തെരഞ്ഞെടുപ്പിനുശേഷം 49 ദിവസത്തെ ഗവര്‍ണര്‍ഭരണം അവസാനിപ്പിച്ചുകൊണ്ടാണ് മാര്‍ച്ച് ഒന്നിന് ജമ്മുകാശ്മീരില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റത്. പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സെയ്ദ് മുഖ്യമന്ത്രിയും ബിജെപി നേതാവ് നിര്‍മ്മല്‍സിംഗ് ഉപമുഖ്യമന്ത്രിയുമായി അധികാരമേറ്റത് ചരിത്രസംഭവമെന്ന് പരക്കെ വിലയിരുത്തുകയാണ്. നയങ്ങളിലും പരിപാടികളിലും നിലപാടുകളിലും രണ്ടുധ്രുവങ്ങളിലായിരുന്നു ഭരണം പങ്കിട്ട ഇരുപാര്ട്ടികളുമെന്ന വസ്തുതയാണ് പലരും ചൂണ്ടിക്കാട്ടുന്നത്. വിഘടനവാദവും ഭീകരപ്രവര്ത്തനവുംമൂലം ദശാബ്ദങ്ങളായി സൈ്വരജീവിതം നഷ്ടപ്പെട്ട സംസ്ഥാനമാണ് ജമ്മുകാശ്മീര്‍. അവിടെ തെരഞ്ഞെടുപ്പ് എന്ന് കേള്‍ക്കുമ്പോള്‍തന്നെ മനസ്സ് കിടുങ്ങുന്നതായിരുന്നു മുമ്പൊക്കെയുള്ള അനുഭവം.
പോലീസുകാരും പട്ടാളക്കാരും വോട്ടുചെയ്ത് സര്‍ക്കാറുണ്ടാക്കുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തവണ ജനങ്ങള്‍ വോട്ടുചെയ്യാനെത്തി. മുമ്പെങ്ങുമില്ലാത്തവണ്ണം വോട്ടിംഗ് ശതമാനം ഉയര്‍ന്നു.അതിന്റെ ഫലം ബിജെപിക്ക് ലഭിക്കുകയും ചെയ്തു. 25 സീറ്റില്‍ ജയിച്ച് രണ്ടാമത്തെ കക്ഷിയായി ബിജെപിയെ ജനം അംഗീകരിച്ചു. ഭരണംപങ്കിട്ടിരുന്ന ഫറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഗ്രസ്സും ഗുലാം നബി ആസാദിന്റെ കോണ്‍ഗ്രസും ദയനീയമായി പരാജയപ്പെടുകയും ചെയ്തു. വന്‍തോതില്‍ ജനങ്ങള്‍ വോട്ടിംഗില്‍ പങ്കെടുത്ത തെരഞ്ഞെടുപ്പില്‍ സഹകരിച്ചതിനുശേഷം ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് വലിയ നിരാശയ്ക്ക് വഴിവയ്ക്കുമെന്ന തിരിച്ചറിവിലാണ് യോജിക്കാവുന്ന പരിപാടികളില്‍ യോജിച്ചും വിവാദവിഷയങ്ങള്‍ മാറ്റിവച്ചും പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ മന്ത്രിസഭ ഉണ്ടാക്കാന്‍ തയ്യാറായത്. ഇത് ആരുടെയും കീഴടങ്ങലല്ലെന്ന് ഇതിനകം വ്യക്തമാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
ഭൂമിയിലെ സ്വര്‍ഗം എന്നറിയപ്പെടുന്ന ജമ്മുകാശ്മീര്‍ ഭാരതത്തിന്റെ ശിരസ്സായാണ് പരിഗണിക്കപ്പെട്ടിരുന്നത്. ശിരസ്സ് വെട്ടിമാറ്റാനും സ്വര്‍ഗം നരകമാക്കാനും പാക്കിസ്ഥാന് നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. പാക്കിസ്ഥാന്റെ ഭാഗമായിരുന്ന കിഴക്കന്‍ പാക്കിസ്ഥാന് വേര്‍പ്പെടുത്തി ബംഗ്ലാദേശ് എന്ന രാജ്യം സൃഷ്ടിച്ചതിന് ഭാരതം സഹായം ചെയ്തതിന്റെ പക പാക്കിസ്ഥാന് ഇപ്പോഴും തുടരുകയാണ്.
കാശ്മീരിനെ സ്വന്തമാക്കി പകവീട്ടാനായിരുന്നു അവരുടെ മോഹം. പിഡിപിയും ബിജെപിയും ധാരണയിലെത്തിയതോടെ പാക്കിസ്ഥാന്റെ മോഹത്തിന്റെ കൂമ്പടഞ്ഞിരിക്കുകയാണ്. മാത്രമല്ല ദല്‍ഹിയില്‍ പുതിയ കേന്ദ്രസര്‍ക്കാര്‍ വന്നതിനുശേഷം കശ്മീര്‍ താഴ്വരയില്‍നിന്നും വരുന്ന വാര്‍ത്തകളെല്ലാം ഭീകരന്മാര് വെടിയേറ്റ് മരിച്ചു എന്നതാണ്. മുമ്പൊക്കെ ഭീകരാക്രമത്തില്‍ നാട്ടുകാര്‍ മരണപ്പെട്ടതിന്റെ കഥയായിരുന്നു കേട്ടതെന്ന് ഓര്‍ക്കണം. കാശ്മീരിലെ പട്ടാള സാന്നിധ്യത്തെ ഇല്ലാതാക്കാനും ഭീകരവാദികള്‍ക്ക് നിര്‍ബാധം കടന്നുവരാനും പാക്കിസ്ഥാന് കഠിനപ്രയത്നം തന്നെയാണ് നടത്തിപ്പോന്നത്. പട്ടാളക്കാര്‍ കാശ്മീരിലെ മുസ്ലിം സ്ത്രീകളെ നിരന്തരം പീഡിപ്പിക്കുകയാണെന്ന് കള്ളപ്രചാരണം നടത്തി മുസ്ലിം ചെറുപ്പക്കാരില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തി ഭീകരപ്രവര്‍ത്തനങ്ങളില്‍ ആകര്‍ഷിക്കാനും നോക്കി. അതെല്ലാം ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നു. ജമ്മുകാശ്മീര്‍ അക്ഷരാര്‍ത്ഥത്തില്‍ സമാധാനത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണെങ്ങും.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം മുഫ്തി മുഹമ്മദ് സെയ്ദ് വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പ്രസ്താവന ഈ നല്ല അന്തരീക്ഷത്തെ വികൃതമാക്കാനാണ് പ്രതിപക്ഷം പ്രത്യേകിച്ച് കോണ്‍ഗ്രസ് ആയുധമാക്കിയത്. ലോക്സഭയില്‍ അവര്‍ ഗുസ്തി നടത്തുന്നതാണ് കണ്ടത്. അതും പോരാഞ്ഞ് ഇറങ്ങിപ്പോവുകയും ചെയ്തു. പ്രധാനമന്ത്രിയെ പ്രതികൂട്ടിലാക്കാനായിരുന്നു അവരുടെ ശ്രമം. കശ്മീര്‍ മുഖ്യമന്ത്രിക്കെതിരെ പാര്‍ലമെന്റ് പ്രമേയം പാസാക്കണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ ബിജെപിയോ കേന്ദ്രസര്‍ക്കാറോ മുഫ്തിയുടെ പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും ഇതിനകം വ്യക്തമാക്കിയിട്ടും കോണ്‍ഗ്രസിന് തൃപ്തിവന്നില്ല. ഭീകരന്മാരെ എക്കാലവും താലോലിക്കുകയും വഴിവിട്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തുപോന്ന കോണ്‍ഗ്രസിന്റെ രാജ്യസ്നേഹം ‘ചെകുത്താന്റെ വേദമോതലാ’ണെന്ന് അറിയാത്തവരുണ്ടാകില്ല. സമാധാനപരമായ തെരഞ്ഞെടുപ്പിന് ഭീകരരോടും പാക്കിസ്ഥാനോടും നന്ദിയുണ്ടെന്നായിരുന്നു മുഫ്തിയുടെ വാക്കുകള്‍. നന്ദി പറയേണ്ടത് ജമ്മുകാശശ്മീരിലെ ജനങ്ങളോടും സുരക്ഷാസേനയോടുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കുകയും ചെയ്തു.
അധികാരം പങ്കിടുമ്പോള്‍ രാജ്യതാല്പര്യത്തിന് വിരുദ്ധമായ അഭിപ്രായപ്പെടല്‍ ആരില്‍നിന്നുണ്ടായാലും അതിനെ അംഗീകരിക്കാന്‍ ബിജെപിയോ ഇന്നത്തെ കേന്ദ്രസര്‍ക്കാറോ തയ്യാറാകില്ലെന്ന് പ്രത്യേകം പറയേണ്ടതില്ല. ബിജെപി ദേശീയകാര്യത്തില് ഒരു വിട്ടുവീഴ്ചയും ചെയ്യുകയില്ല. ആ കക്ഷിയെ ദേശസ്നേഹം പഠിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ഇന്നാരുമില്ല. അത് മനസ്സിലാക്കാതെ കാളപ്പെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയറുമായി കോണ്ഗ്രസ്സുകാര് ചാടി ഇറങ്ങുമ്പോള്‍ സ്വയം പരിഹാസ്യരാകുമെന്ന് ഓര്‍ത്താല്‍ നന്ന്. രാജ്യസ്നേഹമല്ല അധികാരം നഷ്ടപ്പെട്ടതിലുള്ള നിരാശയും കാശ്മീരിലും ബിജെപി ഭരണത്തിലെത്തിയതിലെ അസൂയയുമാണ് അവര്‍ പ്രകടിപ്പിക്കുന്നതെന്ന് തിരിച്ചറിയാന്‍ അതിബുദ്ധിയൊന്നും ആവശ്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: