ആര്യാടന് മുഹമ്മദിന്റെ വീട്ടില്‍ എത്ര ആടുണ്ടെന്നോ ആനത്തലവട്ടം ആനന്ദന്റെ വീട്ടില്‍ എത്ര ആനയുണ്ടെന്നോ ആരും ചോദിക്കാറില്ല. നാമവും നാമധാരിയും തമ്മില്‍ ബന്ധമില്ലെന്നറിയുന്നവരാണ് നാം. വിഭജിച്ചു ഭരിക്കാന്‍ ബ്രിട്ടീഷുകാരനില്നിന്നു പഠിച്ച നമുക്ക് പേരിനെയും പേരുകാരനെയും വിഭജിച്ചുകാണാന്‍ ബുദ്ധിമുട്ടില്ല. പേരിലെന്തിരിക്കുന്നു എന്ന് ചോദിച്ചത് ഷേക്സ്പിയര്. പേരില്‍ കാര്യമില്ലെന്നത് പാശ്ചാത്യ കാഴ്ചപ്പാടാണ്. ശ്രീരാമനും ശ്രീകൃഷ്ണനും പോലെ ഇതിഹാസ കഥാപാത്രങ്ങളെല്ലാം പേരിനോട് നീതിപുലര്‍ത്തിയവരാണ്. മംഗലശേരി നീലകണ്ഠനും മകന് മംഗലശേരി കാര്‍ത്തികേയനും തിരക്കഥാകൃത്ത് സ്വഭാവത്തിനനുസരിച്ച് പേരുനല്‍കിയതുപോലെ സിനിമയിലും നോവലിലുമൊക്കെ കഥാപാത്രങ്ങള്‍ക്ക് പേരിലൂടെ ചില സൂചനകള്‍ നല്‍കാറുണ്ട്.
രാഷ്ട്രീയത്തില്‍ തന്റെ പേരിനോട് നീതിപുലര്‍ത്തിയ ഒരു നേതാവാണ് വി.എം. സുധീരന്. ഏതാനും മാസങ്ങളായി ഗ്രഹണത്തിലായിരുന്ന കെപിസിസി പ്രസിഡന്റ് ഗോകുലം ഗോപാലനെ വിമര്‍ശിച്ചുകൊണ്ടാണ് വീണ്ടും വാര്‍ത്തകളിലേക്ക് വാതായനം തുറന്നത്. മദ്യവ്യവസായികളുമായി വേദി പങ്കിടില്ല എന്നാണ് സുധീരസൂക്തം. അവരുമായി സദസു പങ്കിടുന്നതില്‍ തെറ്റില്ല.
രാഷ്ട്രീയനേതാക്കള്‍ കയറിയിറങ്ങുന്ന വേദിക്ക് ഇത്രമേല്‍ പരിശുദ്ധിയുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. മതമേലധ്യക്ഷന്മാരുമായി വേദി പങ്കിടാം! ഗോകുലം ഗോപാലനെപ്പോലുള്ള അധ്വാനശീലരായ വ്യവസായികളെ പ്രോത്സാഹിപ്പിക്കാനുള്ള സുധീരത കാട്ടി വിലയിടിഞ്ഞുപോയ പേരിന്റെ മൂല്യനിലവാരം പുനസ്ഥാപിക്കാനാണ് കെപിസിസി അധ്യക്ഷന്‍ ശ്രമിക്കേണ്ടത്.
ന്യൂനപക്ഷ സമുദായക്കാര്‍ കുത്തകയാക്കിയിരിക്കുന്ന വ്യവസായരംഗത്ത് ഗോകുലം ഗോപാലനെപ്പോലുള്ളവരുടെ സാന്നിധ്യം ന്യൂനപക്ഷ ഫാസിസ്റ്റുകള്‍ക്ക് സുഖിക്കുന്നതല്ല. ഒരു ഹിന്ദു വ്യവസായി മുഖ്യമന്ത്രിയുടെ ഇടവക പള്ളിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കിയതായി നമ്മള് വാര്‍ത്ത വായിച്ചതാണ്. ഒരു ഭൂരിപക്ഷസമുദായാംഗം കേരളത്തില്‍ വ്യവസായം നടത്തി പിഴച്ചുപോകാന്‍ ന്യൂനപക്ഷ ഫാസിസത്തിനു നല്കിയ കൈക്കൂലിയായിരുന്നു ആ ഒരു കോടി! സുധീരന് ഗോകുലം ഗോപാലനെ വിമര്‍ശിച്ചപ്പോള്‍ അതില്‍ ന്യൂനപക്ഷ പ്രീണനത്തിന്റെ ഗന്ധം ആരെങ്കിലും മണത്താല്‍ കുറ്റം പറയേണ്ടതില്ല.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ അറയിലുള്ള സ്വത്തുവകകള്‍ രാജാക്കന്മാര് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിര്‍മ്മിച്ച് സൂക്ഷിച്ചവയാണെന്നും അതുകൊണ്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടണമെന്നാണ് ഇടതുപക്ഷ കക്ഷികളുടെ ആവശ്യം. എന്നാല്‍ ഫെബ്രുവരി 16 ലെ ദേശാഭിമാനി പത്രത്തില്‍ കണ്ട വാര്‍ത്ത ഈ ആവശ്യത്തിന് നിരക്കുന്നതല്ല. ”സ്വാതി തിരുനാള്‍ ജനിച്ചപ്പോള്‍ കേണല്‍ മണ്‍റോ അമ്പലത്തില്‍ സമര്‍പ്പിച്ച വെള്ളിക്കാലുള്ള സ്വര്‍ണക്കുടയിലെ മരതകക്കല്ലുകള്‍ കാണാതായി” എന്നാണ് ആ ചുവന്ന വാര്‍ത്ത. മണ്റോയെപ്പോലെ നിരവധിപേര്‍ നടയ്ക്കുവെച്ച കാഴ്ചദ്രവ്യങ്ങള്‍ എങ്ങനെ ജനങ്ങളുടെ പൊതുസ്വത്താകുമെന്ന് ചുവന്ന ബുദ്ധിജീവികള്‍ പറഞ്ഞുതന്നാല്‍ കൊള്ളാം. കേരളത്തിലെ പഴയ പള്ളികളെല്ലാം രാജാക്കന്മാര് പൊതുഖജനാവിലെ പണം ഉപയോഗിച്ച് പണിതിട്ടുള്ളതാണ്. ഈ പള്ളി സ്വത്തുക്കള്‍ പൊതുസ്വത്താക്കണമെന്ന് ഇടതന്മാര് പറയുമോ?
മാണിക്ക് നല്കിയതുപോലെ നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും കോഴ നല്‍കിയതായി ബാര്‍ ഹോട്ടല്‍ അസോസിയേന്‍ ഭാരവാഹികള്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ (11.2.15). മാണിയോട് വ്യക്തിപരമായി വിദ്വേഷമുള്ളവരാണ് ആരോപണത്തിനു പിന്നിലെന്ന സൂചനയാണ് ഈ വാര്‍ത്ത നല്‍കുന്നത്. മാണി രാജിവെച്ചാല്‍ മന്ത്രിയാകാന്‍ സാധ്യതയുള്ളവരായിരിക്കണമല്ലോ ഇതിനുപിന്നില്‍ ചരടുവലിക്കുന്നത്. അത് ചീഫ് വിപ്പോ മാണി പുത്രനോ എന്നറിയാന്‍ സ്വാഭാവികമായും ജനങ്ങള്‍ക്ക് കൗതുകമുണ്ടാകും. കേരളം രണ്ടാക്കി തമിഴ്നാടിന്റെ ഒരു ഭാഗവും ചേര്‍ത്ത് ചേരനാടുണ്ടാക്കി മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കുന്ന ചീഫ് വിപ്പ് ഒരു കൊല്ലത്തേക്ക് ഒരു വെറും മന്ത്രിക്കസേരക്ക് മിനക്കെടില്ലെന്നു കരുതാം. ദല്‍ഹിയില്‍ ഇരുന്നിട്ട് ഇനി പ്രത്യേകിച്ച് പ്രയോജനമില്ലെന്ന് കരുതുന്ന പാര്‍ട്ടി എംപിയിലാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് സംശയം.
സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വിപ്ലവ തിരുവാതിര അവതരിപ്പിച്ചു. ഏതെങ്കിലും ഒരു ഹൈന്ദവാചാരം വിപ്ലവ എന്ന പദം ചേര്‍ത്താല്‍ തങ്ങളുടേതാകും എന്ന പുതിയൊരു തീസിസ് (ആലപ്പുഴ തീസിസ്) പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നു. വിപ്ലവ പൊങ്കാലയും വിപ്ലവ സപ്താഹവും ഒക്കെ ഇനി പ്രതീക്ഷിക്കാം. സഖാക്കള്‍ ചെങ്കൊടി വലിച്ചെറിഞ്ഞ് വിപ്ലവകാവിക്കൊടി എന്ന് പേരിട്ട് ഇനി കാവിക്കൊടി പിടിക്കുമോ എന്നേ അറിയേണ്ടൂ. ഇഎംഎസിനും കൃഷ്ണപിള്ളക്കും വിപ്ലവ ക്ഷേത്രമെന്ന പേരില്‍ ക്ഷേത്രം പണിയാം. വിപ്ലവ ക്ഷേത്രത്തില്‍നിന്ന് വിപ്ലവ അനൗണ്‍സ്മെന്റ്….”കൊടിയേരി വീട്ടില്‍ ബാലകൃഷ്ണന് വക വിപ്ലവ വെടിവഴിപാട് ഒന്നേ…..”
പ്രതികരിക്കാൻ ഇവിടെ എഴുതുക: