ഇടയ്ക്കൊന്നു ചിരിക്കണം, അല്ലെങ്കില്‍ ആ മഹാസിദ്ധി മറന്നുപോകും…” എന്ന് എംടി വാസുദേവന്‍നായരുടെ കഥയിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. മറ്റുള്ളവരെ ചിരിപ്പിക്കാനുള്ള കഴിവ് എല്ലാപേര്‍ക്കും കിട്ടാറില്ല. അതത്ര എളുപ്പമുള്ള പണിയുമല്ല. എന്നാല്‍ സ്വയം ചിരിക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ഒരു ഫലിതംകേട്ട്, അല്ലെങ്കില്‍ എന്തെങ്കിലും ഒരു കാഴ്ചകണ്ട് ചിരിക്കാത്തവരായി ആരുമില്ല. എന്തായിരുന്നാലും ചിരി ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. നന്നായി ചിരിക്കാന്‍ കഴിയുന്നവര്‍ എപ്പോഴും ആരോഗ്യവാന്മാരായിരിക്കുമെന്ന് പറയാറുണ്ട്.
ചിരി വ്യായാമത്തിന്റെ ഭാഗമാക്കിമാറ്റി ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ചിരിക്ലബ്ബുകളും മറ്റും ഉണ്ടായിരിക്കുന്നു. ചിരിയുടെ മഹാരാജാവായി നമ്മള് കണക്കാക്കിയിരിക്കുന്നത് ഇംഗ്ലീഷുകാരനായ ചാള്‍സ് സ്പെന്‍സര്‍ ചാപ്ലിന് എന്ന ‘ചാര്‍ളി ചാപ്ലി’നെയാണ്. നിശബ്ദ സിനിമയുടെ കാലംമുതല്‍ ലോകമെങ്ങുമുള്ള സിനിമാസ്വാദകരെ ചാപ്ലിന് ചിരിപ്പിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹം മരിച്ചിട്ട് 38 വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷവും ചാപ്ലിന് സിനിമകള്‍ ചിരിയുടെ ഉത്സവമാണ് സൃഷ്ടിക്കുന്നത്. ചലനങ്ങളിലൂടെമാത്രവും ഗൗരവമുള്ള ചിരി സംഭവിപ്പിക്കാമെന്ന് ചാപ്ലിന് സിനിമകള്‍ കാട്ടിത്തന്നു.
അറുപതുകളില്‍ മലയാള സിനിമയില്‍ ഹാസ്യം വേറിട്ടുനില്‍ക്കുന്നതായിരുന്നു. പ്രധാന കഥയുമായോ കഥാപാത്രങ്ങളുമായോ ബന്ധമില്ലാതെ ഹാസ്യകഥാപാത്രങ്ങള്‍ ഇടയ്ക്കിടയ്ക്ക് രംഗത്തുവന്ന് ചിരിപ്പിക്കാനുതകുന്ന എന്തെങ്കിലും ഗോഷ്ടികള്‍ കാട്ടി രംഗംമറയുന്നതായിരുന്നു പതിവ്. വെള്ളത്തിലും ചെളിയിലും വീഴുന്നതും പഴത്തൊലിയില്‍ തെന്നിവീഴുന്നതുമൊക്കെ പലസിനിമകളിലും ആവര്‍ത്തന രംഗങ്ങളായി. നല്ല ഹാസ്യം ചെയ്യാന്‍ കഴിയുന്ന നടന്മാര് പോലും കോമാളികളായി മാറി. ഗൗരവമുള്ള ഹാസ്യം മലയാള സിനിമയുടെ ഭാഗമായത് എഴുപതുകളുടെ മധ്യം മുതലാണെന്നു പറയാം.
എപ്പോഴും ചിരിച്ചുനടക്കുകയും ഒപ്പം മറ്റുള്ളവരെ ചിരിപ്പിക്കുകയും ചെയ്ത ഒരു മഹാപ്രതിഭ നമുക്കിടയിലുമുണ്ടായിരുന്നു. അടൂര്‍ഭാസി എന്നറിയപ്പെടുന്ന കെ.ഭാസ്കരന്‍നായര്‍. ഹാസ്യമെന്ന വാക്കിന്റെ പര്യായമായി അടൂര്‍ഭാസിയെന്ന പേരുമാറി. ചാര്‍ളി ചാപ്ലിന് ഉള്‍പ്പടെയുള്ള പ്രശസ്തരായ പല ഹാസ്യ നടന്മാരും മറ്റുള്ളവരെ ചിരിപ്പിച്ചിരുന്നെങ്കിലും സ്വയം ചിരിക്കാത്തവരായിരുന്നു. ഒള്ളില്‍ ദുഃഖം നിറച്ചാണ് ചാപ്ലിന് നമുക്ക് ചിരി സമ്മാനിച്ചത്. എന്നാല്‍ അടൂര്‍ഭാസി എന്ന മഹാനടന് സ്വയം ചിരിച്ചുകൊണ്ട് മറ്റുള്ളവരെയും ചിരിപ്പിച്ചു.
ഭാസിയില്ലാത്ത മലയാള സിനിമയെ കുറിച്ച് ചിന്തിക്കാന്‍ കഴിയാതിരുന്ന ഒരു കാലമാണത്. മലയാള ചലച്ചിത്ര മേഖല അടൂര്‍ ഭാസിയും പ്രേംനസീറും അടക്കിവാണിരുന്ന സുവര്‍ണ്ണകാലം. പ്രേക്ഷകരുടെ ദുഃഖങ്ങളെ വലിയൊരളവില്‍ ലഘൂകരിക്കാന്‍ ഭാസിയുടെ കഥാപാത്രങ്ങള്‍ക്കു കഴിഞ്ഞു. ഭാസി പ്രേക്ഷകരില്‍ സൃഷ്ടിച്ച വലിയ ചിരി ദുഃഖങ്ങളെ മറക്കാനുള്ള മഹാമരുന്നായിരുന്നു. ഭാസിയെ അത്രയ്ക്ക് പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടു. സിനിമ വിജയിക്കണമെങ്കില്‍ ഭാസി ഇല്ലാതെ പറ്റില്ലെന്ന സ്ഥിതിവന്നു.
മലയാളത്തിന്റെ സാഹിത്യ തറവാട്ടില്‍ ജനിച്ച ഭാസി സി.വി.രാമന്‍പിള്ളയുടെയും ഇ.വി.കൃഷ്ണപിള്ളയുടെയും നര്മ്മപ്രതിഭയുടെ പൈതൃകം വളര്‍ത്തിയെടുക്കുകയായിരുന്നു. ഹാസസാഹിത്യകാരനും നാടകകൃത്തുമായിരുന്ന ഇ.വി.കൃഷ്ണപിള്ളയുടെയും മഹേശ്വരിയമ്മയുടെയും മകനായാണ് ഭാസി ജനിച്ചത്. മലയാളത്തിലെ ആദ്യത്തെ ചരിത്ര നോവലിന്റെ രചയിതാവായ സി.വി.രാമന്‍പിള്ളയുടെ പൗത്രന്. ഭാസി നാലാമത്തെ മകനായിരുന്നു. കുട്ടിക്കാലം തിരുവനന്തപുരത്തു ചെലവിട്ട ഭാസി പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ നാടായ അടൂരേക്കു താമസം മാറ്റി.
പഠനം അവിടെയായിരുന്നു. പഠനശേഷം വീണ്ടും തിരുവനന്തപുരത്തേക്കു വന്നു. തിരുവനന്തപുരത്ത് നാടക കൃത്ത് ടി.എന്‍. ഗോപിനാഥന്‍നായരുടെ ഉടമസ്ഥതയിലുള്ള പി.കെ.മെമ്മോറിയല്‍ പ്രസ്സില്‍ ഭാസി ജോലിക്കാരനായി. ഗോപിനാഥന്നായരുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് ഭാസി സ്റ്റേജിലെത്തുന്നത്. അമേച്വര്‍ നാടകത്തിലൂടെ ഭാസി അഭിനയത്തിന്റെ മേഖലയിലെത്തി.
ഇന്നിപ്പോള്‍ അടൂര്‍ ഭാസിയില്ലാത്ത മലയാള സിനിമയ്ക്ക് 25 വയസ്സായിരിക്കുന്നു. 1990 മാര്‍ച്ച് 29നാണ് 63-ാം വയസ്സില്‍ അദ്ദേഹം മരിക്കുന്നത്. ഭാസി മരിച്ചശേഷവും മലയാള സിനിമ ഇക്കാലമത്രെയും മുന്നോട്ടുപോയി. എന്നാല്‍ സിനിമയിലെ ചിരിയുടെ ശൈലി മാറി. 80കളിലാണ് ഈ മാറ്റം സിനിമയില്‍ സംഭവിച്ചത്. ചിരി നിറയ്ക്കുന്ന പ്രത്യേക ഹാസ്യതാരങ്ങളെന്ന ശൈലിയില്‍ നിന്നു മാറി നായകന് തന്നെ ഹാസ്യതാരവുമായി മാറുന്ന സിനിമകള്‍ വന്നു.
കോമഡി ചിത്രങ്ങളെന്ന പേരില്‍ ഇത്തരം സിനിമകള്‍ വിജയം കണ്ടപ്പോള്‍ അതൊരു ശൈലിയായി പലരും സ്വീകരിച്ചു. അവിടെയും അടൂര്‍ ഭാസിയെ ഒഴിവാക്കാനായില്ല. ഭാസിയുടെ മാനറിസങ്ങളാണ് പകര്‍ത്തപ്പെട്ടത്. നായകന് തന്നെ ഹാസ്യവും ചെയ്ത് വിജയപ്പിച്ച ചിത്രങ്ങള്‍ മോഹന്‍ലാലിന്റെതായിരുന്നു കൂടുതലും. ലാലിന്റെ ഹാസ്യത്തിന് അടൂര്‍ഭാസിയുടെ ചലനങ്ങളോടു സാദൃശ്യമുണ്ടെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. എണ്ണൂറിലധികം സിനിമകളില്‍ ഭാസി വ്യത്യസ്ത വേഷങ്ങള്‍ കൈകാര്യം ചെയ്തു. സംവിധായകനായും നിര്‍മ്മാതാവായും പിന്നണിഗായകനായും തിളങ്ങി.
പി.ആര്.എസ്.പിള്ള സംവിധാനം ചെയ്ത തിരമാല എന്ന സിനിമയിലാണ് അദ്ദേഹം ആദ്യം അഭിനയിക്കുന്നത്. എന്നാല്‍ 1961ല്‍ പുറത്തുവന്ന ചന്ദ്രതാരയുടെ മുടിയനായപുത്രനാണ് ഭാസിയെ ചലച്ചിത്രതാരമെന്ന നിലയില്‍ പ്രശസ്തനാക്കിയത്. 60കളിലും 70കളിലും 80കളുടെ പകുതിവരെയും അടൂര്‍ഭാസി ഹാസ്യതാരമായി സിനിമയുടെ വെള്ളിവെളിച്ചത്തില്‍ ജ്വലിച്ചുനിന്നു. 70കളില്‍ എസ്.പി.പിള്ളയും ബഹദൂറും ഭാസിയുമൊന്നിച്ച് വെള്ളിത്തിരയില്‍ സൃഷ്ടിച്ച ചിരിയുടെ വിപ്ലവം പ്രേക്ഷകരെ ആഹ്ലാദം നിറച്ച ഉന്മാദാവസ്ഥയിലാണെത്തിച്ചത്.
ചിരിപ്പിക്കാന്‍ മാത്രമല്ല തനിക്കറിയുന്നതെന്ന് പലസിനിമകളിലൂടെയും അദ്ദേഹം തെളിയിച്ചു. ചിരിപ്പിക്കുന്നതിനൊപ്പം സ്വഭാവ നടനായും വില്ലനായും ഭാസി തിളങ്ങി. കരിമ്പനയിലെയും ഇതാ ഒരു മനുഷ്യനിലെയും അടൂര്‍ഭാസിയുടെ വില്ലന്‍ വേഷങ്ങള്‍ ആര്‍ക്കു മറക്കാന്‍ കഴിയും? ഭൂമിയിലെ രാജാക്കന്മാര്, ഇരുപതാം നൂറ്റാണ്ട്, കൊച്ചു തെമ്മാടി, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, ചക്കിക്കൊത്ത ചങ്കരന് എന്നീ സിനിമകളില്‍ ഭാസി ചെയ്ത വേഷങ്ങള്‍ ഹാസ്യത്തിനപ്പുറം ജീവസ്സുറ്റതായിരുന്നു.
കെ.എസ്.സേതുമാധവന് സംവിധാനം ചെയ്ത ചട്ടക്കാരിയില്‍ തകര്‍ത്തഭിനയിച്ച ഭാസിക്ക് വന്‍ അംഗീകാരങ്ങള്‍ ലഭിച്ചു. 1974ലെ നല്ല നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. 1979 ല്‍ ജോണ്‍ ഏബ്രഹാം സംവിധാനം ചെയ്ത ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിലൂടെയും ഭാസി നല്ല നടനുള്ള പുരസ്കാരം വാങ്ങി. അദ്ദേഹം നായകനായി അഭിനയിച്ച സിനിമയായിരുന്നു അത്. ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത ഏപ്രില്‍18 ല്‍ ഭാസിയുടെ അഭിനയത്തിന് സമാനതകളില്ലായിരുന്നു. ഈ ചിത്രത്തിലെ മികച്ച പ്രകടനത്തിന് 1984ലെ രണ്ടാമത്തെ മികച്ച നടനുള്ള പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു.
1978ല്‍ രഘുവംശം, 77ല്‍ അച്ചാരം അമ്മിണി ഓശാരം ഓമന, ആദ്യപാഠം എന്നീ സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. ഒരു രൂപ നോട്ടു കൊടുത്താല്‍ ഒരു ലക്ഷം കൂടെ പോരും… എന്ന പാട്ടു കേട്ടാല്‍ ഭാസിയെ ഓര്മ്മിക്കാത്തവരാരുണ്ട്. തള്ളു തള്ളു തല്ലാക്കു വണ്ടി…എന്ന പാട്ടും നമ്മുടെ മനസ്സില്‍ ഭാസി സൃഷ്ടിച്ച ചിരി മായാതെ സൂക്ഷിക്കും. രണ്ടു പാട്ടുകളും ലോട്ടറി ടിക്കറ്റ് എന്ന സിനിമയ്ക്കു വേണ്ടി ഭാസി പാടിയതാണ്.
വോട്ടില്ല, വോട്ടില്ല കടുവാപ്പെട്ടിക്കോട്ടില്ല…എന്ന പാട്ട് കാലങ്ങളിത്ര കഴിഞ്ഞിട്ടും എത്രയോ സജീവമായി പ്രേക്ഷക മനസ്സില്‍ നിലനില്‍ക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥി സാറാമ്മ എന്ന സിനിമയില്‍ ഭാസി അഭിനയിച്ചു പാടിയതാണത്. മറവില്‍ തിരിവ് സൂക്ഷിക്കുക, കണ്ണൂര്‍ ഡീലക്സ്, ചക്രവാകം, തെക്കന്‍കാറ്റ്, ശക്തി, കാട്ടുകുരങ്ങ്, ആദ്യ കിരണം എന്നീ സിനിമകളിലും ഭാസി പാടി.
ചിരിക്കാനും ചിന്തിക്കാനുമായി നൂറുനൂറു സന്ദര്‍ഭങ്ങള്‍ അഭിനയിച്ചു കാട്ടിത്തന്ന വ്യക്തിത്വമാണ് അടൂര്ഭാസിയുടേത്. ഓരോ മനുഷ്യന്റെയും ജീവിതത്തിന്റെ ഭാഗമായ ചിരിക്കു വേണ്ടി ജീവിച്ച മഹാനടന്. ഭാസിയില്ലാത്ത 25 വര്‍ഷങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നത്തെ തലമുറയ്ക്ക് അതു വലിയ നഷ്ടമായി തോന്നില്ല. കാരണം അവര്‍ക്ക് ഭാസിയുടെ സിനിമകളെ അറിയാന്‍ കഴിഞ്ഞിട്ടില്ലല്ലോ. അറിഞ്ഞവര്‍ക്ക്, അറിഞ്ഞു ചിരിച്ചവര്‍ക്ക്, ആ നഷ്ടം മനസ്സിലാക്കാന്‍ കഴിയും. 25 വര്‍ഷത്തിനപ്പുറം ഉണ്ടായിരുന്ന പൊട്ടിച്ചിരി വീണ്ടും സംഭവിപ്പിക്കാന്‍ ഇന്നാരുമില്ല എന്ന തിരിച്ചറിവ് വലിയ വേദവനയാണ് സമ്മാനിക്കുന്നത്.
അടൂര്‍ഭാസിയുടെ സ്വപ്നമായിരുന്നു കുഞ്ചന്‍ നമ്പ്യാരെന്ന സിനിമ. അയ്യപ്പ പണിക്കര്‍ കഥയെഴുതി ജി.അരവിന്ദന് സംവിധാനം ചെയ്യണമെന്നായിരുന്നു ആഗ്രഹം. കുഞ്ഞന്‍നമ്പ്യാരായി ഭാസിയും. ആ ആഗ്രഹം പൂവണിഞ്ഞില്ല. ഭാസിയും അയ്യപ്പ പണിക്കരും അരവിന്ദനും കാലയവനികക്കുള്ളില്‍ മറഞ്ഞെങ്കിലും ഭാസിയുടെ ആഗ്രഹത്തിന് ഇപ്പോഴും പ്രസക്തിയുണ്ട്.
അടൂര്‍ഭാസിയെന്ന വലിയ നടനെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താന്‍ സര്‍ക്കാര്‍ പിന്നീടൊന്നും ചെയ്തില്ല. അദ്ദേഹത്തിന്റെ സിനിമകള്‍ സൂക്ഷിച്ചുവയ്ക്കാന്‍ പോലുമായില്ല. വര്‍ഷംതോറും സര്‍ക്കാര്‍ നടത്തുന്ന ചലച്ചിത്രോത്സവത്തില്പോലും അടൂര്‍ഭാസിയെ ഓര്‍ക്കാനോ അദ്ദേഹത്തിന്റെ സിനിമകളുടെ പ്രത്യേക പാക്കേജ് അവതരിപ്പിക്കാനോ കഴിഞ്ഞിട്ടില്ല. അടൂര്‍ പെരിങ്ങനാട്ട് കോട്ടയ്ക്കാട്ടു വീട്ടിലെ തെക്കേപുരയിടത്തില്‍ അമ്മ മഹേശ്വരിയമ്മ അന്ത്യവിശ്രമം കൊള്ളുന്നതിനു സമീപത്തായാണ് അടൂര്‍ഭാസിയെയും കുഴിമാടം.
ഇതിനുസമീപത്ത് ഭാസിയുടെ കുടുംബം സംഭാവനചെയ്ത സ്ഥലത്ത് അടൂര്‍ഭാസി സാംസ്കാരിക കേന്ദ്രമുണ്ട്. അതുല്യ നടനെ ഓര്‍ക്കാന്‍ ഒരു ചെറിയ സ്ഥാപനം. എന്നാല്‍ ആ വലിയ നടന്റെ ഓര്‍മ്മകള്‍ സജീവമാക്കി നിലനിര്‍ത്താനും വരും തലമുറയുടെ പാഠപുസ്തകമാക്കാനും ഇതുമാത്രം പോര. ഭാസി മരിച്ച് 25 വര്‍ഷമാകുന്ന ഈ വേളയിലെങ്കിലും മലയാളത്തിന്റെ ചാര്‍ളി ചാപ്ലിനെ ഓര്‍ക്കാന്‍ സര്‍ക്കാര്‍ ഉണരുമെന്നു പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: