ഉന്നതവിദ്യാഭ്യാസത്തിന് ഇത്രയധികം പ്രാധാന്യം ലഭിച്ച ഒരു യൂണിയന് ബജറ്റ് അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ല. വിദ്യാഭ്യാസത്തിന്റെ മൊത്ത വിഹിതം ബജറ്റില്‍ അനുവദിച്ചിരിക്കുന്നത് 69,074.76 കോടിയാണ്. ഇത് 2014-15 ല്‍ ജയ്റ്റ്ലി തന്നെ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ നിന്ന് 2.02 ശതമാനം കുറവാണ്. എന്നിരുന്നാലും ഉന്നതവിദ്യാഭ്യാസത്തിനു മാത്രമായുള്ള വിഹിതം ഇടക്കാല ബജറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 22 ശതമാനം വര്‍ധിച്ചിട്ടുണ്ട് എന്ന് പ്രത്യേകം എടുത്തുപറയേണ്ടതാണ്.
എന്തുകൊണ്ടാണ് ഉന്നത വിദ്യാഭ്യാസം ഇത്രയധികം പ്രാധാന്യം നേടുന്നത്? ബജറ്റ് മുന്നോട്ടുവയ്ക്കുന്ന എട്ട് ശതമാനം വളര്‍ച്ചാ നിരക്ക് പ്രായോഗികമാക്കുന്നതില്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ നിര്‍ണായകമായ പങ്കിനെക്കുറിച്ചുള്ള തിരിച്ചറിവാണ് ഉന്നതവിദ്യാഭ്യാസം നേടിയെടുത്ത ഈ പരിഗണനയുടെ പ്രധാനകാരണം എന്നുകാണാം.
ഉന്നതവിദ്യാഭ്യാസം കൂടുതല്‍ വിഹിതം നേടിയെടുത്തു എന്നതുകൊണ്ട് സ്കൂള്‍ വിദ്യാഭ്യാസം അവഗണിക്കപ്പെട്ടു എന്നര്‍ത്ഥമില്ല. വിദ്യാഭ്യാസത്തിന് അനുവദിച്ച മൊത്തവിഹിതം 69,074.76 കോടി രൂപയാണ്. ഇതില്‍ സ്കൂള്‍ വിദ്യാഭ്യാസത്തിന് 42,219 കോടി അനുവദിക്കുമ്പോള്‍ ഉന്നതവിദ്യാഭ്യാസത്തിന് ലഭിക്കുന്നത് 26,855.26 കോടിയാണ്. അതായത് മൊത്തം വിഹിതത്തിന്റെ കാര്യമെടുക്കുമ്പോള്‍, സ്കൂള്‍ വിദ്യാഭ്യാസത്തിന് കൂടുതല്‍ തുക വകയിരുത്തുമ്പോള്‍, മുന്‍ വര്‍ഷത്തോളമായി താരതമ്യം ചെയ്യുമ്പോള്‍ ഉന്നത വിദ്യാഭ്യാസം കൂടുതല്‍ പരിഗണന നേടി എന്നുമാത്രം. ഈ ആനുപാതിക വര്‍ധന സാമ്പത്തികരംഗത്ത് വളരെ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കുമെന്ന് കരുതേണ്ടിയിരിക്കുന്നു.
2005 മുതല്‍ 2015 വരെയുള്ള കാലഘട്ടങ്ങളിലെ ബജറ്റുകള്‍ പരിശോധിച്ചാല്‍ സ്കൂള്‍ വിദ്യാഭ്യാസത്തിനു ലഭിച്ച പരിഗണനയുടെ ഏഴയലത്തുപോലും ഉന്നതവിദ്യാഭ്യാസം എത്തിയിരുന്നില്ല എന്നു കാണാം. ഇതിനു കാരണം 2000-2001 വാജ് ഗവണ്മെന്റ് തുടക്കം കുറിച്ച സര്‍വശിക്ഷാ അഭിയാന് തുടങ്ങി 2009-10 ല്‍ ആരംഭിച്ച രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന് വരെ എത്തിനില്‍ക്കുന്ന വിദ്യാഭ്യാസത്തിന്റെ സാര്വത്രികവത്കരണവുമായി ബന്ധപ്പെട്ട പരിപാടികളാണ്. 2005 ലെ ദേശീയ പാഠ്യപദ്ധതി പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് എന്‍സിഇആര്‍ടി മുന്നോട്ടുവച്ച സ്കൂള്‍ പാഠ്യപദ്ധതി മാറ്റങ്ങളും 2010 ലെ വിദ്യാഭ്യാസ അവകാശവും സ്കൂള്‍ വിദ്യാഭ്യാസം ബജറ്റ്ശ്രദ്ധ നേടുന്നതില്‍ നിര്‍ണായക സ്വാധീനം ലഭിച്ച ഘടകങ്ങളാണ്.
ഈ ഒരു ദശകത്തില്‍ (2005-2015) സ്കൂള്‍ വിദ്യാഭ്യാസരംഗം നേടിയെടുത്ത പരിഗണനയുടെ ഫലമായി എന്റോള്‍മെന്റ് വര്‍ധനയില്‍ കാര്യമായ മുന്നേറ്റമുണ്ടായി. മാത്രവുമല്ല വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് വലിയൊരളവുവരെ നിയന്ത്രിക്കാനുമായി. ഇതിന്റെ ഫലമായാണ് ഉന്നതവിദ്യാഭ്യാസം സാര്വത്രികമാക്കുന്നതിന്റെ ഭാഗമായി 2013 ല്‍ രാഷ്ട്രീയ ഉച്ചാതര്‍ ശിക്ഷാ അഭിയാന് പദ്ധതി ആവിഷ്കരിക്കപ്പെട്ടത്.
നമ്മുടെ മൊത്തജനസംഖ്യയുടെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ തൊഴില്‍ നൈപുണികള്‍ പരിശീലിപ്പിക്കാന്‍ നമുക്ക് സാധിക്കുന്നുള്ളൂ. ഇത്തരത്തില്‍ തൊഴില്‍ നൈപുണികള്‍ പരിശീലിപ്പിക്കുന്നതില്‍ ഉന്നതവിദ്യാഭ്യാസത്തിനുള്ള പങ്കിനെക്കുറിച്ചുള്ള തിരിച്ചറിവും ബജറ്റില്‍ ഉന്നതവിദ്യാഭ്യാസം പ്രാധാന്യം നേടിയെടുത്തതിന്റെ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്.
അടിസ്ഥാന സൗകര്യങ്ങള്‍, ഊര്‍ജം, ഉത്പാദനം, സ്വച്ഛ് ഭാരത്, ക്ലീന്‍ ഗംഗ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങി പൊതുമേഖല നിക്ഷേപത്തിന് ഊന്നല്‍ നല്കുന്ന ഒരു ബജറ്റാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പൊതുമേഖലാ നിക്ഷേപങ്ങള്‍ വിജയകരമാക്കുന്നതിന് തൊഴില്‍ നൈപുണികളുടെ വൈവിധ്യവത്കരണം ഒരടിസ്ഥാന ആവശ്യമായി മാറുന്നു. സ്കില്‍ ഇന്ത്യ, ദേശീയ സ്കില്‍ മിഷന് എന്നീ പരിപാടികളുടെ പശ്ചാത്തലത്തില്‍ ഭാരതത്തിന് അടിയന്തര പ്രാധാന്യമുള്ള 31 നൈപുണികളെ മുന്നോട്ടുവയ്ക്കുന്നുണ്ട്.
ഉന്നതവിദ്യാഭ്യാസത്തിനു ലഭ്യമായ ഈ വിഹിതവര്‍ധന ഇത്തരത്തിലുള്ള നൈപുണികളുടെ ശക്തിപ്പെടുത്തലിന് ഉപയോഗിക്കും എന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഈ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്ന നാഷണല്‍ സ്കില്‍ മിഷന് ഇത്തരുണത്തില്‍ ഉണ്ടാക്കുന്ന മാര്‍ഗരേഖയും മേല്‍നോട്ടവും ഉന്നതവിദ്യാഭ്യാസത്തിന് ലഭ്യമായ അധികവിഹിതത്തിന്റെ ക്രിയാത്മകമായ വിനിയോഗത്തില്‍ ഏറ്റവും നിര്‍ണായകമാവും.
എല്ലാ സംസ്ഥാനങ്ങളിലും ഒരു പ്രധാനപ്പെട്ട ദേശീയ വിദ്യാഭ്യാസ സ്ഥാപനം എന്ന പ്രഖ്യാപനമാണ് ബജറ്റില്‍ എടുത്തുപറയേണ്ട മറ്റൊരു സുപ്രധാന ഘടകം. ഇതിന്റെ ഭാഗമായാണ് പുതിയ ഐഐടികള്‍ ഐഐഎം, എഐഐഎംഎസ് എന്നിവ വിവിധ സംസ്ഥാനങ്ങളില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ ഒരു ഐഐഎം ഇപ്പോള്‍ നിലവിലുണ്ട്. പാലക്കാട് ഐഐടി ഉടന്‍ പ്രവര്ത്തനമാരംഭിക്കുന്നതുമാണ്. അതുകൊണ്ടുതന്നെ തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗിനെ സര്‍വകലാശാലയാക്കാനുള്ള തീരുമാനം കേരളത്തിനുള്ള ബോണസ് പോയിന്റാണ്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പിന്നോക്ക സംസ്ഥാനങ്ങളായ ഒറീസ, രാജസ്ഥാന്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും പുതിയ ദേശീയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഈ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കുന്നതില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് വളരെ വലിയ പങ്കാണ് വഹിക്കാനുളളത്. ഇത്തരം സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദങ്ങള്‍ നല്കുന്നതിനപ്പുറം ആ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസത്തോട് പുരോഗമനപരമായ കാഴ്ചപ്പാട് വളര്‍ത്തുന്നതില്‍ സുപ്രധാനമായ പങ്ക് വഹിക്കും എന്ന് പ്രത്യാശിക്കാം. പ്രത്യക്ഷ ലക്ഷ്യങ്ങളെക്കാള്‍ ഇത്തരത്തിലുള്ള ക്രിയാത്മക സ്വാധീനങ്ങള്‍ വളരെ പിന്നോക്കമായ ഒരു സമൂഹത്തെ ദേശീയ മുഖ്യധാരയോട് അടുപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും. ഇതിനു സാധിക്കുന്ന രീതിയില്‍ ഈ സ്ഥാപനങ്ങളെ രൂപകല്‍പ്പന ചെയ്യുന്നതില്‍ ബജറ്റിന്റെ പ്രായോഗികവത്കരണത്തിന് വളരെ വലിയ പങ്കുണ്ട്.
വിദ്യാഭ്യാസ ലോണുകളും സ്കോളര്‍ഷിപ്പുകളും ഉറപ്പാക്കുന്നതിന് ഐടി ബേസഡ് സ്റ്റുഡന്റ് ഫിനാന്‍ഷ്യല്‍ അതോറിറ്റി രൂപവത്കരിക്കും എന്നത് താഴെക്കിടയിലുള്ള സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യാശ നല്കുന്ന പ്രഖ്യാപനമാണ്. വിദ്യാഭ്യാസത്തെ വിപണിവത്കരിക്കുന്ന വിപണിവത്ക്കരിക്കുന്ന നവ ലിബറല്‍ കാലഘട്ടത്തില്‍ വിദ്യാഭ്യാസം കിട്ടാക്കനിയായി മാറുന്ന അനുഭവങ്ങള്‍ ആത്മഹത്യകളായും പ്രതിഷേധങ്ങളായും പ്രതിഫലിക്കുന്ന കാഴ്ചകള്‍ നാം പലപ്പോഴും കാണാറുണ്ട്.
വിദ്യാര്‍ത്ഥിയെ വിപണിയുടെ കൊളോസിയത്തിലേക്കെറിഞ്ഞുകൊടുക്കുന്ന ഈ സാഹചര്യങ്ങള്‍ക്കറുതി വരുത്തുവാന്‍ ഒരു വലിയ പരിധിവരെ സ്റ്റുഡന്റ് ഫിനാന്‍ഷ്യല്‍ എയ്ഡ് അതോറിറ്റി ഓഫ് ഇന്ത്യക്ക് സാധിക്കും എന്നു കരുതാം. സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു പ്രഖ്യാപനമായി ഇതിനെ കാണേണ്ടതുണ്ട്.
വിദ്യാഭ്യാസ ലോണ്‍ സംബന്ധിച്ച് അവ്യക്തമായ ഒരു ചിത്രമെങ്കിലും ഇപ്പോള്‍ നിലവിലുണ്ടെങ്കിലും ഈ ബജറ്റില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള സ്കോളര്‍ഷിപ്പുകള്‍ എപ്രകാരമുള്ളതായിരിക്കും എന്നതിനെക്കുറിച്ച് ചിത്രം കൂടുതല്‍ വ്യക്തമാകേണ്ടതുണ്ട്. സ്കോളര്‍ഷിപ്പുകള്‍ തിരിച്ചടക്കേണ്ടവയല്ല എന്നതുകൊണ്ടുതന്നെ ഇതിനുള്ള അര്‍ഹത നിര്‍ണയിക്കുന്നതിലും മറ്റും ഭരണഘടന മാതൃകതന്നെ പിന്തുടരാനാണ് സാധ്യത എന്ന് വിചാരിക്കാം. എന്തായാലും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും എന്നത് പ്രത്യാശയുണര്‍ത്തുന്നു.
മാനവവിഭവശേഷി വകുപ്പ് ആവിഷ്കരിച്ച ഡിജിറ്റല്‍ ഏഡ്യുക്കേഷന് പദ്ധതികള്‍ക്ക് പ്രത്യേക വിഹിതം ബജറ്റില്‍ അനുവദിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നാഷണല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് പ്രോഗ്രാം (എന്ഒഎഫ്എന്പി)നുവേണ്ടി 2.5 ലക്ഷം ഗ്രാമങ്ങളില്‍ 7.5 ലക്ഷം കി.മീ. നെറ്റ് വര്‍ക്ക് സാധ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കും എന്ന് പ്രഖ്യാപിച്ചിട്ടുള്ള പിന്തുണ ഡിജിറ്റല്‍ എഡ്യുക്കേഷന്‍ പദ്ധതിയെ പരോക്ഷമായി സഹായിക്കും എന്ന് കരുതാവുന്നതാണ്. എന്നിരുന്നാലും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലും ഇ-ഗവേണന്‍സ്, ഇ-സേവനങ്ങള്‍ എന്നിവ വിദ്യാഭ്യാസ മേഖലയില്‍ വിപുലമാക്കുന്നതിനും വരുംകാല ബജറ്റുകളില്‍ കൂടുതല്‍ പരിശോധനയുണ്ടാകും എന്ന് പ്രതീക്ഷിക്കാം.
മൊത്തം ദേശീയ വരുമാനത്തിന്റെ ആറ് ശതമാനം വിദ്യാഭ്യാസത്തിന് എന്ന കോത്താരി കമ്മീഷന് നിര്‍ദ്ദേശത്തിലേക്ക് എത്തുന്നതിന് ഇനിയും നാം ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ തൃണവല്‍ഗണിച്ചുകൊണ്ട് (ആഹാരം, പാര്‍പ്പിടം തുടങ്ങി) വിദ്യാഭ്യാസത്തിന് ഇത്തരത്തില്‍ ആറ് ശതമാനം വിഹിതം സാധിക്കുന്നില്ല എന്നതുതന്നെയാണ് പ്രധാന കാരണം. എന്നിരുന്നാലും മൊത്തം ജനസംഖ്യയുടെ 54 ശതമാനവും 25 വയസ്സിനു താഴെയാണ് എന്നുള്ള തിരിച്ചറിവ് ഈ ബജറ്റ് മുന്നോട്ടുവയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വരുംകാലങ്ങളില്‍ കൂടുതല്‍ പരിഗണന വിദ്യാഭ്യാസരംഗവും അര്‍ഹിക്കുന്നു എന്ന സൂചന നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: