റെയില്‍വേ ബജറ്റിന് പിറകെ പൊതുബജറ്റും രാജ്യത്തിനുമുന്നില്‍ സമര്‍പ്പിച്ചതോടെ ഒരുകാര്യം ഉറപ്പായി. രാജ്യത്തിന്റെ സമഗ്ര പുരോഗതിക്കും വികസനത്തിനും എല്ലാവിഭാഗം ജനങ്ങളുടെ ക്ഷേമത്തിനും പ്രതിജ്ഞാബദ്ധമാണ് നരേന്ദ്രമോദിസര്‍ക്കാര്‍ എന്ന്. ഗര്‍ഭിണി മുതല്‍ പടുവൃദ്ധന്മാരെവരെ നന്നായി പരിഗണിച്ച് തയ്യാറാക്കിയ ഇരുബജറ്റുകളും സ്വതന്ത്രഭാരത ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. വാചാലമാകുന്നതല്ല, കാച്ചിക്കുറുക്കി, പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നതിലാണ് കാര്യം. രണ്ടു ബജറ്റു പ്രഖ്യാപനങ്ങളും പ്രാവര്ത്തികമാക്കാനാവുന്നതാണെന്ന് എല്ലാ വിഭാഗം ജനങ്ങളും ഒരേ സ്വരത്തില്‍ വിലയിരുത്തുന്നു. മോഹഭംഗം വന്ന ചിലരുണ്ട്. ചെങ്കോലും കിരീടവും നഷ്ടപ്പെട്ട രാഷ്ട്രീയക്കാരാണവര്‍. അതോടൊപ്പം ബിജെപി വിരുദ്ധത ശിരസ്സില്‍ കയറി സമനിലതെറ്റിയവരും. അവരാണ് ബജറ്റ് ജനങ്ങള്‍ക്കുവേണ്ടി ഒന്നും മുന്നോട്ടുവയ്ക്കുന്നില്ലെന്നും നിരാശാജനകമെന്നും വിളിച്ചുകൂവുന്നത്. സുരേഷ് പ്രഭു അവതരിപ്പിച്ച റെയില്‍വേ ബജറ്റ് പ്രസംഗത്തില്‍ പുതിയ വണ്ടികളുടെ ലിസ്റ്റ് വായിച്ചില്ലെന്നത് നേരാണ്. എന്നാല്‍ നിലവിലുള്ള വണ്ടികളുടെ പോക്കുംവരവും കൃത്യമാക്കാനും ശുചിത്വം ഉറപ്പാക്കാനും മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ യാത്രക്കാരെല്ലാം സ്വാഗതം ചെയ്തിരിക്കുന്നു. അതുപോലെ തന്നെയാണ് അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച പൊതുബജറ്റും. എല്ലാം ഒന്നിനൊന്ന് മെച്ചം. ക്ഷേമ പദ്ധതികള്‍ ഉപേക്ഷിക്കാന്‍ പോകുന്നുവെന്ന് പ്രവചിച്ചവരെ ബജറ്റ് നിരാശപ്പെടുത്തിയെന്ന് പറയാം. നിരവധി ക്ഷേമപദ്ധതികള്‍ക്ക് തുടക്കമിടുകയും നിലവിലുള്ള പദ്ധതികളുടെ നിലവാരം കൂട്ടുകയും ചെയ്തുകൊണ്ട് പാവപ്പെട്ടവര്‍ക്ക് ആശ്വാസവും പ്രതീക്ഷയുമാണ് ബജറ്റ് നല്‍കിയിട്ടുള്ളത്.
കോര്‍പ്പറേറ്റുകളുടെ താല്പര്യ സംരക്ഷണമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പുരപ്പുറത്ത് കയറി കൂവുന്നവര്‍ താഴെ പറയുന്ന പദ്ധതികള്‍ ആര്‍ക്കാണ് ഗുണം ചെയ്യുകയെന്ന് സ്വസ്ഥമായി ചിന്തിക്കണം. മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളെ സഹായിക്കുന്നതിന് ‘മുദ്ര’ ബാങ്ക്, 12 രൂപ വാര്‍ഷിക പ്രീമിയത്തിന് 2 ലക്ഷം രൂപ ലഭിക്കുന്ന അപകട ഇന്‍ഷുറന്‍സ് പദ്ധതി, 50 ശതമാനം പ്രീമിയം ഗവണ്മെന്റ് നല്കുന്ന ‘അടല്‍ പെന്ഷന്’ പദ്ധതി, പ്രധാനമന്ത്രി ജീവന് ജ്യോതി ബീമാ യോജന, മുതിര്‍ന്ന പൗരന്മാര്ക്ക് ക്ഷേമനിധി, ദേശീയ അടിസ്ഥാന ക്ഷേമ നിധി, റെയില്‍, റോഡ്, ജലസേചന മേഖലകളില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് നികുതി രഹിത ബോണ്ടുകള്‍, സ്റ്റാര്‍ട്ട് അപ്പ് സംരംഭകരെ സഹായിക്കുന്നതിന് പ്രത്യേക സ്വയം തൊഴില്‍ പദ്ധതി, അഞ്ച് വന്‍കിട ഊര്‍ജ്ജ പദ്ധതികള്‍, സ്വര്‍ണ്ണ നിക്ഷേപത്തിന് പകരം പണമാക്കല്‍ പദ്ധതി,നിര്‍ഭയ നിധിക്ക് 1000 കോടി രൂപ കൂടി,എയിംസ്, ഐഐറ്റി, ഐഐഎമ്മുകള്‍ അടക്കം നിരവധി പുതിയ സ്ഥാപനങ്ങള്‍,മൊത്തം ചെലവ് 17,77,477 കോടി; ധനകമ്മി മൊത്തം ആഭ്യന്തര ഉല്‍പ്പന്നത്തിന്റെ 3.9 ശതമാനം,സ്ഥിരതയുള്ള നികുതി നയവും സൗഹാര്‍ദ്ദപരമായ നികുതി ചുമത്തലും, കള്ളപ്പണവേട്ട കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകും,ചരക്ക് സേവന നികുതി അടുത്ത വര്‍ഷം മുതല്‍, വ്യക്തിഗത ആദായനികുതി നിരക്കില്‍ മാറ്റമില്ല,അടുത്ത നാല് വര്‍ഷംകൊണ്ട് കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കും. വിവിധ നികുതി ഒഴിവുകള്‍ യുക്തിസഹമാക്കി നികുതി തര്‍ക്കങ്ങള്‍ കുറയ്ക്കുന്നതിന് പ്രോത്സാഹനം,സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നതിന് വ്യക്തിഗത നികുതിദായകര്‍ക്ക് ഇളവുകള്‍ തുടരും ഇതില്‍ ഏതിലാണ് വിമര്‍ശകര്‍ അപകടം കാണുന്നത്? കോര്‍പ്പറേറ്റുകള്‍ക്ക് നാലുവര്ഷംകൊണ്ടേ 5 ശതമാനം നികുതിയിളവ് നല്കുന്നുള്ളു. അതിസമ്പന്നരില്‍നിന്ന് രണ്ടു ശതമാനം സെസ് ഈടാക്കാനും തീരുമാനമുണ്ട്. അതാരും എടുത്തുപറയുന്നുമില്ല. കഴിഞ്ഞ 9 മാസത്തിനിടെ ഭാരത സമ്പദ്ഘടനയിലുണ്ടായ നാടകീയ മാറ്റങ്ങളുടെ ഫലമായി മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലെ വളര്‍ച്ച 7.4 ശതമാനമായി കുതിച്ചുയര്‍ന്നുകൊണ്ട് ലോകത്തെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്ഘടനയായി മാറിയിരിക്കുകയാണെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞിരിക്കുകയാണ്. സമ്പദ്ഘടനയുടെ സ്ഥിരത പുന:സ്ഥാപിക്കാന്‍ കഴിഞ്ഞുവെന്നും സുസ്ഥിരമായ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, തൊഴില്‍ അവസര സൃഷ്ടി, ഇരട്ട അക്കത്തിലെ സാമ്പത്തിക വളര്‍ച്ച എന്നിവ കൈവരിക്കുന്നതിനുള്ള അന്തരീക്ഷം സംജാതമായിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കുമ്പോള്‍ അലോസരം പ്രകടിപ്പിക്കുന്നവരുണ്ടാകാം.
100 ദിവസത്തെ കുറഞ്ഞ കാലയളവിനുള്ളില്‍ 12.5 കോടി കുടുംബങ്ങളെ സാമ്പത്തിക മുഖ്യധാരയിലേയ്ക്ക് കൊണ്ടുവന്ന ‘ജന്‍ധന്‍ യോജന, സംസ്ഥാനങ്ങളുടെ വിഭവ സമാഹരണത്തിന് ആക്കം കൂട്ടിയ സുതാര്യമായ കല്‍ക്കരിപ്പാട ലേലം, ഭാരതത്തെ പുന:രുജ്ജീവിപ്പിക്കുവാനുള്ള പ്രസ്ഥാനമായി മാറിയ ‘സ്വച്ഛ്ഭാരത്’തുടങ്ങിയ ഗവണ്മെന്റിന്റെ മൂന്ന് പ്രധാന നേട്ടങ്ങളാണ്. രണ്ട് സുപ്രധാന പരിഷ്ക്കാരങ്ങള്ക്കുകൂടി തുടക്കമിടുന്നു. ചരക്ക് സേവന നികുതിയും, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം നടപ്പിലാക്കുന്നതിനുള്ള ജാം ത്രയം – ജന്‍ധന്‍, ആധാര്‍, മൊബൈല്‍ എന്നിവയാണ് ഈ പരിഷ്ക്കാരങ്ങള്‍. 2016 ഏപ്രില്‍ ഒന്നുമുതല്‍ അത്യാധുനിക പരോക്ഷ നികുതി സമ്പ്രദായമായ ചരക്ക് സേവന നികുതി നിലവില്‍ വരും. ആനുകൂല്യങ്ങള്‍ യഥാര്‍ത്ഥ ഉപഭോക്താക്കള്‍ക്ക് നേരിട്ട് കൈമാറുന്നതില്‍ പഴുതുകള്‍ അടച്ച സംവിധാനം ജാം ത്രയം ഉറപ്പുനല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. പുതിയ പരമ്പരയുടെ അടിസ്ഥാനത്തില്‍ 2014-15-ലെ പ്രതീക്ഷിക്കുന്ന മൊത്തം ആഭ്യന്തര ഉല്‍പ്പന്ന വളര്‍ച്ച 7.4 ശതമാനമാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 8-നും 8.5 ശതമാനത്തിനും ഇടയ്ക്കാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ ധനമന്ത്രി ഇരട്ട അക്കത്തിലുള്ള വളര്‍ച്ച വളരെ അടുത്തുതന്നെ സാധ്യമാകുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. വമ്പിച്ച കുതിച്ചുചാട്ടത്തിനാവണം ഭാരതം ലക്ഷ്യമിടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഭാരത സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷമായ 2022 ‘അമൃത മഹോത്സവമായി ആഘോഷിക്കും. കേന്ദ്രഗവണ്മെന്റിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനങ്ങള്‍ നേതൃത്വം നല്കുന്ന പ്രധാനമന്ത്രിയുടെ ദര്‍ശനമായ ‘ടീം ഇന്ത്യയില്‍ ഓരോ കുടുംബത്തിനും ഭവനമുണ്ടായിരിക്കണം. 24 മണിക്കൂറും വൈദ്യുതി ലഭ്യമാകുന്ന, ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ നടപ്പാകുമ്പോള്‍ അതേതെങ്കിലും വിഭാഗത്തിനുമാത്രം പ്രയോജനപ്പെടുന്നതല്ല. ഉള്ളവനെയും ഇല്ലാത്തവനെയും പരിഗണിച്ച ബജറ്റ് നല്ല നാളെ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. തിന്മയെ എതിര്‍ക്കണം. എന്നാല്‍ നന്മയെ കാണാനും തയ്യാറാകണം. കണ്ണുമടച്ച് എതിര്‍ക്കുന്ന സമീപനം ആര്‍ക്കും ഗുണം ചെയ്യില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: