ബസ്സില്‍ ക്രൂരമായി കൂട്ടബലാല്‍സംഗത്തിനിരയാക്കി നിര്‍ഭയ എന്ന് പേര് ലഭിച്ച ദല്‍ഹി പെണ്‍കുട്ടിയെ റോഡിലേക്ക് വലിച്ചെറിഞ്ഞ പ്രതികള്‍ ഭാരതത്തെതന്നെ ലോകജനതക്കു മുന്നില്‍ അപമാനിതയാക്കിയിരിക്കുന്നു. നിര്‍ഭയയെ ഒരു സംഘം വേട്ടനായ്ക്കള്‍ കടിച്ചുകീറിയപ്പോള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് പറഞ്ഞത് ആറുമണിക്കുശേഷം പെണ്‍കുട്ടികള്‍ വീടിന് പുറത്തിറങ്ങരുതെന്നായിരുന്നു.
പുരുഷനും സ്ത്രീക്കും തുല്യാവകാശം നല്കുന്ന ഭരണഘടനയനുസരിച്ച് ദല്‍ഹി ഭരിക്കേണ്ടിയിരുന്ന ഒരു മുഖ്യമന്ത്രിയാണ് ഈ അധിക്ഷേപാര്‍ഹമായ പ്രഖ്യാപനം നടത്തിയത്. ബലാല്‍സംഗക്കേസില്‍ ഏറ്റവും ക്രൂരമായി പെരുമാറിയ പ്രതിക്ക് പ്രായം തികയാത്തതിന്റെ പേരില്‍ ശിക്ഷ നല്‍കാതെ ജുവനൈല്‍ ഹോമിലേക്കയക്കുകയായിരുന്നു.
ഇപ്പോള്‍ ബിബിസി കൂട്ടബലാല്സംഗത്തിലെ പ്രതിയുടെ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള അഭിമുഖം ഡോക്യുമെന്ററിയാക്കി സംപ്രേഷണം ചെയ്യാനൊരുങ്ങിയെങ്കിലും ലോക്സഭാ ചര്‍ച്ചയില്‍ രാഷ്ട്രീയകക്ഷിഭേദമെന്യേ ഈ തീരുമാനത്തെ അപലപിക്കുകയും പൊതുവികാരം മാനിച്ച് എന്‍ഡിഎ സര്‍ക്കാര്‍ സംപ്രേഷണം തടയുകയും ചെയ്തു. സ്ത്രീകളെ അധിക്ഷേപിക്കുന്ന അഭിമുഖത്തില്‍ വാണിജ്യതന്ത്രവും പ്രകടമാണെന്നും അത് തടയണമെന്നും കക്ഷിഭേദമെന്യേ എല്ലാ അംഗങ്ങളും ആവശ്യപ്പെട്ടപ്രകാരമാണ് ഡോക്യുമെന്ററി സംപ്രേഷണം തടഞ്ഞത്. ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്താല്‍ അത് രാജ്യത്തിന്റെ പ്രതിഛായ മോശമാക്കുമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു ചൂണ്ടിക്കാണിച്ചു.
ഇത്തരമൊരു ഡോക്യുമെന്ററി എടുക്കാന്‍ അന്നത്തെ മന്‍മോഹന്‍സിംഗ്-സോണിയാ സര്‍ക്കാരാണ് ബിബിസിക്ക് അനുമതി നല്‍കിയത്. ജയിലിനുള്ളിലെ പ്രതിയുടെ അഭിമുഖമെടുത്ത സംഭവം ഞെട്ടിച്ചുവെന്നാണ് ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് പറഞ്ഞത്. ഏറ്റവും മാരകമായ വിമര്‍ശനം സ്ത്രീകള്‍ക്കെതിരെ നടത്തിയത് ബലാല്‍സംഗക്കേസിലെ അഭിഭാഷകനാണ്. ”തെരുവില്‍ മധുരം സൂക്ഷിച്ചാല്‍ നായ്ക്കള്‍ വന്നുതിന്നും” എന്ന വിമര്‍ശനം സ്ത്രീകള്‍ ഉപഭോഗത്തിനുള്ള മധുരവസ്തുവാണെന്ന് പറയുന്നതിന് തുല്യമാണ്.
രാത്രി സ്ത്രീകള്‍ക്ക് പൊതുവഴി അന്യമാണെന്ന സൂചനയും ഇത് നല്കുന്നു. എന്തിനാണ് നിര്‍ഭയയെ രക്ഷിതാക്കള്‍ മറ്റൊരാളുടെ ഒപ്പം രാത്രി പറഞ്ഞയച്ചതെന്നും അഭിഭാഷകന് ചോദിക്കുന്നു. ബിബിസിക്ക് പ്രതിയുടെ അഭിമുഖമെടുക്കാന്‍ അനുവാദം നല്കിയ യുപിഎ സര്‍ക്കാര്‍ രാജ്യത്തെ അപമാനിക്കുന്ന അഭിമുഖം സംപ്രേഷണം ചെയ്യുന്നത് തടയാനും നടപടി സ്വീകരിച്ചില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
രാജ്യത്തിനുപുറത്ത് പ്രതിയുടെ അഭിമുഖം സംപ്രേഷണം ചെയ്യരുതെന്ന് ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ ബിബിസിക്ക് നോട്ടീസ് നല്‍കിയിരുന്നു. യുപിഎ ഭരണകാലത്ത് അഭിമുഖം എടുക്കാന്‍ അനുമതി നല്കിയ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ തന്നെ വിഷയത്തിലേക്ക് വലിച്ചിഴക്കരുതെന്നാണ് പ്രതികരിച്ചത്. പിന്നെ ആരാണ് ഇതിന് ഉത്തരവാദിയെന്ന് പറയാന്‍ സര്‍ക്കാരിനെ നയിച്ച കോണ്‍ഗ്രസിന് ബാധ്യതയുണ്ട്. നിര്‍ഭയ കേസിലെ പ്രതി മുകേഷ് ശര്‍മ്മയുടെ അഭിമുഖം പുറത്തുവന്നയുടന്‍ എന്‍ഡിഎ സര്‍ക്കാര്‍ തിഹാര്‍ ജയില്‍മേധാവിയെ പാര്‍ലമെന്റിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി. വനിതാ എംപിമാര്‍ ഇരുസഭകളിലും രൂക്ഷമായാണ് സംഭവത്തോട് പ്രതികരിച്ചത്.
ഡോക്യുമെന്ററിയിലെ പരാമശങ്ങള്‍ ഞെട്ടിക്കുന്നതും സ്ത്രീകളെ അപമാനിക്കുന്നതും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണ്. നിര്‍ഭയ പെണ്‍കുട്ടി സഹകരിച്ചിരുന്നുവെങ്കില്‍ മരണത്തിലെത്തിച്ച ക്രൂരപീഡനം ഒഴിവാകുമായിരുന്നുവെന്നാണ് പ്രതിയുടെ വാദം! പെണ്‍കുട്ടികള്‍ സഹകരിച്ചാല്‍ ബലാല്‍സംഗം എന്ന വാക്കുപോലും ഉണ്ടാകില്ലായിരുന്നല്ലോ!! രാജ്യം കണ്ട ഏറ്റവും ക്രൂരമായ ഒരു അതിക്രമം നടത്തിയ മനുഷ്യമൃഗത്തിനും ഇത്തരം ന്യായീകരണത്തിന് അവസരമൊരുക്കിയ കോണ്‍ഗ്രസ് സര്‍ക്കാരിനെ നയിച്ചവര്‍ ജനങ്ങളോട് മാപ്പുപറയണം. ജയിലില്‍ പ്രതികളുടെ അഭിമുഖമെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും ലംഘിക്കപ്പെട്ടതായി കാണുന്നു.
മുന്‍സര്‍ക്കാര്‍ ഈ ഡോക്യുമെന്ററിക്ക് അനുമതി നല്കിയ തെറ്റ് ഇപ്പോഴത്തെ സര്‍ക്കാര്‍ തിരുത്തിയിരിക്കുകയാണ്. ബിബിസി ഡോക്യുമെന്ററിക്കെതിരെ ഇരുസഭകളിലും പ്രതിഷേധം ശക്തമാകുമ്പോഴും ബിബിസി നിസ്സംഗത പാലിക്കുകയായിരുന്നു. ഇപ്പോള്‍ യൂട്യൂബ് ഡോക്യുമെന്ററി പിന്‍വലിച്ചിരിക്കുന്നു.
ഭാരതത്തെബലാല്സംഗങ്ങളുടെ നാടായി ചിത്രീകരിച്ച് അരാജകത്വം വളര്‍ത്താനുള്ള വൈദേശിക ഗൂഢാലോചന ഇക്കാര്യത്തിലുണ്ടോ എന്ന് അന്വേഷിക്കണം. രാജ്യത്തിനകത്തുള്ളവര്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവരെയും കണ്ടെത്തണം. ഇത്തരംഅഞ്ചാംപത്തികളെ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിച്ചാല്‍ ഒരു രാജ്യത്തിനും മുന്നോട്ടുപോകാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: