ഹൈദരാബാദ്: ഭൂമിയേറ്റെടുക്കല്‍ നിയമം നടപ്പാക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍ പ്രതിപക്ഷത്തിന്റെ അര്‍ത്ഥവത്തായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുമെന്നും നഗരവികസന മന്ത്രി എം. വെങ്കയ്യനായിഡു വ്യക്തമാക്കി. കര്‍ഷകരുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനായിട്ടാണ് ഈ നിയമമെന്നും വെങ്കയ്യ വാര്‍ത്താലേഖകരോട് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ തുറന്നനയമാണുള്ളത്. രാജ്യത്തിന്റെവിശാലമായ താത്പര്യത്തിനായിട്ടാണ് ഈ ബില്ലെന്നും ഇക്കാര്യം പ്രതിപക്ഷം മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിമാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ആന്ധ്രാപ്രദേശ്, തെലുങ്കാന മുഖ്യമന്ത്രിമാരുമായി താന്‍ ആശയവിനിമയം നടത്തിയതായും വെങ്കയ്യ പറഞ്ഞു.
ഭൂമിയേറ്റെടുക്കല്‍ ബില്ലുള്‍പ്പടെ ആറ് ഓര്‍ഡിനന്‍സുകള്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. അടുത്ത ദിവസങ്ങളില്‍ ഇവ നിയമമാകും. പൗരത്വഭേദഗതി ബില്ല് 2015, മൈന്‍സ് ആന്‍ഡ് മിനറല്‍സ് (ഡെവലപ്പ്മെന്റ് ആന്‍ഡ് റെഗുലേഷന്) ഭേദഗതി ഓര്‍ഡിനന്‍സ്, ഇന്‍ഷുറന്‍സ് ബില്‍, കല്‍ക്കരി ഓര്‍ഡിനന്‍സ്, ഇ-റിക്ഷാബില് എന്നിവ അവതരിപ്പിച്ചെങ്കിലും പാസ്സായിട്ടില്ല.
കല്‍ക്കരി ഓര്‍ഡിനന്‍സ് വളരെ പ്രധാനപ്പെട്ട നിയമമാണ്. 18 ഖനികളില്‍ നിന്നായി ഒരു ലക്ഷം കോടി വരുമാനമാണ് ഇപ്പോള്‍ ലഭിക്കുന്നത്. സുധാര്യവും സത്യസന്ധവുമായ രീതിയില്‍ 204 ഖനികളാണ് ഇത്തവണ ലേലത്തിന് വെക്കുന്നത്. ഇത് രാജ്യത്തിന് വളരെയേറെ മുതല്‍ക്കൂട്ടാവുമെന്നും മന്ത്രി പറഞ്ഞു.
രാജ്യ പുരോഗതിയാണ് ഇന്നത്തെ ആവശ്യം. ഇതിനായി ബിസിനസ്സ് വളര്‍ച്ചയും നിക്ഷേപങ്ങളും ഉണ്ടാവേണ്ടതുണ്ട്. ഈ ലക്ഷ്യത്തിനായിട്ടാണ് സര്‍ക്കാര്‍ ചില ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ചത്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ വികസനത്തിനായുള്ള ശ്രമങ്ങളെ രാഷ്ട്രീയ കാരണങ്ങളാല്‍ പ്രതിപക്ഷം മന:പൂര്‍വ്വം തടസ്സപ്പെടുത്തുകയാണ്. ഇതെല്ലാവരും തിരിച്ചറിയുന്നുണ്ട്.
രാഷ്ട്രീയത്തിനതീതമായി വികസനകാര്യത്തില്‍ രാഷ്ട്രതാത്പര്യം മാനിച്ച് ജനങ്ങള്‍ക്കായി എല്ലാവരും ഒരുമിക്കേണ്ടതുണ്ട്.എല്ലാ രാഷ്ട്രീയ കക്ഷികളും ക്രിയാത്മകമായ പ്രവര്‍ത്തനമാണ് ജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുവാനായി ചെയ്യേണ്ടതെന്ന് വെങ്കയ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: