസ്ലാം ജനാധിപത്യക്രമം അംഗീകരിക്കുന്നില്ലായെന്നതാണ് ഐഎസ് പ്രഖ്യാപിക്കുന്നത്. സ്വയം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഖലീഫ അല്‍ ബാഗ്ദാദിയുടെ കാല്ക്കീഴില് ലോകത്തെ അണിനിരത്തുമെന്നാണ് ഐഎസ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോകം മുഴുവന്‍ സുന്നി ഇസ്ലാമിനു കീഴ്പ്പെടുമെന്ന് ഐഎസ് വിശ്വസിക്കുന്നു. ഇതിനായി ഇസ്ലാമിതര മതങ്ങളെ അടിച്ചമര്‍ത്തുകയോ ഉന്മൂലനം ചെയ്യുകയോ വേണമെന്ന് ഐഎസ് വിശ്വസിക്കുന്നു. ഈ ചിന്താഗതിയെ ഭ്രാന്തെന്നല്ലാതെ മറ്റെന്ത് പേരിട്ടുവിളിക്കാനാണ്?
ലോകമെങ്ങും മതതീവ്രവാദം തഴച്ചുവളര്‍ന്നതോടെ മുസ്ലിം സമൂഹത്തിനുള്ളില്‍ മതഭീകരവാദ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനും അവരെ അവര്‍ക്കുകീഴില്‍ കൊണ്ടുവരാനും മതഭീകരവാദികള്‍ ശ്രമിക്കുന്നു. മതഭീകരവാദികള്‍ യഥാര്‍ത്ഥ വിശ്വാസികളാണെന്നും അവര്‍ മാത്രമാണ് മോക്ഷത്തിനര്ഹരാണെന്നും പ്രചരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. മറ്റുള്ള വിശ്വാസികളെ കൊന്നുകൊണ്ടു മരിച്ചാല്‍ സ്വര്‍ഗ്ഗം സുനിശ്ചിതമാണെന്നും പഠിപ്പിക്കുന്നു. ഭീകരവാദം വളരുന്നതിനോടൊപ്പം മുസ്ലിം സമൂഹത്തിനു ലോകവുമായി ഉണ്ടായിരുന്ന നല്ല ബന്ധത്തിനു ഉലച്ചില്‍ തട്ടിക്കൊണ്ടിരിക്കുകയാണ്. ഭീകരവാദികള്‍ നിമിത്തം മുസ്ലിം സമൂഹത്തെ ലോകം സംശയദൃഷ്ടിയോടു കാണാനും തുടങ്ങിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: