തിരുവനന്തപുരം: റെയില്‍വേ ബജറ്റ് യാഥാര്‍ത്ഥ്യ ബോധമുള്ള ജനകീയ ബജറ്റാണന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. യാത്രാ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാതെ തന്നെ റെയില്‍വേ വികസനത്തിന് ആവശ്യമായ തുക നീക്കി വച്ചത് സ്വാഗതാര്‍ഹമാണ്.
കഴിഞ്ഞ ബജറ്റിനേക്കാള്‍ 52% പദ്ധതി വിഹിതം വര്‍ദ്ധിപ്പിച്ചു. യാത്രക്കാരുടെ സൗകര്യങ്ങളുടെ കാര്യത്തില്‍ 67% വര്‍ദ്ധന വരുത്തി. ആധുനികവല്‍ക്കരണത്തിനും ശുചിത്വത്തിനും, സ്ത്രീ സുരക്ഷക്കും ഊന്നല്‍ നല്കുന്നു. റിസര്‍വേഷന്‍ സുഗമമാക്കിയത് യാത്രക്കാര്‍ക്ക് ഗുണകരമാണ്.
പാത ഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും പ്രാധാന്യം നല്‍കിയത് കേരളത്തിന്റെ റെയില്‍ വികസനം വേഗത്തിലാക്കും. പുതിയ ട്രെയിനുകളും പാതകളും ഉള്‍പ്പെടുത്താതെ തന്നെ 600 കോടിയില്‍ പരം രൂപ കേരളത്തിന് 2015-16 വര്‍ഷത്തില്‍ ചെലവഴിക്കും. എറണാകുളം -കോട്ടയം -കായംകുളം പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കാനുള്ള തുക വകയിരുത്തിയിട്ടുണ്ട്. ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കലിനും പ്രതീക്ഷക്കൊത്ത് തുക അനുവദിച്ചു.
ഷൊര്‍ണ്ണൂര്‍ മംഗലാപുരം വൈദ്യുതീകരണത്തിനും മുന്‍വര്‍ഷത്തേക്കാള്‍ തുക അനുവദിച്ചുട്ടുണ്ട്. റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്കും അണ്ടര്‍ പാസ്സുകള്‍ക്കും കേരളം ആവശ്യപ്പെട്ട രീതിയില്‍ തന്നെ തുക മാറ്റി വച്ചിട്ടുണ്ട്. ഗേജ്മാറ്റത്തിനും പുതിയ ടെര്‍മിനലുകള്‍ക്കും തൃപ്തികരമായ രീതിയില്‍ ബജറ്റ് വിഹിതമുണ്ടന്ന കാര്യം സുപ്രധാനമാണെന്ന് മുരളീധരന് പറഞ്ഞു.
145 കോടി രൂപ ഈ വര്‍ഷം തന്നെ സ്വകാര്യമേഖലയില്‍ നിന്ന് കണ്ടെത്താനുള്ള തീരുമാനം കേരളത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യം അംഗീകരിച്ചുകൊണ്ടുള്ളതാണന്നും മുരളീധരന് പറഞ്ഞു. കേരള ത്തില്‍നിന്ന് എട്ട് കേന്ദ്ര മന്ത്രിമാര്‍ ഉണ്ടായിരുന്ന യുപിഎയുടെ റയില്‍വേ ബജറ്റില്‍ കേരളത്തിന് അനുവദിച്ചതിനേക്കാള്‍ നാലിരട്ടി തുകയാണ് മോദി സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചിട്ടുള്ളതെന്നും വി.മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: