ഒരു ഭരണകൂടത്തിന്റെ ചുമതല, ജനങ്ങള്‍ക്ക് ഉപകാരപ്രദമായ തീരുമാനങ്ങളെടുക്കുക അത് കാര്യക്ഷമമായി നടപ്പിലാക്കുക എന്നതായിരിക്കണം. തീരുമാനങ്ങളെടുക്കാതെ ഒന്നും നടപ്പിലാക്കാതെ വര്‍ഷങ്ങള്‍ തള്ളിനീക്കുക എന്നതാണ് കഴിഞ്ഞ ഏതാനും വര്‍ഷമായി പൊതുവിദ്യാഭ്യാസ വകുപ്പില്‍ സംഭവിക്കുന്നത്. ഈ നിലക്ക് ഒരു വര്‍ഷംകൂടി കടന്നുപോയാല്‍ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രിയും വിദ്യാഭ്യാസ വകുപ്പും ചരിത്രത്തിലിടം നേടും എന്ന് ഉറപ്പാണ്.
വിദ്യാഭ്യാസ അവകാശനിയമം അട്ടിമറിക്കപ്പെട്ടു
വിദ്യാഭ്യാസരംഗത്ത് ഘടനാപരമായ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇടയാകും എന്ന് കൊട്ടിഘോഷിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ 2009 ല്‍ വിദ്യാഭ്യാസ അവകാശനിയമം കൊണ്ടുവന്നത്. വിപ്ലവകരമായ നിയമം കേരളത്തില്‍ നടപ്പിലാക്കിയപ്പോള്‍ നിയമംതന്നെ ഒന്നുമല്ലാതായി തീര്‍ന്നു എന്നതാണ് വാസ്തവം.
ഒന്നാം ക്ലാസിലെ പ്രവേശന പ്രായം 6 വയസ്സാക്കി
വിദ്യാഭ്യാസ അവകാശ നിയമത്തിലെ വിപ്ലവകരമായ ഒരു നിര്‍ദ്ദേശം ഒന്നാം ക്ലാസിലെ പ്രവേശന പ്രായം 6 വയസ്സാക്കുന്നു എന്നതായിരുന്നു. കുട്ടികളുടെ മാനസിക വികാസത്തെക്കുറിച്ച് നടത്തിയ വിദഗ്ദ്ധ പഠനത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരത്തിലൊരു മാറ്റം വിദ്യാഭ്യാസ അവകാശനിയമത്തില്‍ ഉള്‍പ്പെടുത്തിയത്. കേന്ദ്രനിയമം പിന്തുടരുന്ന സ്കൂളുകളിലെല്ലാം ഇപ്പോള്‍തന്നെ അഞ്ചര വയസ്സും 6 വയസ്സും ആണ്. എന്നാല്‍ കേരളത്തില്‍ ഈ നിയമം ഇനിയും നടപ്പിലാക്കിയിട്ടില്ല. കുട്ടികളുടെ പ്രവേശന പ്രായം ഇപ്പോഴും 5 വയസ്സായി തുടരുന്നു. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് ഇതില്‍ തന്നെ മൂന്ന് മാസം വരെ ഇളവ് അനുവദിക്കാനുള്ള അവകാശം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതായത് 4 3/4 വയസ്സുകാര്‍ക്കും നമ്മുടെ സ്കൂളുകളില്‍ കടന്നുകൂടാന്‍ കഴിയും.
എല്‍പി-യുപി സ്കൂളുകളുടെ ഘടന മാറുന്നു
ദേശീയതലത്തിലും പല സംസ്ഥാനങ്ങളിലും എല്‍പി വിഭാഗം 1 മുതല്‍ 5 വരെ ക്ലാസുകളും യുപി വിഭാഗം 6 മുതല്‍ 8 വരെ ക്ലാസുകളുമാണ്. നവോദയ വിദ്യാലയങ്ങളിലേക്ക് പ്രവേശനം നടത്തുന്നത് 6-ാം ക്ലാസിലേക്കാണ്. ഉച്ചഭക്ഷണ പരിപാടി, എസ്എസ്എ നടത്തുന്ന സൗജന്യ പാഠപുസ്തക വിതരണം, യൂണിഫോം വിതരണം തുടങ്ങിയവയെല്ലാം ഒന്നുമുതല്‍ 5 വരെയുള്ള പ്രൈമറി വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള പരിപാടികളാണ്.
ഇതുമായി പൊരുത്തപ്പെടുന്ന വിധം മുഴുവന്‍ വിദ്യാലയങ്ങളും എല്‍പി വിഭാഗം ഒന്നു മുതല്‍ 5 വരെയായും യുപി വിഭാഗം 6 മുതല്‍ 8 വരെയും ആയി പുനഃക്രമീകരിക്കണം എന്നാണ് വിദ്യാഭ്യാസ അവകാശനിയമം നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഈ ഘടനാപരമായ മാറ്റം ഇനിയും നടപ്പിലാക്കിയിട്ടില്ല. ഏത് നിയമം നടപ്പാക്കുമ്പോഴും ചില പ്രത്യാഘാതങ്ങള്‍ ഉണ്ടാവും അവ ക്രമേണ പരിഹരിക്കപ്പെടും.
പ്രീഡിഗ്രി കോളേജുകളില്‍ നിന്നും വേര്‍പ്പെടുത്തിയപ്പോള്‍ എന്തെല്ലാം പ്രശ്നങ്ങളുണ്ടായി. പ്രശ്നങ്ങളെ ഭയന്ന് നാം ആ തീരുമാനം എത്ര നീട്ടി കൊണ്ടുപോയി. പക്ഷേ ധീരമായി തീരുമാനം എടുത്തപ്പോള്‍ അത് നടപ്പിലായി. തീരുമാനം എടുക്കാനാണ് ധൈര്യം ഉണ്ടാവേണ്ടത്.
വിദ്യാര്‍ത്ഥി അദ്ധ്യാപക അനുപാതം കുറയുന്നു
വിദ്യാഭ്യാസ അവകാശ നിയമത്തിലെ വിപ്ലവകരമായ ഒരു നിര്‍ദ്ദേശം അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:45 ല്‍നിന്നും എല്‍പി വിഭാഗത്തില്‍ 1:30 ഉം യുപി വിഭാഗത്തില്‍ 1:35 ആയി കുറയ്ക്കുക എന്നതാണ്.
ക്ലാസ് മുറികളില്‍ കുട്ടികളുടെ എണ്ണം 50 ഉം 60 ഉം ആവുമ്പോള്‍ അദ്ധ്യാപകര്‍ക്ക് കുട്ടികളെ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയുകയില്ല. ഈ ന്യൂനത പരിഹരിക്കുന്നതിന് വേണ്ടിയാണ് വിപ്ലവകരമായ ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഈനിയമം വളരെ വിചിത്രമായാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
ഒരു ക്ലാസില്‍ 50 ഉം 60 ഉം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ക്കൊന്നും ഇതിന്റെ പ്രയോജനം ലഭിക്കുകയില്ല. എന്നാല്‍ 40 കുട്ടികള്‍ പഠിക്കുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. അതായത് 51 കുട്ടികള്‍ ഉണ്ടായിരുന്ന ക്ലാസില്‍ കുട്ടികള്‍ കുറഞ്ഞ് ഡിവിഷന് നഷ്ടപ്പെട്ട് അദ്ധ്യാപകര്‍ അധികമാവുമ്പോള്‍ അവരെ നിലനിറുത്താന്‍ വേണ്ടി മാത്രമാണ് ഈ നിയമം നടപ്പിലാക്കുന്നത്.
കുട്ടികള്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധമല്ല, അദ്ധ്യാപകര്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധമാണ് ഈ നിയമം വ്യാഖ്യാനിച്ചിരിക്കുന്നത്.
പ്രധാന അദ്ധ്യാപികയെ ക്ലാസ് ചാര്‍ജ്ജില്‍നിന്നും ഒഴിവാക്കുന്നു
വിദ്യാഭ്യാസ നിയമത്തിലെ സ്വാഗതാര്‍ഹമായ ഒരു നിര്‍ദ്ദേശമാണ് പ്രൈമറി വിദ്യാലയങ്ങളില്‍ പ്രധാന അദ്ധ്യാപികയെ ക്ലാസ് ചാര്‍ജ്ജില്‍നിന്നും ഒഴിവാക്കുക എന്നത്. ഹൈസ്കൂളുകളില്‍ ഇപ്പോള്‍ തന്നെ പ്രധാന അദ്ധ്യാപകര്‍ക്ക് ക്ലാസ് ചാര്‍ജ്ജ് ഇല്ല. എന്നാല്‍ എല്‍പി/യുപി സ്കൂളുകളില്‍ പ്രധാന അദ്ധ്യാപകന്റെ ചുമതല വഹിക്കുന്നതോടൊപ്പം പ്രധാന അദ്ധ്യാപകന് ഈ ക്ലാസിലെ കുട്ടികളെ പഠിപ്പിക്കാനുള്ള ചുമതലയും നിര്‍വഹിക്കണം.
പ്രധാന അദ്ധ്യാപകന് മറ്റെന്തെങ്കിലും കാര്യത്തില്‍ ഏര്‍പ്പെടുകയോ പുറത്തുപോകുകയോ ചെയ്യുമ്പോള്‍ അവര്‍ക്ക് ചാര്‍ജ്ജുള്ള ക്ലാസില്‍ പഠിപ്പിക്കാന്‍ ആരുമില്ലാത്ത അവസ്ഥ വരുന്നു. ഈ പ്രതിസന്ധി ഒഴിവാക്കാനാണ് സ്വാഗതാര്‍ഹമായ ഈ നിര്‍ദ്ദേശം വിദ്യാഭ്യാസ അവകാശ നിയമം മുന്നോട്ടുവച്ചത്. എല്‍പി വിഭാഗത്തില്‍ 150 ഉം യുപി വിഭാഗത്തില്‍ 100 ഉം കുട്ടികളുള്ള വിദ്യാലയങ്ങളിലെ പ്രധാന അദ്ധ്യാപകരെയാണ് ക്ലാസ് ചാര്‍ജ്ജില്‍നിന്നും ഒഴിവാക്കി അതിനായി പുതിയ തസ്തിക അനുവദിക്കേണ്ടത്. ഈ നിയമവും കേരളത്തില്‍ വിചിത്രമായാണ് നടപ്പാക്കിയിരുന്നത്.
500-600 കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നും ഇതിന്റെ പ്രയോജനം ലഭിക്കുകയില്ല. കുട്ടികള്‍ കുറഞ്ഞ് അദ്ധ്യാപകര്‍ അധികമായി അങ്ങനെ അധികമായ അദ്ധ്യാപകരെ 1:30, 1:35 അനുപാതത്തില്‍ നിലനിറുത്തി ഇനിയും അദ്ധ്യാപകര്‍ അധികമാവുന്ന പക്ഷം അത്തരം വിദ്യാലയങ്ങളിലാണ് പ്രധാന അദ്ധ്യാപകിയെ ക്ലാസ് ചാര്‍ജ്ജില്‍നിന്നും ഒഴിവാക്കി പുതിയ തസ്തിക സൃഷ്ടിക്കുന്നത്. ആവശ്യത്തിലധികം അദ്ധ്യാപകരുള്ള വിദ്യാലയങ്ങളില്‍ ഒരു തസ്തിക കൂടി നിര്‍മിക്കുന്നു. ആവശ്യമുള്ള വിദ്യാലയങ്ങളില്‍ തസ്തികകളില്ല.
സ്പെഷലിസ്റ്റ് അദ്ധ്യാപകരെ നിയമിക്കണം
കുട്ടികള്‍ക്ക് കല കായിക വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നതിനായി എല്ലാ വിദ്യാലയങ്ങളിലും സ്പെഷലിസ്റ്റ് അദ്ധ്യാപകരുടെ സേവനം ഉറപ്പുവരുത്തണം എന്നാണ് വിദ്യാഭ്യാസ അവകാശ നിയമം നിര്‍ദ്ദേശിക്കുന്നത്. ഇതിനായി പുതിയതായി നിയമിക്കപ്പെടുന്ന സ്പെഷലിസ്റ്റ് അദ്ധ്യാപകര്‍ക്ക് ശമ്പളം നല്‍കാനായി മാസംതോറും 25000 രൂപ കേന്ദ്ര സര്‍ക്കാര്‍ തന്നെ നല്‍കും എന്നാണ് പറഞ്ഞിരിക്കുന്നത്.
ഈ നിര്‍ദ്ദേശം നടപ്പാക്കുന്നതില്‍ അതിബുദ്ധിയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രകടിപ്പിച്ചത്. ഇപ്പോള്‍ നിലവിലുള്ള മുഴുവന്‍ സ്പെഷലിസ്റ്റ് അദ്ധ്യാപകരേയും പ്രത്യേകമായി പൂള് ചെയ്യുകയും അവര്‍ക്ക് ഓരോരുത്തര്‍ക്കും 25000 രൂപ വീതം കേന്ദ്ര സര്‍ക്കാരില്‍നിന്നും എഴുതി വാങ്ങുകയും ചെയ്യുക.
തുടര്‍ന്ന് മുഴുവന്‍ സ്പെഷലിസ്റ്റ് അദ്ധ്യാപകരുടേയും സേവനം മറ്റ് സ്കൂളുകളില്‍ കൂടി ലഭിക്കാന്‍ തക്കവണ്ണം പുനര്‍വിന്യസിക്കുക. ഇതിലൂടെ ഒരു സ്കൂളില്‍ ജോലി ചെയ്തിരുന്ന കായികാദ്ധ്യാപകന്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ സ്കൂളുകളില്‍ പോകേണ്ടിവരും. ഇതിലൂടെ കായികാദ്ധ്യാപകന്റെ സേവനം എല്ലായിടത്തും ലഭ്യമാക്കുന്നു എന്ന പേരില്‍ ഫലത്തില്‍ എവിടേയും ലഭിക്കാതാവുക മാത്രമാണ് ഉണ്ടായിരിക്കുന്നത്.
ഒരു അദ്ധ്യാപകന് 25000 രൂപ വീതം കേന്ദ്രത്തില്‍നിന്നും ചോര്‍ത്തുന്ന പ്രക്രിയ മാത്രമേ ഫലപ്രദമായി നടപ്പിലാക്കിയിട്ടുള്ളൂ.
മറ്റൊരു നിര്‍ദ്ദേശം സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികളുടേയും വിദ്യാഭ്യാസ അവസരം ഉറപ്പാക്കുക എന്ന നിലയില്‍ അണ്എയിഡന്റ് വിദ്യാലയങ്ങളിലും 25 ശതമാനം സീറ്റ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി മാറ്റിവയ്ക്കണം എന്നതായിരുന്നു. ഈ നിയമത്തിന്റെ ബലത്തില്‍ ഏതെങ്കിലും അണ് എയിഡഡ് സ്കൂളുകളില്‍ ഒരു കുട്ടിക്കുപോലും പ്രവേശനം ലഭിച്ചതായി അറിയാന്‍ കഴിഞ്ഞിട്ടില്ല.
വിദ്യാഭ്യാസ നിയമം നിലവില്‍ വരുന്നതോടെ സര്‍ക്കാരിന്റെ നിയന്ത്രണ വിധേയമായല്ലാതെ ഒരു വിദ്യാലയം പോലും പ്രവര്‍ത്തിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഇപ്പോഴും അംഗീകാരം പോലുമില്ലാതെ നിരവധി വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഒരു വിദ്യാലയം പോലും വിദ്യാഭ്യാസ അവകാശ നിയമം വന്നതിന്റെ പേരില്‍ അടച്ചുപൂട്ടിയിട്ടില്ല.
വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി യുപി- ഹൈസ്കൂള്‍ അദ്ധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യത വര്‍ധിപ്പിക്കാനും മുഴുവന്‍ അദ്ധ്യാപകര്‍ക്കും യോഗ്യത പരീക്ഷ നിര്‍ബന്ധമാക്കാനും നിര്‍ദ്ദേശങ്ങള്‍ ഉണ്ട്. ഈ നിര്‍ദ്ദേശങ്ങളും നടപ്പാക്കിക്കൊണ്ട് ഇനിയും തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ല.
വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നിട്ട് 5 വര്‍ഷം പിന്നിട്ടിരിക്കുന്നു. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിലുള്ള പുരോഗതിയും അതുകൊണ്ട് വിദ്യാഭ്യാസമേഖലയ്ക്ക് ഉണ്ടായ നേട്ടവും വിലയിരുത്താന്‍ സമയമായിരിക്കുന്നു. സത്യസന്ധമായി വിലയിരുത്തുമ്പോള്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കാനോ നടപ്പിലാക്കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്ന് വിലയിരുത്തേണ്ടി വരും. നിഷ്ക്രിയതയാണ്, തീരുമാനങ്ങള്‍ എടുക്കാതിരിക്കുകയാണ് സര്‍ക്കാരിന്റെ മുഖമുദ്ര എന്ന് സമ്മതിക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: